Tiger Caged | വയനാട് കേണിച്ചിറയില്‍ ഇറങ്ങിയ കടുവ വനം വകുപ്പിന്റെ കൂട്ടിലായി
മാളിയേക്കല്‍ ബെന്നിയുടെ വീടിന് സമീപം തൊഴുത്തിലാണ് വീണ്ടും കടുവയെത്തിയത്.
മയക്കുവെടി വയ്ക്കാതെ തന്നെ മണിക്കൂറുകള്‍ക്കുള്ളിലാണ് കടുവ കുടുങ്ങിയത്.
'തോല്‍പ്പെട്ടി 17' എന്ന ആണ് കടുവയാണ് ഇതെന്ന് വനം വകുപ്പ്.
വയനാട്: (KasargodVartha) പ്രദേശവാസികളില്‍ ഭീതി പരത്തി പൂതാടി പഞ്ചായതിലെ കേണിച്ചിറയില്‍ ഇറങ്ങിയ കടുവ വനംവകുപ്പിന്റെ കൂട്ടിലായി. ഞായറാഴ്ച 11.05ഓടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. പശുക്കളെ കൊന്ന തൊഴുത്തില്‍ വീണ്ടുമെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് മയക്കുവെടി വയ്ക്കാതെ തന്നെ കടുവയെ വനംവകുപ്പ് പിടികൂടിയത്.
മാളിയേക്കല്‍ ബെന്നിയുടെ വീടിന് സമീപമുള്ള തൊഴുത്തിലാണ് ഞായറാഴ്ച രാത്രി വീണ്ടും കടുവയെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് തൊഴുത്തില്‍ കടുവയെത്തിയത്. പ്രദേശത്ത് നാല് പശുക്കളെയാണ് കടുവ കൊന്നത്. രാത്രി വീണ്ടും കടുവയെത്തിയപ്പോള് വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി.
ബെന്നിയുടെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെ ഞായറാഴ്ച പുലര്‍ചെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് ചത്ത പശുക്കളുടെ ജഡവുമായി നാട്ടുകാര്‍ നടുറോഡില്‍ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു.
കടുവയെ മയക്കുവെടി വയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി പൂതാടി ഗ്രാമ പഞ്ചായതിലെ 2, 16, 19 വാര്‍ഡുകളില്‍ അഡീഷനല്‍ ജില്ലാ മജിസ്ട്രേട്ട് കെ ദേവകി തിങ്കളാഴ്ചവരെ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ആര്‍ആര്‍ടി സംഘം കേണിച്ചിറയിലെത്തി കടുവയ്ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കടുവ കുടുങ്ങിയത്. 10 വയസുള്ള 'തോല്‍പ്പെട്ടി 17' എന്ന ആണ് കടുവയാണ് കേണിച്ചിറയില്‍ ഇറങ്ങിയതെന്ന് വനം വകുപ്പ് തിരിച്ചറിഞ്ഞിരുന്നു. കടുവയെ ബത്തേരിയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും.
വയനാട് കേണിച്ചിറയിൽ ഭീതി വിതച്ച കടുവ pic.twitter.com/2jrc97iAuH
— kvartha.com (@kvartha) June 24, 2024