Environment | പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍കാര്‍; കേരളത്തില്‍നിന്ന് 131 ഗ്രാമങ്ങൾ

ന്യൂഡല്‍ഹി: (KasargodVartha) പശ്ചിമഘട്ടത്തിലെ (Western Ghats) പരിസ്ഥിതിലോല പ്രദേശങ്ങളുടെ (Ecologically Sensitive Areas) കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം. 56,825.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോല പ്രദേശമാക്കുന്നതിന്റെ കരട് വിജ്ഞാപന പട്ടികയില്‍ കേരളത്തിലെ 131 ഗ്രാമങ്ങളാണ് ഉള്ളത്. ജൂലൈ 31നാണ് കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം (Draft Notification) പുറത്തിറക്കിയത്. ഇത് ആറാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കിയത്.
കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലായിട്ടാണു 56,825.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശം പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുക. കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് (Tamil Nadu, Karnataka, Goa, Maharashtra and Gujarat) എന്നീ ആറ് സംസ്ഥാനങ്ങളിലായാണ് 56,825.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. 2013ലാണ് ഇതിന്റെ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.
കേരളത്തില്‍ ആകെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കരട് വിജ്ഞാപനം പ്രകാരം പരിസ്ഥിതിലോലമാകും. വയനാട്ടിലെ 13 ഗ്രാമങ്ങളും പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുന്നുണ്ട്. മാനന്തവാടി താലൂക്കിലെ പേരിയ, തിരുനെല്ലി, തൊണ്ടര്‍നാട്, തൃശ്ശിലേരി, സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കിടങ്ങനാട്, നൂല്‍പ്പുഴ, വൈത്തിരി താലൂക്കിലെ അച്ചൂരാനം, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നിങ്ങനെ വയനാട് ജില്ലയിലെ 13 ഗ്രാമങ്ങളാണ് പട്ടികയിലുള്ളത്.
കോതമംഗലം താലൂക്കിലെ കുട്ടംപുഴ ഗ്രാമം, ദേവികുളം താലൂക്കിലെ 14 ഗ്രാമങ്ങള്‍, ഇടുക്കി താലൂക്കിലെ 9 ഗ്രാമങ്ങള്‍, പീരുമേട് താലൂക്കിലെ എട്ട് ഗ്രാമങ്ങള്‍, തൊടുപുഴ താലൂക്കിലെ രണ്ടു ഗ്രാമങ്ങള്‍, ഉടുമ്പുംചോല താലൂക്കിലെ 18 ഗ്രാമങ്ങള്‍, ഇരിട്ടി താലൂക്കിലെ രണ്ടു ഗ്രാമങ്ങള്‍, തലശ്ശേരി താലൂക്കിലെ ഒരു ഗ്രാമം, പത്തനാപുരം താലൂക്കിലെ രണ്ടു ഗ്രാമങ്ങള്‍, പുനലൂര്‍ താലൂക്കിലെ ആറ് ഗ്രാമങ്ങള്‍ എന്നിവ കരട് വിജ്ഞാപന പ്രകാരം പരിസ്ഥിത ലോല പ്രദേശമാകും.
കൂടാതെ കാഞ്ഞിരപ്പള്ളിയിലെ കൂട്ടിക്കല്‍ ഗ്രാമം, മീനച്ചിലിലെ മൂന്ന് ഗ്രാമങ്ങള്‍, കൊയിലാണ്ടിയിലെ രണ്ട് ഗ്രാമങ്ങള്‍, താമരശ്ശേരിയിലെ ആറ് ഗ്രാമങ്ങള്‍, വടകരയിലെ രണ്ട് ഗ്രാമങ്ങള്‍, നിലമ്പൂരിലെ 11 ഗ്രാമങ്ങള്‍, ആലത്തൂരിലെ ഒരു ഗ്രാമം, അട്ടപ്പാടിയിലെ ആറ് ഗ്രാമങ്ങള്‍, ചിറ്റൂരിലെ മൂന്ന് ഗ്രാമങ്ങള്‍, മണ്ണാര്‍ക്കാടിലെ ഒരു ഗ്രാമം, പാലക്കാടിലെ മൂന്ന് ഗ്രാമങ്ങള്‍, കോന്നിയിലെ നാല് ഗ്രാമങ്ങള്‍, റാന്നിയിലെ മൂന്ന് ഗ്രാമങ്ങള്‍, കാട്ടാക്കടയിലെ നാലു ഗ്രാമങ്ങള്‍, നെടുമങ്ങാട്ടെ മൂന്ന് ഗ്രാമങ്ങള്‍, ചാലക്കുടിയിലെ രണ്ട് ഗ്രാമങ്ങള്‍ എന്നിവയും പട്ടികയിലുണ്ട്.
സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും വിജ്ഞാപനം അന്തിമമാക്കണോയെന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുക. കരട് വിജ്ഞാപനത്തില്‍ അഭിപ്രായം അറിയിക്കാന്‍ പൗരന്മാര്‍ക്ക് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്, അതിനുശേഷമായിരിക്കും അന്തിമ വിജ്ഞാപനത്തെ സംബന്ധിച്ച് തീരുമാനം എടുക്കുക.
പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ ഖനനം, ക്വാറികളുടെ പ്രവര്‍ത്തനം, മണലെടുപ്പ് തുടങ്ങിയവ നിരോധിക്കും. പുതിയ താപവൈദ്യുത നിലയങ്ങള്‍ തുടങ്ങുകയോ, നിലവിലുള്ളവ വികസിപ്പിക്കുകയോ ചെയ്യരുതെന്നും കരടില്‍ നിര്‍ദേശമുണ്ട്. 2022 ജൂലൈയിലാണ് ഇതിന് മുന്‍പ് സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കിയത്.Hashtags: #WesternGhats #ESA #Kerala #India #environment #conservation #biodiversity