city-gold-ad-for-blogger

Joined BJP | മുൻ മന്ത്രി പ്രമോദ് മാധവ് രാജ് കോൺഗ്രസ് വിട്ട് ബിജെപിയിൽ; ഹിജാബ് വിരുദ്ധ താരം രഘുപതി ഭട്ട് പരുങ്ങലിൽ

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com) ഉഡുപി ജില്ലയിലെ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പ്രമോദ് മാധവ് രാജ് പാർടി പ്രാഥമിക അംഗത്വത്തിൽ നിന്ന് ശനിയാഴ്ച രാജിവെച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബിജെപി കർണാടക സംസ്ഥാന പ്രസിഡണ്ട് നളിൻ കുമാർ കട്ടീൽ എംപി എന്നിവരുടെ സാന്നിധ്യത്തിൽ അദ്ദേഹം ബിജെപിയിൽ ചേർന്നു.
             
Joined BJP | മുൻ മന്ത്രി പ്രമോദ് മാധവ് രാജ് കോൺഗ്രസ് വിട്ട് ബിജെപിയിൽ; ഹിജാബ് വിരുദ്ധ താരം രഘുപതി ഭട്ട് പരുങ്ങലിൽ

മൂന്ന് വർഷമായി ഉഡുപി ജില്ലയിൽ കോൺഗ്രസ് പാർടിക്ക് സംഭവിക്കുന്ന കാര്യങ്ങളും തന്നെക്കുറിച്ചും നേതൃത്വത്തെ നിരന്തരം ഉണർത്തിയിട്ടും അനുകൂല പ്രതികരണം ഇല്ലാത്തതാണ് പാർടി വിടാൻ കാരണമെന്ന് കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ എംഎൽഎക്കുള്ള രാജിക്കത്തിൽ പ്രമോദ് പറഞ്ഞു. ഒടുവിൽ കനിഞ്ഞു നൽകിയ കെപിസിസി ഉപാധ്യക്ഷ സ്ഥാനം തനിക്ക് വേണ്ടെന്ന് പറയുന്ന കത്തിൽ കോൺഗ്രസ് പ്രാഥമിക അംഗത്വം ഒഴിയുന്നതായി അറിയിച്ചു.

സിദ്ധാരാമയ്യ മന്ത്രിസഭയിൽ ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന പ്രമോദിന് ഉഡുപി ജില്ലയുടെ ചുമതലയും നൽകിയിരുന്നു. അതിനുള്ള നന്ദി എടുത്തു പറഞ്ഞ കത്തിൽ താൻ വളരെ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കോൺഗ്രസിന് വേണ്ടി ചെലവാക്കുകയും കഠിനാധ്വാനം ചെയ്യുകയുമുണ്ടായെന്ന് ഓർമിപ്പിക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ സിറ്റിംഗ് മണ്ഡലമായ ഉഡുപിയിൽ ബിജെപിയുടെ കെ രഘുപതി ഭട്ടിനോട് 12,044 വോടുകൾക്കാണ് പ്രമോദ് മാധവ് രാജ് പരാജയപ്പെട്ടത്. 2013ൽ 86,868 വോടുകൾ നേടിയിരുന്ന സ്ഥാനത്ത് 2018ൽ 72,902 വോടുകളായി ചുരുങ്ങി. അദ്ദേഹം ചുമതല വഹിച്ച, കോൺഗ്രസ് ഉരുക്കുകോട്ടയായി അറിയപ്പെട്ട ഉഡുപി ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ച് ബിജെപി പുതിയ രാഷ്ട്രീയ ചരിത്രം രചിക്കുകയും ചെയ്തു.

രാഷ്ട്രീയ ഭാഗ്യാന്വേഷിയായി അറിയപ്പെടുന്ന സമ്പന്നനായ പ്രമോദ് മാധവ് രാജിന്റെ ബിജെപി പ്രവേശത്തിന് ആ പാർടിയിൽ പൊതു സ്വീകാര്യതയില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ സൂചന ലഭിച്ചിരുന്നു. ഉഡുപി ജില്ലയിൽ നിന്നുള്ള മന്ത്രി വി സുനിൽകുമാർ ഉൾപെടെ പ്രമോദിന്റെ വരവ് ഇഷ്ടപ്പെടുന്നില്ല. പാർടി സംസ്ഥാന അധ്യക്ഷന്റെ തീരുമാനത്തിന് വിട്ട് പുറത്ത് മൗനം പാലിക്കുകയാണ് എല്ലാവരും വെള്ളിയാഴ്ച വൈകുന്നേരം വരെ ചെയ്തത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഉഡുപി സീറ്റ് ഉറപ്പിച്ചാണ് പ്രമോദിന്റെ പ്രവേശമെന്ന അണിയറ വർത്തമാനം ഉണ്ട്. ഉഡുപി ഗവ. പി യു കോളജിലെ ശിരോവസ്ത്രം പ്രശ്നവത്കരിച്ചതിന്റെ താമരശോഭയിൽ നിൽക്കുന്ന ഉഡുപി സിറ്റിംഗ് എംഎൽഎ കെ രഘുപതി ഭട്ടിന്റെ കാര്യം ഇതോടെ പരുങ്ങലിലാവും. 18 കോടി ആസ്തിയും 10 കോടി ബാധ്യതകളുമുള്ള ഭട്ടിനേക്കാൾ ഒരു ബാധ്യതയും ഇല്ലാത്ത 86 കോടിയുടെ ആസ്തി സ്വന്തമായും അതിലേറെ ഭാര്യ സുപ്രിയയുടെ പേരിലുമുള്ള പ്രമോദിനെ കൂടെ നിറുത്തലാണ് ബിജെപിക്ക് ലാഭം. മീൻ തൊഴിലാളി മേഖലയിൽ അവരിൽ ഒരാൾ എന്ന നിലയിൽ മാധവ് രാജിനുള്ള സ്വാധീനം ഭട്ട് ഉണ്ടാക്കിയെടുത്തതിനേക്കാൾ കനം തൂങ്ങും എന്നാണ് രാഷ്ട്രീയ നിരീക്ഷണം.

Keywords: News, National, Karnataka, Mangalore, Politics, Minister, Congress, BJP, Udupi, Top-Headlines, MLA, Former minister Pramod Madhav Raj, Former minister Pramod Madhav Raj left Congress and joined BJP.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia