പേവിഷബാധ വീണ്ടും ജീവനെടുത്തു; തിരുവനന്തപുരത്ത് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

● യഥാസമയം വാക്സിൻ നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല.
● ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾക്ക് പേവിഷബാധയേറ്റു.
● കൊല്ലം സ്വദേശിയായ നിയയെ നായ കടിച്ചത് ഏപ്രിൽ എട്ടിന്.
● മലപ്പുറത്തും സമാനമായ രീതിയിൽ ഒരു കുട്ടി മരിച്ചു.
● സംസ്ഥാനത്ത് ഈ വർഷം 14 പേർക്ക് പേവിഷബാധയേറ്റു.
● അഞ്ച് വർഷത്തിനിടെ 102 പേരുടെ ജീവൻ നഷ്ടപ്പെട്ടു.
തിരുവനന്തപുരം: (KasargodVartha) പേവിഷബാധയേറ്റ് എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസല്‍ മരിച്ചു. കുട്ടി വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണിത്. വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ ഏല്‍ക്കുന്നത് ആവര്‍ത്തിക്കുകയാണ്. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാനമായ സംഭവം. ഈ ഏപ്രില്‍ മാസത്തില്‍ മാത്രം സംസ്ഥാനത്ത് ആറ് പേരാണ് പേവിഷബാധയേറ്റ് മരിച്ചത്.
ഏപ്രില്‍ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോള്‍ താറാവിനെ ഓടിച്ചെത്തിയ നായ കുട്ടിയെ കടിച്ചു. ഉടന്‍ തന്നെ ഐ.ഡി.ആര്‍.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്റി റാബിസ് സിറവും നല്‍കി. പിന്നീട് മൂന്ന് തവണ കൂടി ഐഡിആര്‍വി നല്‍കി. ഇതില്‍ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രില്‍ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. യഥാസമയം വാക്‌സിന്‍ എടുത്തതിനാല്‍ പേവിഷബാധ ഏല്‍ക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുട്ടിയുടെ കുടുംബവും നാട്ടുകാരും. അതിനാല്‍ തന്നെ പിന്നീട് ആരും നായയെക്കുറിച്ച് അന്വേഷിച്ചില്ല. നായയ്ക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല.
മുൻപും സമാനമായ ദുരന്തം
മാര്‍ച്ച് 29 നാണ് സിയയ്ക്ക് നായയുടെ കടിയേറ്റത്. പെരുന്നാള്‍ ദിവസം വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. ഉടന്‍ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. പ്രതിരോധ വാക്‌സിന്‍ നല്‍കി. മുറിവ് ഉണങ്ങി വരുന്നതിനിടെ പനി ബാധിച്ചു. പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിച്ചു. സിയയുടെ മുഖത്തും തലയിലും കൈകാലുകളിലുമായി 20 ഇടങ്ങളില്‍ മുറിവേറ്റിരുന്നു.
സംസ്ഥാനത്തെ പേവിഷബാധ
സംസ്ഥാനത്ത് 2021 ല്‍ 11 പേരും 2022 ല്‍ 27 പേരും 2023 ല്‍ 25 പേരും 2024 ല്‍ 26 പേരുമാണ് പേവിഷബാധയേറ്റ് മരിച്ചത്. ഈ വര്‍ഷം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോള്‍ തന്നെ 14 പേര്‍ മരണപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും കുട്ടികളാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 102 പേരാണ്. ഇതില്‍ വാക്‌സിന്‍ എടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്കാണ്. മറ്റുള്ളവര്‍ വാക്‌സിന്‍ എടുത്തിരുന്നില്ല. നായ കടിച്ചാല്‍ ആദ്യത്തെ മിനിറ്റുകള്‍ വളരെ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതും വാക്‌സിന്‍ എടുക്കുന്നതും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണ്.
ഈ ദുഃഖവാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. പേവിഷബാധയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും താഴെ കമന്റ് ചെയ്യുക.
Seven-year-old girl, Nia Faisal, died of rabies in Thiruvananthapuram despite receiving vaccination. This is the third child death due to rabies in the state this month, raising concerns about vaccine efficacy and post-bite protocols.
#RabiesDeath, #KeralaNews, #VaccineFailure, #ChildDeath, #PublicHealth, #StrayDogs