Legal Battles | മുല്ലപ്പെരിയാർ വിഷയം അടച്ച് സുപ്രീംകോടതി; സുരക്ഷാ ഭീഷണി തള്ളിയതോടെ ആശങ്ക ഒഴിഞ്ഞുവോ?
● മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് സുപ്രീം കോടതി.
● അണക്കെട്ട് 130 വർഷത്തെ മഴക്കാലം അതിജീവിച്ചു.
● അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വിഷയമല്ലെന്നും വിധി.
ന്യൂഡൽഹി: (KasargodVartha) വർഷങ്ങളായി കേരളവും, തമിഴ്നാടും അന്യോന്യം കുറ്റപ്പെടുത്തൽ നടത്തിയിരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ ആശങ്കകൾ അവസാനിപ്പിച്ച് സുപ്രീം കോടതി. അണക്കെട്ട് 130 വർഷത്തെ മഴക്കാലങ്ങൾ അതിജീവിച്ചതാണെന്ന് പറഞ്ഞാണ് വിഷയത്തിലെ തർക്കങ്ങൾ സുപ്രീംകോടതി അവസാനിപ്പിച്ചത്. അണക്കെട്ടിന്റെ സുരക്ഷാ ആശങ്ക ഉന്നയിച്ചു കൊണ്ട് നൽകിയ ഹർജികൾ പരിഗണിക്കവെയാണ് ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ പരമാർശമുണ്ടായത്.
മുല്ലപ്പെരിയാർ അണക്കെട്ട് അതിന് പറഞ്ഞിരുന്ന ആയുസിന്റെ രണ്ടര മടങ്ങുകാലം അതിജീവിച്ചു കഴിഞ്ഞതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്രയും കാലം മഴ പെയ്തിട്ടും കുഴപ്പമുണ്ടാക്കാത്ത അണക്കെട്ടിന് ഇനിയും രണ്ട് കാലവർഷങ്ങൾ കൂടി വന്നാലും കുഴപ്പമുണ്ടാവില്ലെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് വ്യക്തമാക്കി. ഇത് അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം വിധി പ്രസ്താവനയിൽ പറഞ്ഞു.
അണക്കെട്ട് പൊട്ടുമെന്ന ആശങ്കയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി കേരളവും, തമിഴ്നാടും നിയമ പോരാട്ടത്തിലും, വാക് പോരിലുമായിരുന്നു. പുനർനിർമ്മാണം വേണമെന്ന് കേരളവും, സാധ്യമല്ലെന്ന് തമിഴ്നാടും വാദിച്ചു. ഇതിനിടയിലാണ് വിഷയം സുപ്രീം കോടതിയിൽ എത്തിയത്. കേരളത്തിനെതിരെ നിർമ്മാണ പ്രവർത്തനങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാറും ഹർജി നൽകിയിരുന്നു. രണ്ടും പരിഗണിച്ച ശേഷമാണ് സുരക്ഷാ ആശങ്ക സുപ്രീംകോടതി തള്ളിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വാദം കേൾക്കാൻ വിഷയം മൂന്നംഗ ബെഞ്ചിന് വിടുകയും ചെയ്തു.
ആകാശം ഇടിഞ്ഞു വീഴുമെന്ന് ആശങ്കപ്പെട്ടു കഴിയുന്ന ഒരു കാർട്ടൂൺ കഥാപാത്രത്തെക്കുറിച്ചും വിധിപ്രസ്താവനയിൽ ജസ്റ്റിസ് റോയ് തമാശയായി പറഞ്ഞതും ശ്രദ്ധേയമാണ്. അണക്കെട്ട് പൊട്ടുന്നുവെന്ന ആശങ്കയിൽ കഴിയുന്ന 15 ലക്ഷം പേരോടൊപ്പം താനും ഒന്നര വർഷം കേരള ഹൈകോടതിയിൽ ഉണ്ടായിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആശങ്കകൾ പൂർണമായി ഒഴിഞ്ഞോ?
സുപ്രീംകോടതി വിധിയിലൂടെ ഒരു പരിധി വരെ ആശങ്കകൾ ഒഴിവായിട്ടുണ്ടെങ്കിലും, പൂർണമായ പരിഹാരം കാണാൻ ഇനിയും ചർച്ചകളും നടപടികളും ആവശ്യമാണ് എന്നാണ് അഭിപ്രായം ഉയരുന്നത്. അണക്കെട്ടിന്റെ പഴക്കം, ഭൂകമ്പ സാധ്യത, കാലാവസ്ഥാ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. ഇരു സംസ്ഥാനങ്ങളും സഹകരിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The Supreme Court has dismissed the security threat concerns regarding the Mullaperiyar dam, which has survived 130 years of monsoons. However, the issue still requires further discussions and research.
#Mullaperiyar, #SupremeCourt, #DamSecurity, #Kerala, #TamilNadu, #IndianJustice






