city-gold-ad-for-blogger

സ്കൂള്‍ കലോത്സവത്തിന് 2 ദിവസം അവധി; സിപിഎം അധ്യാപക സംഘടനയുടെ ജില്ലാസമ്മേളനം നടക്കുന്നതിനാലാണെന്ന് ആക്ഷേപം; പ്രതിഷേധം ശക്തം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 07.01.2017) തൃക്കരിപ്പൂരില്‍ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് രണ്ട് ദിവസം അവധി നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനുവരി നാലിന് ആരംഭിച്ച കലോത്സവത്തിന് ഇടിയ്ക്ക് രണ്ട് ദിവസമാണ് അവധി നല്‍കിയിരിക്കുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള അധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ജില്ലാ സമ്മേളനം ഈ ദിവസങ്ങളില്‍ നടക്കുന്നത് കൊണ്ടാണ് കലോത്സവത്തിന് രണ്ട് ദിവസത്തെ അവധി നല്‍കിയതെന്നാണ് ആക്ഷേപമുയര്‍ന്നത്.

ഇതുവരെ കലോത്സവങ്ങള്‍ തുടര്‍ച്ചയായിട്ടാണ് നടത്തിക്കൊണ്ടിരുന്നത്. അത്യപൂര്‍വ്വമായി മരണങ്ങളോ മറ്റോ സംഭവിച്ചാല്‍ മാത്രമാണ് കലോത്സവം മാറ്റി വെക്കാറുള്ളത്. എന്നാല്‍ യാതൊരു കാരണവും പറയാതെ കലോത്സവത്തിന് അവധി നല്‍കിയത് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കലോത്സവം മാറ്റിവെച്ചതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് അധ്യായന ദിവസങ്ങള്‍ നഷ്ടപ്പെടും എന്നതിന് പുറമെ സംഘാടക സമിതിക്ക് അധിക ചിലവ് ഉണ്ടാക്കുകയും ചെയ്യും.

സ്കൂള്‍ കലോത്സവത്തിന് 2 ദിവസം അവധി; സിപിഎം അധ്യാപക സംഘടനയുടെ ജില്ലാസമ്മേളനം നടക്കുന്നതിനാലാണെന്ന് ആക്ഷേപം; പ്രതിഷേധം ശക്തം


ഇടതുസര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്റെ ആദ്യപ്രഖ്യാപനം സ്‌കൂള്‍ കലോത്സവങ്ങളും കായിക മേളകളും പരമാവധി അവധി ദിവസങ്ങളില്‍ നടത്തണമെന്നായിരുന്നു. അധ്യായന ദിവസങ്ങളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചാല്‍ അത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും എന്നായിരുന്നു അധ്യാപകന്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി അന്ന് പറഞ്ഞത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവങ്ങളും കായിക മേളകളും മറ്റും പരമാവധി അവധി ദിവസങ്ങളില്‍ തന്നെയാണ് നടത്തിയത്. എന്നാല്‍ മാതൃകയാകേണ്ട ജില്ലാ സ്‌കൂള്‍ കലോത്സവം യാതൊരു കാരണവും പറയാതെ രണ്ട് അവധി ദിവസങ്ങളിലും മാറ്റി വെച്ചതിലൂടെ മന്ത്രിയുടെ ഉത്തരവിനെ കാറ്റില്‍ പറത്തുകയാണ്.

സിപിഐയുടെയും കോണ്‍ഗ്രസിന്റെയും അധ്യാപക സംഘടനകള്‍ അവഗണനയെ തുടര്‍ന്ന് കലോത്സവം ബഹിഷ്‌കരിച്ചതിനാല്‍ സിപിഎം-മുസ്‌ലിംലീഗ് അധ്യാപക സംഘടനകളാണ് കലോത്സവം നടത്തുന്നത്.

കലോത്സവം തുടക്കം മുതല്‍ തന്നെ വിവാദങ്ങളില്‍ ആടിയുലയുകയായിരുന്നു. കലോത്സവത്തിന്റെ ആദ്യം പ്രകാശനം ചെയ്ത ലോഗോയില്‍ 2016 എന്നാണ് അച്ചടിച്ചിരുന്നത്. പിന്നീട് ഇത് തിരുത്തുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രണ്ട് അധ്യാപക സംഘടനകള്‍ മേള ബഹിഷ്‌കരിച്ചത്.

കലോത്സവത്തിന്റെ പ്രധാന കവാടമൊരുക്കിയതും വിവാദമായിരുന്നു. പ്ലാസ്റ്റിക് വിമുക്ത കലോത്സവം എന്ന് പ്രഖ്യാപിച്ചിട്ടും ഫഌക്‌സ് ബോര്‍ഡില്‍ കവാടം തീര്‍ത്തതാണ് വിവാദമായത്. ഇത് മാറ്റി പിന്നീട് തെങ്ങോലയും മുളയും കൊണ്ട് കവാടം ഉണ്ടാക്കിയെങ്കിലും ഇതില്‍ ചുവന്ന കളറില്‍ നാടന്‍ ശില്‍പ്പങ്ങള്‍ വരച്ചത് മറ്റൊരു വിവാദത്തിനിടവെച്ചു. എതിര്‍പ്പിനെ തുടര്‍ന്ന് ഇതും പിന്നീട് ഒഴിവാക്കി. ഒടുവില്‍ കലോത്സവത്തിന്റെ ശില്‍പ്പം തന്നെ സ്ഥാപിച്ചാണ് തര്‍ക്കം പരിഹരിച്ചത്.

കലോത്സവത്തെ വരവേല്‍ക്കാന്‍ പെയിന്റടിച്ച് അണിഞ്ഞൊരുങ്ങിയ സ്‌കൂളില്‍ എംഎസ്എഫിന്റെ ചുമരെഴുത്ത് നടത്തി വികൃതമാക്കിയത് മറ്റൊരു വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ രണ്ട് അധ്യയന അവധി ദിനങ്ങളില്‍ കലോത്സവത്തിനും അവധി നല്‍കിയത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Keywords:  Kerala, kasaragod, School-Kalolsavam, Students, Teachers, CPM, Protest, Trikaripur, MSF, School, Controversy, Plastic, No Kalotsavam for 2 days

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia