city-gold-ad-for-blogger

Adalat | മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത് തുടരുന്നു; ഹൊസ്ദുര്‍ഗ് താലൂക് അദാലതില്‍ ലഭിച്ചത് 608 അപേക്ഷകള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com) കരുതലും കൈത്താങ്ങും ഹൊസ്ദുര്‍ഗ് താലൂക്ക് അദാലത്തില്‍ 608 അപേക്ഷകളാണ് ലഭിച്ചത്. 166 അപേക്ഷകള്‍ തീര്‍പ്പായി. 151 പുതിയ അപേക്ഷകള്‍ തത്സമയം മന്ത്രി സ്വീകരിച്ചു. പൊതുമരാമത്ത് , ടൂറിസം, യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ്, തുറമുഖം, പുരാവസ്തു , പുരാരേഖ , മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടത്തിയത്. തീര്‍പ്പാക്കാന്‍ ബാക്കിയുള്ള പരാതികളില്‍ പരമാവധി 15 ദിവസത്തിനകം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
   
Adalat | മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത് തുടരുന്നു; ഹൊസ്ദുര്‍ഗ് താലൂക് അദാലതില്‍ ലഭിച്ചത് 608 അപേക്ഷകള്‍

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ താലൂക്ക് ഓഫീസ് കോമ്പൗണ്ട് ഹാളില്‍ നടന്ന അദാലത്തില്‍ എം എല്‍ എ മാരായ ഇ. ചന്ദ്രശേഖരന്‍, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, എഡിഎം കെ. നവീന്‍ ബാബു, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത, വാര്‍ഡ് കൗണ്‍സിലര്‍ വന്ദന ബല്‍രാജ്, താലൂക്ക് പരിധിയിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധ കളായ കെ. രാജ്‌മോഹന്‍, പി.കെ ഫൈസല്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍ , അഡ്വ. എന്‍.എ ഖാലിദ്, സിനോജ് ചാക്കോ , ഖാലിദ് കൊളവയല്‍, കരീം ചന്തേര, എബ്രഹാം തോണക്കര , അബ്ദുള്‍ റഹിമാന്‍ , രതീഷ് പുതിയ പുരയില്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി.പി. രാജന്‍, സുരേഷ് പുതിയേടത്ത്, സി എസ് തോമസ്, പി.പി അടിയോടി, വി.കെ രമേശന്‍ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
     
Adalat | മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത് തുടരുന്നു; ഹൊസ്ദുര്‍ഗ് താലൂക് അദാലതില്‍ ലഭിച്ചത് 608 അപേക്ഷകള്‍

മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത് ഉദ്ഘാടനം

പതിവ് ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയായിരുന്നു ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെയും തുറമുഖം, പുരാവസ്തു, പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെയും നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്ക്തല അദാലത്തിന് തുടക്കം കുറിച്ചത്. മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത് കൊണ്ട് അദാലത്തിന് തുടക്കം കുറിച്ചു. മുന്‍ഗണനേതര വിഭാഗത്തിലുണ്ടായിരുന്ന റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്ന് കാണിച്ച് നേരത്തെ അപേക്ഷ നല്‍കിയ ആറ് പേര്‍ക്ക് മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ മന്ത്രി മുഹമ്മദ് റിയാസ് കൈമാറി.

മാരകമായ അസുഖം ബാധിച്ചവരും ഭിന്നശേഷിയുള്ളവരും അംഗങ്ങളായ കുടുംബങ്ങള്‍ക്കാണ് മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ നല്‍കിയത്. കരുതലും കൈത്താങ്ങും അദാലത്തുമായി ബന്ധപ്പെട്ട് ഇവര്‍ നേരത്തെ റേഷന്‍ കാര്‍ഡ് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഈ പരാതികള്‍ പരിശോധിച്ചതിന് ശേഷമാണ് മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡിന് ഇവര്‍ അര്‍ഹരാണെന്ന് കണ്ടെത്തിയത്.

തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, എം.എല്‍.എമാരായ എം.രാജഗോപാലന്‍, ഇ.ചന്ദ്രശേഖരന്‍, സി.എച്ച്.കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍.ജെ.ഷാജിമോന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു, വിവിധ വകുപ്പുകളിലെ ജില്ലാ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അദാലത്തില്‍ ആകെ എട്ട് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈമാറി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അര്‍ഹരായ രണ്ട് പേര്‍ക്ക് കൂടി മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ കൈമാറി.

അദാലത്തിലെ ആദ്യ പരാതിക്കാരിയായി ആതിര

കരുതലും കൈത്താങ്ങും ഹൊസ്ദുര്‍ഗ് താലൂക്ക്തല അദാലത്തില്‍ തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ആദ്യം പരിഗണിച്ച പരാതി ചാലിങ്കാല്‍ കേളോത്ത് സ്വദേശി പി.എസ്.ആതിരയുടേതായിരുന്നു. 16 വര്‍ഷമായി ഉപയോഗിച്ചിരുന്ന വീട്ടിലേക്കുള്ള വഴി മതില്‍ കെട്ടി തടസ്സപ്പെടുത്തിയ പരാതിയുമായാണ് ആതിര അദാലത്തിലെത്തിയത്. വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടതിനാലും വീട്ടിലേക്ക് വേറെ വഴികള്‍ ഇല്ലാത്തതിനാലും കഴിഞ്ഞ ആറ് മാസമായി ആതിരയും കുടുംബവും ബന്ധുവീട്ടിലാണ് താമസം.

അസുഖ ബാധിതരായ കുടുംബാംഗങ്ങള്‍ കൂടി ഉള്ളതിനാല്‍ സ്വന്തം വീട്ടിലേക്ക് വഴി ഉണ്ടാക്കി തരാന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ആതിരയുടെ ആവശ്യം. ആതിരയുടെ പരാതി പരിശോധിച്ച മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് വിഷയം ഉന്നയിച്ചു. തുടര്‍ന്ന് 15 ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പും മന്ത്രി ആതിരയ്ക്ക് നല്‍കി. നേരത്തെ വിവിധ തലങ്ങളില്‍ പരാതി നല്‍കിയിട്ടും പരിഹാരമാവാതിരുന്ന പ്രശ്നത്തിന് അദാലത്തില്‍ ഉടനടി പരിഹാരം നിര്‍ദേശിച്ചതിന്റെയും വീട്ടിലേക്കുള്ള വഴി ഉടന്‍ തെളിയുമെന്ന ആശ്വാസത്തിലും സന്തോഷത്തിലുമായിരുന്നു ആതിരയും കുടുംബവും.

കരുതലിന്‍ മുത്തം

കാഞ്ഞങ്ങാട്ടെ ആര്‍ജവ് മോഹന്‍ദാസിന് കരുതലിന്‍ മുത്തം നല്‍കി മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍ ആരൊരാളതിന്‍ മാര്‍ഗ്ഗം മുടക്കുവാന്‍ എന്ന വയലാറിന്റെ അശ്വമേധം കവിതയിലെ വരികള്‍ ആര്‍ജവ് മന്ത്രിക്കായി ചൊല്ലി. ഹൊസ്ദുര്‍ഗ് താലൂക്ക് അദാലത്ത് വേദിയില്‍ മന്ത്രിക്ക് മുന്നില്‍ അപേക്ഷ നല്‍കാനാണ് അമ്മ കെ.പി ചിത്രക്കൊപ്പം ആര്‍ജവും എത്തിയത്.

രാവിലെ അദാലത്ത് വേദിയിലേക്ക് കടക്കുമ്പോള്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ കാണുകയായിരുന്നു. മന്ത്രിയെ കണ്ട ഉടനെ ആര്‍ജവ് പറഞ്ഞു. സ്‌കൂളിലേക്ക് സൈക്കിളിലാണ് ഞാന്‍ യാത്ര ചെയ്യുന്നത്. റോഡ് ലെവല്‍ ഇല്ലാത്തതിനാല്‍ സൈഡ് റോഡിലൂടെയുള്ള സൈക്കളോടിച്ച് യാത്ര ചെയ്യാന്‍ കഴിയുന്നില്ല. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ആര്‍ജവ്. ആര്‍ജവിന്റെ അപേക്ഷ ആര്‍ജവമുള്ളതാണെന്നും വിഷയത്തില്‍ വേഗത്തില്‍ തന്നെ തുടര്‍ നടപടികള്‍ കൈ കൊള്ളണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കാഞ്ഞങ്ങാട് നഗരസഭയിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നന്നാക്കുമെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പ് നല്‍കി. പുതുതായി അനുവദിച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡും മന്ത്രി മുഹമ്മദ് റിയാസ് തത്സമയം കൈമാറി. ഈ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റി നല്‍കിയതിലും മകന്റെ ആവശ്യങ്ങള്‍ മന്ത്രിമാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചതിലും വളരെയധികം സന്തോഷമുണ്ടെന്നും വര്‍ഷങ്ങളായി ഉദ്യോഗസ്ഥരുടെപുറകെ നടക്കേണ്ടി വരുന്ന പല പ്രശ്നങ്ങള്‍ക്കും മന്ത്രിമാരുടെ നേതൃത്വത്തില്‍ പരിഹാരം കാണുമ്പോള്‍ ജനങ്ങളുടെ ഹൃദയ പക്ഷത്താണ് സര്‍ക്കാര്‍ നില്‍ക്കുന്നതെന്ന് ബോധ്യപ്പെടുകയാണെന്നും കെ.പി.ചിത്ര പറഞ്ഞു.

കോഴിക്കോട് വടകരയില്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ ജോലി ചെയ്യുന്ന എ.മോഹന്‍ ദാസിന്റെയും കെ.പി.ചിത്രയുടെ രണ്ടുമക്കളില്‍ ഇളയവനാണ് ആര്‍ജവ്. ഇവരുടെ രണ്ട് മക്കളും ഭിന്നശേഷിക്കാരാണ്. രണ്ടു മക്കളെയും ഒറ്റയ്ക്ക് ശ്രദ്ധിക്കാന്‍ അമ്മയ്ക്ക് മാത്രമായി സാധിക്കുന്നില്ല. അതിനാല്‍ കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് വടകരയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന് മാറ്റം നല്‍കണമെന്ന അപേക്ഷയുമായാണ് ഇവര്‍ രണ്ടാമത്തെ അപേക്ഷയുമായി അദാലത്തിലെത്തിയത്. മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ നേതൃത്വത്തിലാണ് ഈ അപേക്ഷയില്‍ പ്രശ്ന പരിഹാരം കണ്ടത്. ഡി.എം.ഒ (ആരോഗ്യം, ഡോ.എ.വി. രാംദാസുമായി ചര്‍ച്ച നടത്തിയ മന്ത്രി ആര്‍ജവിന്റെ പിതാവിന് കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറ്റം നല്‍കാന്‍ വേഗം നടപടിയുണ്ടാകണമെന്നും നിര്‍ദ്ദേശിച്ചു.

കരുതലിന്റെ നിലാവെട്ടമായി അദാലത്ത്

കരുതലും കൈത്താങ്ങും അദാലത്തില്‍ നടവഴി വേണമെന്ന ആവശ്യവുമായി എത്തിയതാണ് എടച്ചാക്കൈ കൊളവളപ്പിലെ കെ.വി.പൂമണി. ഇവര്‍ താമസിക്കുന്ന വീട്ടിലേക്ക് നടന്ന് പോകാനുള്ള വഴി പോലും ഇല്ല. പരാതിക്കാരി അടുത്തകാലം വരെ നടന്നിരുന്ന വഴിയും ഇപ്പോള്‍ ചില തര്‍ക്കങ്ങള്‍ കാരണം ഇല്ലാതായി. ഏതൊരു സ്ഥലത്തേക്കും വഴി വേണം എന്നത് ഗവണ്‍മെന്റ് നിലപാടാണെന്നും വഴിയുടെ വിഷയത്തില്‍ എത്രയും വേഗം തീരുമാനമുണ്ടാകണമെന്നും മന്ത്രി അറിയിച്ചു. ഇതിനായി ഹൊസ്ദുര്‍ഗ് തഹസില്‍ദാറിനോട് നിര്‍ദ്ദേശിച്ചു. 15 ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചു തരുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. അല്ലാത്ത പക്ഷം മന്ത്രിയെ നേരിട്ട് അറിയിക്കണമെന്നും കെ.വി.പൂമണിയോട് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. തൃക്കരിപ്പൂരിലെ പേക്കടത്തെ കെ.സുകന്യ, കെ.ബാലന്‍, കെ.നാരായണി എന്നിവരും അദാലത്തിലെത്തിയത് വഴി തര്‍ക്കത്തിന്റെ പരിഹാരത്തിനായിരുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി വഴിക്കായി ഒന്നര അടി സ്ഥലം വിട്ടു നല്‍കാന്‍ രണ്ട് വീട്ടുകാര്‍ തയ്യാറായതോടെ 40 വര്‍ഷമായി തുടരുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി.

