സുഹാസ് ഷെട്ടി വധം: മംഗ്ലൂരിൽ നിരോധനാജ്ഞ; അക്രമത്തിൽ ബസുകൾ തകർന്നു; വിഎച്ച്പി ബന്ദ്

● ദക്ഷിണ കന്നടയിൽ തിങ്കളാഴ്ച വരെ നിരോധനാജ്ഞ.
● മംഗ്ളൂറിൽ ചൊവ്വാഴ്ച വരെ നിയന്ത്രണം.
● വിഎച്ച്പി വെള്ളിയാഴ്ച രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ബന്ദ്.
● മുൻകരുതലായി ബസ് സർവീസുകൾ നിർത്തിവച്ചു.
● ക്രമസമാധാനത്തിന് എഡിജിപി മംഗ്ളൂറിൽ.
● സുരക്ഷ ശക്തമാക്കി.
മംഗ്‌ളൂറു: (KasargodVartha) ബജ്പെയില്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) - ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ദക്ഷിണ കന്നട ജില്ലയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എം.പി. മുല്ലൈ മുഹിലന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ ആറിന് പ്രാബല്യത്തില്‍ വന്ന നിരോധം തിങ്കളാഴ്ച രാവിലെ ആറ് വരെ തുടരും. മംഗ്‌ളൂറു പൊലീസ് കമ്മീഷണറേറ്റ് പരിധിയില്‍ പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ ചൊവ്വാഴ്ച രാവിലെ ആറ് വരെയും നിരോധനാജ്ഞ പുറപ്പെടുവിച്ചു.
അതേസമയം, കൊലപാതകത്തെ അപലപിച്ചും നീതി ആവശ്യപ്പെട്ടും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ മംഗ്‌ളൂറില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നതിനുമായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ക്രമസമാധാനം) ആര്‍. ഹിതേന്ദ്ര മംഗ്‌ളൂറിലെത്തി. സങ്കീര്‍ണ്ണ മേഖലകളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ നഗരത്തില്‍ രണ്ട് സ്വകാര്യ ബസുകള്‍ക്ക് നേരെ അക്രമികള്‍ കല്ലെറിഞ്ഞു. കോഹിനൂര്‍, മേഴ്‌സി എന്നീ പേരുകളിലുള്ള ബസുകളുടെ ചില്ലുകള്‍ക്ക് കല്ലേറില്‍ കേടുപാടുകള്‍ സംഭവിച്ചു. മംഗ്‌ളൂറു യൂണിവേഴ്‌സിറ്റി കോളേജിന് സമീപം ബസ് ഓടിക്കൊണ്ടിരിക്കുമ്പോളാണ് അക്രമം നടന്നത്. രാവിലെ യാത്രക്കാര്‍ തീരെ കുറവായതിനാല്‍ ആളപായം സംഭവിച്ചില്ല. കല്ലേറിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി നഗരത്തിലെ സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ഷെയർ ചെയ്യുക. അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
Following the murder of a VHP activist in Bajpe, a curfew has been imposed in Dakshina Kannada and Mangaluru. VHP has called for a bandh today, and incidents of stone pelting on buses have been reported, leading to the suspension of private bus services.
#MangaluruViolence, #VHPBandh, #Curfew, #BusAttack, #SuhaasShetty, #KarnatakaNews