Pollution | എരുതുംകടവ് ബാരിക്കാട് പ്രദേശത്ത് കുടിവെള്ളത്തിൽ പൊടുന്നനെ രുചി വ്യത്യാസം; പ്രദേശവാസികൾക്ക് ദുരിതവും ആശങ്കയും
● ദിവസം കഴിയുന്തോറും ഇത്തരം കിണറുകളുടെ എണ്ണം വർധിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
● ഒന്നരവർഷം മുമ്പ് ശുചിത്വ മിഷനും സ്ഥാപനത്തിന്റെ മാലിന്യ സംസ്കരണ യൂണിറ്റിനെപ്പറ്റി രേഖാമൂലം നാട്ടുകാർ അറിയിച്ചിരുന്നു.
എരുതുംകടവ്: (KasargodVartha) ബാരിക്കാട് ഹിമായത് നഗർ പ്രദേശത്ത് കുടിവെള്ളത്തിൽ പെട്ടെന്ന് രുചി വ്യത്യാസം ഉണ്ടായതായി നാട്ടുകാർ പരാതിപ്പെട്ടു. ആറ് മാസങ്ങൾക്ക് മുമ്പ് പ്രദേശത്തെ മസ്‌ജിദിന്റെ കിണറിൽ ആദ്യമായി ഈ പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടതോടെ വെള്ളം പരിശോധിച്ചപ്പോൾ ടിഡിഎസ് (Total Dissolved Solids) അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നാട്ടിലെ മറ്റ് കിണറുകളിലും ഇതേ പ്രശ്‌നം ഉണ്ടാകാൻ തുടങ്ങി. ഇപ്പോൾ ദിവസം കഴിയുന്തോറും ഇത്തരം കിണറുകളുടെ എണ്ണം വർധിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
അതേസമയം, ഈ പ്രശ്‌നത്തിന് കാരണം നാട്ടിൽ പ്രവർത്തിക്കുന്ന അഭയം എന്ന ഡയാലിസിസ് സെന്ററാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി ഹിമായത് നഗർ ബദർ ജുമാ മസ്ജിദ് ജമാഅത് കമിറ്റി ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിന് പരാതി നൽകി. ഡയാലിസിസ് സെന്ററിനായി 200 മീറ്ററിൽ ആഴത്തിൽ കുഴിച്ച രണ്ട് കുഴൽ കിണറുകളിൽ വെള്ളം ലഭിക്കാതായതിനാൽ അവ ഉപേക്ഷിച്ചുവെന്നും, അതിൽ ഒന്നിന് മുകളിൽ മാലിന്യ ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെന്നും മറ്റൊന്നിലേക്ക് മലിനജലം നിക്ഷേപിക്കുന്നുണ്ടെന്ന് സംശയമുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ദിവസേന 20,000 ലിറ്ററിലധികം വെള്ളം ഉപയോഗിക്കുന്ന ഈ സ്ഥാപനത്തിൽ മലിനജലം ശുദ്ധീകരിക്കാനുള്ള സംസ്‌കരിക്കാൻ നിയമപ്രകാരമുള്ള യാതൊരു സംവിധാനവും ഇല്ലാത്തതിനാൽ മുഴുവൻ മലിനജലവും ഭൂഗർഭജലത്തിലേക്ക് കലരുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. അത് കാരണം നാട്ടിലെ ജനങ്ങൾ വലിയ ആശങ്കയിലാണെന്നും നാട്ടിലെ കുറേ കുടുംബങ്ങൾക്ക് ഇപ്പോൾ കുടിവെള്ളമില്ലാത്ത അവസ്ഥയാണെന്നും മസ്‌ജിദ് കമിറ്റി ചൂണ്ടിക്കാട്ടി.
ഒന്നരവർഷം മുമ്പ് ശുചിത്വ മിഷനും സ്ഥാപനത്തിന്റെ മാലിന്യ സംസ്കരണ യൂണിറ്റിനെപ്പറ്റി രേഖാമൂലം നാട്ടുകാർ അറിയിച്ചിരുന്നു. എന്നിട്ടും പ്രശ്‌നം പരിഹരിക്കാതെ പ്രവർത്തന അനുമതി നൽകിയ ഉദ്യോഗസ്ഥരും ഈ ഗുരുതര പ്രശ്‌നത്തിന്റെ ഉത്തരവാദികളാണെന്നും വലിയ അനാസ്ഥ കാട്ടിയ സ്ഥാപനത്തിനെതിരെ നടപടി എടുക്കുകയും, ഇതിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ച് ശാസ്ത്രീയമായ രീതിയിൽ മാലിന്യ സംസ്‌കരണ പ്ലാൻ്റ് നിർമിച്ച് കാര്യക്ഷമമായി പ്രവർത്തിപ്പിച്ച് കാണിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ പ്രവർത്തനാനുമതി നൽകാവൂവെന്നും മസ്‌ജിദ് കമിറ്റി ആവശ്യപ്പെട്ടു.
പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ശുചിത്വ മിഷൻ അധികൃതർ സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. അധികൃതർ കൃത്യമായ അന്വേഷണം നടത്തുകയും ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് അഭയം
അതേസമയം, മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരത്തോടെയാണ് ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നതെന്നും സ്ഥാപനത്തിൽ നിന്ന് പുറത്തുപോകുന്ന വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാന്റും ടാങ്കും അടക്കം സ്ഥാപിച്ചിട്ടുണ്ടെന്നും അഭയം ഡയറക്ടർ ഖയ്യൂം മാന്യ കാസർകോട് വാർത്തയോട് പറഞ്ഞു. ഏത് രീതിയിലുള്ള പരിശോധന നടത്തുന്നതിന് തടസമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കാൻ തയ്യാറാണെന്നും ഏത് രീതിയിലുള്ള പരിശോധനയ്ക്ക് സഹായിക്കുമെന്നും ഖയ്യൂം മാന്യ കൂട്ടിച്ചേർത്തു.
പരിഹാരം കാണണമെന്ന് എസ് ഡി പി ഐ
ബാരിക്കാട് പ്രദേശത്തെ നിരവധി വീടുകളിൽ കുടിവെള്ളത്തിൽ പെട്ടന്നുണ്ടായ രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശത്തെ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി കിണറുകളിലുണ്ടായ പ്രശ്നം പരിഹരിക്കാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും എസ്ഡിപിഐ എരുതുംകടവ് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
പള്ളി കിണറിലെ വെള്ളത്തിലാണ് രുചി വ്യത്യാസം അനുഭവപ്പെട്ടത്. വെള്ളത്തിൻ്റെ ഘടനയെ പറ്റി അന്വേഷിച്ചപ്പോൾ വലിയ ആരോഗ്യപ്രശ്നത്തിന് ഇത് കാരണമാകുമെന്നും, ആരും ഈ വെള്ളം ഉപയോഗിക്കരുതെന്നുമാണ് അറിയാൻ സാധിച്ചതെന്നും ഭാരവാഹികൾ വ്യക്തമാക്കി.
യോഗത്തിൽ ബ്രാഞ്ച് പ്രസിഡൻറ് ഹനീഫ് എരുതുംകടവ് അധ്യക്ഷത വഹിച്ചു. ഷാഫി ബാരിക്കാട്, ഹമീദ് ബാരിക്കാട് സംസാരിച്ചു. സെക്രട്ടറി അബൂബക്കർ എരുതുംകടവ് സ്വാഗതവും അബ്ദുൽ ഖാദർ ബാരിക്കാട് നന്ദിയും പറഞ്ഞു.
#WaterPollution #Eruthumkadavu #HealthConcerns #DialysisCenter #Complaint #SDPI