നിയമം ലംഘിച്ച് അറസ്റ്റ്: സിഐക്കെതിരെ കോം ഇന്ത്യ ആഭ്യന്തര സെക്രട്ടറിക്കും വിജിലൻസിനും പരാതി നൽകി

● സി.ഐയുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്ന് ആവശ്യം.
● 'നോട്ടീസ് നൽകാതെ രാത്രി വീട്ടിൽ കയറി അറസ്റ്റ് ചെയ്തു.'
● 'പരാതി നൽകേണ്ടിയിരുന്നത് പ്രത്യേക സമിതിക്കായിരുന്നു.'
● 'ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ കടന്നുകയറ്റം.'
● ഹൈക്കോടതി നിർദ്ദേശം സൈബർ സെൽ ലംഘിച്ചെന്ന് പരാതി.
തിരുവനന്തപുരം: (KasargodVartha) യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ മാസങ്ങൾ പഴക്കമുള്ള പരാതിയിൽ, മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ സൈബർ സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ പ്രതികാര നടപടിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ) രംഗത്ത്.
നിയമവിരുദ്ധ നടപടി സ്വീകരിച്ച സി.ഐക്കും പിന്നിൽ പ്രവർത്തിച്ചവർക്കും എതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവർക്ക് കോം ഇന്ത്യ ഭാരവാഹികൾ പരാതി നൽകി.
ഷാജൻ സ്കറിയയോടുള്ള വ്യക്തിപരമായ വൈരാഗ്യവും ഏതാനും സാമ്പത്തിക - രാഷ്ട്രീയ ശക്തികളുടെ പ്രേരണയുമാണ് രാത്രിയിൽ നടന്ന ഈ അറസ്റ്റ് നാടകത്തിന് പിന്നിലെന്നാണ് കോം ഇന്ത്യ പരാതിയിൽ പറയുന്നത്.
സൈബർ സിഐയുടെ മൊബൈൽ ഫോൺ - വാട്സ്ആപ്പ് സന്ദേശങ്ങൾ സഹിതം കസ്റ്റഡിയിലെടുത്ത് വിജിലൻസ് പരിശോധിക്കണമെന്നാണ് ആവശ്യം. അപകീർത്തി കേസിൽ, ഒരു നോട്ടീസ് നൽകി വിളിച്ചുവരുത്താമായിരുന്ന മാധ്യമ പ്രവർത്തകനെ അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിക്കുമ്പോൾ രാത്രി ഷർട്ട് പോലും ധരിക്കാൻ അനുവദിക്കാതെ ബലമായി പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടുപോയതിന് പിന്നിൽ പ്രത്യക്ഷത്തിൽ തന്നെ പ്രത്യേക താൽപ്പര്യമുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഷാജൻ സ്കറിയയും അദ്ദേഹത്തിൻ്റെ മാധ്യമ സ്ഥാപനമായ മറുനാടൻ മലയാളിയും കേന്ദ്ര വാർത്താ മന്ത്രാലയം അംഗീകരിച്ച കോൺഫിഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (ഇന്ത്യ)യുടെ അംഗമാണ്. ഈ സംഘടനയിൽ അംഗങ്ങളായ ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വരുന്ന വാർത്തകൾ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ അത് നൽകേണ്ടത് കാലിക്കറ്റ് സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ കെ എൻ കുറുപ്പ് അദ്ധ്യക്ഷനായ, കേന്ദ്ര വാർത്താ മന്ത്രാലയം അംഗീകരിച്ച ഉന്നത സമിതിക്ക് മുൻപാകെയാണ്. അവിടെയും പരിഗണിക്കപ്പെട്ടില്ലെങ്കിൽ പരാതിക്കാർക്ക് നേരിട്ട് വാർത്താ മന്ത്രാലയത്തെ തന്നെ സമീപിക്കാവുന്ന സാഹചര്യവുമുണ്ട്. അതാണ് കേന്ദ്ര സർക്കാർ പുതുതായി നടപ്പാക്കിയ നിയമത്തിൽ പറയുന്നത്.
എന്നാൽ, ഷാജൻ സ്കറിയക്കെതിരെ പരാതി നൽകിയ യുവതി ഈ മാർഗ്ഗങ്ങൾ ഒന്നും തന്നെ സ്വീകരിക്കാതെയാണ് പരാതിയുമായി മുന്നോട്ട് പോയത്. ഇതും ഷാജൻ സ്കറിയയെ കുടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കോം ഇന്ത്യ സംശയിക്കുന്നത്.
ഇതുപോലുള്ള പകപോക്കൽ രീതി പൊലീസ് പിന്തുടരുന്നത് മാധ്യമ പ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് പരാതി നൽകാൻ തീരുമാനിച്ചതെന്ന് കോം ഇന്ത്യ പ്രസിഡൻ്റ് സാജ് കുര്യനും ജനറൽ സെക്രട്ടറി കെ കെ ശ്രീജിത്തും വ്യക്തമാക്കി.
2025 മാർച്ച് അവസാനവാരം ബഹുമാനപ്പെട്ട സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ, ഇഷ്ടപ്പെടാത്ത അഭിപ്രായമാണെങ്കിലും പറയാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് ഉത്തരവിട്ടിട്ടുള്ളതാണ്. സമൂഹമാധ്യമത്തിൽ ഉറുദു കവിത പോസ്റ്റ് ചെയ്തതിന് രാജ്യസഭാ എംപിയായ ഇമ്രാൻ പ്രതാപ്ഗഡിക്കെതിരെ എടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഇത്തരമൊരു സുപ്രധാന നിർദ്ദേശം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്.
ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭുയാൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിച്ചേ മതിയാകൂവെന്ന ഈ സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നത്.
ഷാജൻ സ്കറിയക്കെതിരെ, വാർത്തകളുടെ പേരിൽ എന്ത് നടപടി സ്വീകരിക്കണമെങ്കിലും പത്ത് ദിവസം മുൻപ് തന്നെ നോട്ടീസ് നൽകണമെന്ന ഉത്തരവ് ഹൈക്കോടതിയും നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇതൊന്നും തന്നെ സൈബർ സെൽ ഇൻസ്പെക്ടർ പാലിച്ചിട്ടില്ലെന്നും കോം ഇന്ത്യ നൽകിയ പരാതിയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.
ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി സൈബർ സെൽ സി.ഐക്കെതിരെയും നിയമവിരുദ്ധ നീക്കങ്ങൾക്ക് സി.ഐയെ പ്രേരിപ്പിച്ചവർക്കെതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കും വരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ തീരുമാനിച്ചിരിക്കുന്നത്.
ഷാജൻ സ്കറിയയുടെ അറസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ!
Online media body COM India protested the arrest of Shajan Skaria, chief editor of Marunadan Malayali, alleging it as contempt of court influenced by financial powers, and demanded action against the cyber police.
#ShajanSkariaArrest, #COMIndia, #CyberPolice, #MediaFreedom, #KeralaNews, #ContemptOfCourt