കേരളം ലോക തുറമുഖ ഭൂപടത്തിൽ പുതിയ ശക്തിയാവുന്നു; വിഴിഞ്ഞം മെയ് 2ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളം ചരിത്രത്തിലേക്ക്

-
ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖം.
-
കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്ന നല്ലൊരുഭാഗം വിഴിഞ്ഞത്തേക്കെത്തും.
-
തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണം.
-
ലഹരിക്കെതിരെ ശക്തമായ നടപടികൾ.
തിരുവനന്തപുരം: (KVARTHA) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പത്താം വർഷത്തിലേക്ക് കടക്കുന്ന സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും വലിയ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച മുഖ്യമന്ത്രി, തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടതിൻ്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. കൂടാതെ, ലഹരിക്കെതിരെ കേരളം ഒറ്റക്കെട്ടായി പോരാടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖം: സാമ്പത്തിക മുന്നേറ്റത്തിൻ്റെ പുതിയ യുഗം
വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതോടെ കേരളം ലോക മാരിടൈം ഭൂപടത്തിലെ പ്രധാന കേന്ദ്രമാവുകയാണ്. ഇതൊരു പുതിയ തുറമുഖത്തിൻ്റെ തുടക്കം കുറിക്കൽ മാത്രമല്ല; ഇന്ത്യൻ വ്യാപാരത്തിനും ലോജിസ്റ്റിക്സിനും ആഗോള തലത്തിൽ നിർണ്ണായക സ്ഥാനം നൽകുന്ന ഒരു പുതിയ യുഗത്തിൻ്റെ പ്രാരംഭ മുഹൂർത്തവുമാണ്. ഉപഭൂഖണ്ഡത്തിൻ്റെ തെക്കേ അറ്റത്ത് നിന്ന് സാമ്പത്തിക മുന്നേറ്റത്തിൻ്റെ പുതിയ കാറ്റ് വീശാൻ തയ്യാറെടുക്കുന്ന ഒരു വൻകിട പദ്ധതി, കേരള സർക്കാരിൻ്റെ ഇച്ഛാശക്തിയുടെയും ദീർഘവീക്ഷണത്തിൻ്റെയും പ്രതീകമായി യാഥാർത്ഥ്യമാവുകയാണ്.
രാജ്യത്തെ ആദ്യ സമർപ്പിത ട്രാൻഷിപ്മെൻ്റ് തുറമുഖമാണ് വിഴിഞ്ഞം. ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമാണിത്. അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് പ്രകൃതിദത്തമായ ആഴമുള്ള ഈ തുറമുഖം. ഇന്ത്യൻ കണ്ടെയ്നർ നീക്കത്തിൻ്റെ 75% വും കൊളംബോ തുറമുഖമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. വിഴിഞ്ഞം സജ്ജമാവുന്നതോടെ കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്ന നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്പ്മെൻ്റ് കാർഗോയും വിഴിഞ്ഞത്തേക്കെത്തും. എൽഡിഎഫ് സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിലാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം യാഥാർത്ഥ്യമായത്.
തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണം
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച മുഖ്യമന്ത്രി, തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടതിൻ്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. ആക്രമണത്തിൽ മനഃസ്ഥൈര്യം കൈവിടാതെ മക്കളെയും മാതാവിനെയും ചേർത്തുപിടിച്ചത് രാമചന്ദ്രൻ്റെ മകൾ ആരതിയാണ്. ആ പെൺകുട്ടി ആപദ്ഘട്ടത്തിൽ കാണിച്ച ധൈര്യം മാതൃകാപരമാണ്. രാജ്യത്തിനെതിരെ നടന്ന മനുഷ്യത്വരഹിതമായ ഈ ആക്രമണം മനുഷ്യരാശിയോടാകെയുള്ള വെല്ലുവിളിയാണ്.
ഭൂമിയിലെ സ്വർഗ്ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇന്ത്യയുടെ അഭിമാനമായ, മനോഹരമായ കശ്മീരിൻ്റെ ജീവിതം ഇനിയും രക്തപങ്കിലമായിക്കൂടാ. കശ്മീരിൽ നിരപരാധികളുടെ ജീവനെടുക്കുകയും രാജ്യസുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്ത തീവ്രവാദ പ്രവർത്തനത്തിനു തക്കതായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. എല്ലാതരം തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെയും ശക്തമായ പ്രതിരോധമുയർത്താനും സാഹോദര്യത്തിനും മാനവികതയ്ക്കുമായി നിലകൊള്ളാനും ഒരു സമൂഹമെന്ന നിലയ്ക്ക് നമുക്ക് സാധിക്കണം.
വാർഷികാഘോഷം ജനപങ്കാളിത്തത്തോടെ
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷ പരിപാടികൾക്ക് ഈ മാസം 21ന് കാസർകോട് തുടക്കം കുറിച്ചു. തുടർഭരണം ലഭിച്ചത് കണക്കാക്കുമ്പോൾ സർക്കാർ പത്താം വർഷത്തിലേക്ക് ആണ് കടക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ ഉൾപ്പെടെ ഓരോ കേന്ദ്രങ്ങളിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്. സർക്കാരിൻ്റെ വാർഷികത്തെയും അതോടൊപ്പം ഉള്ള പ്രദർശന മേളയെയും ജനങ്ങൾ ആകെ ഏറ്റെടുക്കുന്ന സ്ഥിതിയാണ്.
ലഹരിക്കെതിരെ ശക്തമായ നടപടികൾ
ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്. ലഹരി വിരുദ്ധ ക്യാമ്പെയ്ൻ കർമ്മപദ്ധതിക്ക് അന്തിമരൂപം നൽകാൻ ഇന്ന് യോഗം ചേർന്നിരുന്നു. നാലാംഘട്ട ക്യാമ്പെയ്നുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്. ജൂൺ 26 ലോക ലഹരിവിരുദ്ധദിനത്തിൽ ക്യാമ്പെയ്ൻ ആരംഭിക്കാനാണ് തീരുമാനം.
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
ദേശീയപാതാ വികസനത്തിൽ നാഴികക്കല്ലായി മാറാൻ പോകുന്ന ഒരു തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം കൈക്കൊള്ളുകയുണ്ടായി. കേരളത്തിൻ്റെ വികസനത്തിന് ദേശീയ പാത വികസന പദ്ധതികളും പുതിയ ദേശീയപാതകളും അനിവാര്യം ആണ് എന്നാണ് സർക്കാരിൻ്റെ കാഴ്ചപ്പാട്. ഭാവിയിൽ ദേശീയ പാതാ അതോറിറ്റി കേരളത്തിൽ നടപ്പിലാക്കുന്ന എല്ലാ പദ്ധതികൾക്കും നിർമ്മാണ വസ്തുക്കളുടെ ജി എസ് ടി യിലെ സംസ്ഥാനവിഹിതം, റോയൽറ്റി എന്നിവ ഒഴിവാക്കുന്നതിനാണ് തീരുമാനം എടുത്തത്.
ആഭ്യന്തരം, വനം വന്യജീവി, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോംഡ് ഫോഴ്സിലെ തസ്തികകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ ഉന്തിയ പല്ലിൻ്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കുന്നതിനായി, അതത് വകുപ്പുകളിലെ വിശേഷാൽ ചട്ടങ്ങളിൽ പ്രസ്തുത വ്യവസ്ഥ നിലവിലുണ്ടെങ്കിൽ ഭേദഗതി ചെയ്യുന്നതിനുള്ള അനുമതി നൽകി.
ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്ലെ ജനറൽ മാനേജർ തസ്തിക പുനരുജ്ജീവിപ്പിക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Prime Minister Narendra Modi will dedicate the Vizhinjam International Seaport to the nation on May 2nd. The port is expected to boost Kerala's economy and make it a major maritime hub.
#VizhinjamPort, #KeralaDevelopment, #Modi, #PinarayiVijayan, #Terrorism, #DrugFreeKerala.