Border Row | മഹാരാഷ്ട്ര മന്ത്രിമാർ ചൊവ്വാഴ്ച തർക്കഭൂമിയിലേക്ക്; പ്രതിരോധ സന്നാഹവുമായി കർണാടക
Dec 5, 2022, 16:48 IST
/ സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com) കർണാടക-മഹാരാഷ്ട്ര തർക്ക ഭൂമിയിൽ മഹാരാഷ്ട്ര മന്ത്രിമാർ പ്രവേശിക്കും എന്ന പ്രഖ്യാപന പശ്ചാത്തലത്തിൽ കനത്ത പ്രതിഷേധവും പ്രതിരോധവുമായി കർണാടക. അതിർത്തിയായ ബെലഗാവിയിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കന്നഡ സംഘടനകളുടെ നേതൃത്വത്തിൽ ജനങ്ങൾ യാത്ര തുടങ്ങി. രാത്രിയോടെ ബെലഗാവിയിൽ തമ്പടിക്കാനുള്ള തയ്യാറെടുപ്പോടെയാണ് സഞ്ചാരം. മഹാരാഷ്ട്രയിൽ നിന്നുള്ള മന്ത്രിമാർ ചൊവ്വാഴ്ച തർക്കഭൂമിയിൽ പ്രവേശിക്കും എന്നാണ് പ്രഖ്യാപിച്ചത്.
മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പടിൽ, എക്സൈസ് മന്ത്രി ശംഭുരാജ് ദേശായി, തർക്ക ഭൂമിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർകാർ രൂപവത്കരിച്ച ഉന്നതാധികാര സമിതി ചെയർമാൻ ധൈര്യശീൽ മനെ എംപി എന്നിവർ ബെലഗാവിയിൽ എത്തുമെന്നാണ് വിവരം. ബെലഗാവിയിലേയും പരിസരത്തേയും കന്നഡ സംഘടനാപ്രവർത്തകർ തിങ്കളാഴ്ച രാവിലെ ചെന്നമ്മ സർകിളിൽ തടിച്ചുകൂടി മഹാരാഷ്ട്ര വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ജില്ലാ ഡെപ്യൂടി കമീഷണർ ഓഫീസിലേക്ക് മാർച് നടത്തുകയും ചെയ്തു.
സർകാർ അടിയന്തരമായി ഇടപെട്ട് മഹാരാഷ്ട്ര മന്ത്രിമാരുടെ സന്ദർശനം തടയണമെന്ന് കർണാടക ഏകീകരണ സമിതി ആവശ്യപ്പെട്ടു. കർണാടക അതിർത്തിയിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാറിന്റെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപെടുത്തിത്തുടങ്ങി. അർധ സൈനികർ ഉൾപെടെ വൻ പൊലീസ് സേനയെ വിന്യസിക്കുന്നുണ്ട്. 1960 മുതൽ തുടർന്നുവരുന്നതാണ് അതിർത്തി തർക്കം. ഈ മാസം 19ന് കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം ബെലഗാവിയിൽ ചേരാനിരിക്കെ മഹാരാഷ്ട്രയുടെ നീക്കങ്ങൾ കർണാടക സർകാറിന് വെല്ലുവിളിയാണ്. മഹാരാഷ്ട്രയിൽ ഉയരുന്ന കർണാടക വിരുദ്ധ വികാര സമ്മർദത്തിലാണ് മന്ത്രിമാരുടെ സംഘം എത്തുന്നത്.
Keywords: Maharashtra ministers to visit Belgaum on December 6, Karnataka, News, Mangalore, Top-Headlines, Minister, Visit, Minister, Government, Police.