കുടിവെള്ള പ്രശ്‌നം മന്ത്രിയെ അറിയിക്കാന്‍ എത്തിയതായിരുന്നു ചെറുവത്തൂര്‍ പഞ്ചായത്തിലെ കുട്ടമത്ത് കണ്ണം കുളത്തെ സി.ചന്ദ്രമതി. തങ്ങളുടെ കിണറിലെ വെള്ളം ഉപയോഗ ശൂന്യമാണെന്നും ആ വെള്ളം കുടിച്ച് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും കുടുംബത്തിന് വന്നതായും നിലവില്‍ ചികിത്സ തേടുന്നതായും മന്ത്രിയെ അറിയിച്ചു. ജലനിധി കുടിവെള്ളം ലഭിക്കുന്നില്ലെന്നും മന്ത്രിയെ അറിയിച്ചു. 15 ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥന്‍മാരോട് നിര്‍ദ്ദേശിച്ചു. ജലനിധി കുടിവെള്ളം ലഭ്യമാക്കുമെന്ന് മന്ത്രി ചന്ദ്രമതിക്ക് ഉറപ്പ് നല്‍കി.

രാജേഷിന് സര്‍ക്കാരിന്റെ കൈത്താങ്ങ്

ഇരിയ സായി ഗ്രാമത്തില്‍ താമസിക്കുന്ന കാഞ്ഞങ്ങാട് വഴിയോര കച്ചവടക്കാരനായ ഇരുകാലുകള്‍ക്കും ചലനശേഷി കുറഞ്ഞ കെ.രാജേഷിനും അദാലത്ത് കരുതലിന്റെ നിലാവെട്ടമായി. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ പട്ടയം കിട്ടിയില്ല. ഉടന്‍ ക്യാമ്പ് നടത്തുമെന്നും അര്‍ഹതയുണ്ടെങ്കില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും വീടിനായി ലൈഫ് പദ്ധതിയില്‍ പ്രഥമ പരിഗണന നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി. കൂടാതെ കാഞ്ഞങ്ങാട് നഗരസഭയില്‍ വഴിയോരകച്ചവടം നടത്തുന്നതിനുള്ള അനുമതി പത്രം മന്ത്രി അദാലത്തില്‍ വെച്ച് നല്‍കി. മന്ത്രി സദസ്സിലേക്ക് ഇറങ്ങിച്ചെന്നാണ് ഭിന്നശേഷിക്കാരനായ കെ.രാജേഷിന് അനുമതി പത്രം നല്‍കിയത്.

സോളാര്‍ തെരുവ് വിളക്കുകള്‍ കത്താത്തതിനെതിരെ പൊതുപ്രവര്‍ത്തകന്‍ മന്ത്രിക്ക് പരാതി നല്‍കി

കാഞ്ഞങ്ങാട് :കാസര്‍കോട് - കാഞ്ഞങ്ങാട് കെഎസ് ടി പി റോഡില്‍ ലോക ബാങ്ക് സഹായത്തോടെ സ്ഥാപിച്ച 300ലധികം സോളാര്‍ തെരുവ് വിളക്കുകള്‍ ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തനം നിലച്ചതിനെതിരെ കാസര്‍കോടിന്റെ ചുമതലയുള്ള പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് സര്‍ക്കാര്‍ നടത്തിയ അദാലത്തില്‍ പൊതുപ്രവര്‍ത്തകന്‍ മൂസ പാലക്കുന്ന് പരാതി നല്‍കി.

അപകടകരമായ വിധത്തില്‍ സ്ഥിതി ചെയ്യുന്ന തുരുമ്പെടുത്ത പോസ്റ്റുകള്‍ റോഡരികില്‍ നിന്നും നീക്കം ചെയ്യാനും ബാക്കിയുള്ളവ നന്നാക്കി കത്തിക്കാനുള്ള നടപടികള്‍ എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ,ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, സംസ്ഥാന വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട് ,ജില്ലാ പ്രസിഡണ്ട് ഹമീദ് ഹാജി,മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ ,ഉദുമ പഞ്ചായത്ത് അംഗം ജലീല്‍ കാപ്പില്‍ ,ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി ചെയര്‍മാന്‍ സൈഫുദ്ദീന്‍ കളനാട് എന്നിവരുടെ സാന്നിധ്യത്തില്‍ 15 ദിവസത്തിനകം പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി ഉത്തരവ് നല്‍കി.

Keywords: LDF Govt, Kerala News, Malayalam News, Kanhangad, Kanhangad News, Kasaragod News,  P. A. Mohammed Riyas, Ahammed Devarkovil, Taluk level Adalat of Ministers held in Hosdurg.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia