city-gold-ad-for-blogger
Aster MIMS 10/10/2023

Hotel Rooms | നവകേരള സദസിനായി എത്തുന്നത് മന്ത്രിപ്പടയ്‌ക്കൊപ്പം ഉദ്യോഗസ്ഥ സംഘവും, അന്ന് വിമര്‍ശിച്ചു, ഇപ്പോള്‍ പേര് മാറ്റി; നഗരത്തിലെ സ്റ്റാര്‍ ഹോടെലുകള്‍ അടക്കം മിക്കതും ആഴ്ചകള്‍ക്ക് മുന്‍പേ ബുക് ചെയ്തു

കാസര്‍കോട്: (KasargodVartha) നവംബര്‍ 18, 19 തിയതികളിലായി കാസര്‍കോട് ജില്ലയില്‍ നടക്കുന്ന നവകേരള സദസിന് മന്ത്രിപടയ്ക്കൊപ്പം ഉദ്യോഗസ്ഥ പടയുമെത്തും. മുഖ്യമന്ത്രിക്കൊപ്പം 20 മന്ത്രിമാരും ചീഫ് സെക്രടറി മുതല്‍ മുഴുവന്‍ വകുപ്പുകളുടെയും സെക്രടറിമാരും അതിന് താഴെയുള്ള ഉദ്യോഗസ്ഥരും അടങ്ങുന്ന വന്‍ പടയാണ് തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടെത്തുന്നത്.

14 ജില്ലകളിലായി 140 മണ്ഡലങ്ങളിലും നവകേരള സദസ് നടക്കുന്നുണ്ട്. കാസര്‍കോട്ടെത്തുന്ന മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥപടയ്ക്കും പാര്‍ടി നേതാക്കള്‍ക്കും താമസിക്കുന്നതിന് ജില്ലയിലെ ഗസ്റ്റ് ഹൗസുകളും റസ്റ്റ് ഹൗസുകളും സ്റ്റാര്‍ ഹോടെല്‍ അടക്കമുള്ള മുഴുവന്‍ ഹോടെലുകളും ഫുള്‍ ബുകിംഗാണ്. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ എല്ലാ ഹോടെലുകളും ഉദ്യോഗസ്ഥരും പാര്‍ടി നേതാക്കളും ചേര്‍ന്ന് ബുക് ചെയ്തിട്ടുണ്ട്. കാസര്‍കോട്ട് മുറികള്‍ കിട്ടാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

അതിനിടെ നവകേരള നിര്‍മിതിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ നവകേരള സദസുമായി മണ്ഡലങ്ങളിലേക്കെത്തുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരംഭിച്ച ജനസമ്പര്‍ക്ക പരിപാടിയുടെ ഏതാണ്ട് അതേ രൂപത്തിലാണ്.

ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയും അതത് ജില്ലകളുടെ ചുമതല ഉണ്ടായ മന്ത്രിമാര്‍ മാത്രമാണ് പങ്കെടുത്തതെങ്കില്‍ നവ കേരള സദസില്‍ കേരള മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും പങ്കെടുക്കുന്നുവെന്നതാണ് പ്രത്യേകത. പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുന്നതിന് പ്രത്യേകമായി കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ് പരിപാടിയുടെ സംഘാടകരും ജില്ലാ ഭരണകൂടവും വ്യക്തമാക്കുന്നത്.

പഴയ ജനസമ്പര്‍ക്ക പരിപാടിയുടെ അതേ രീതിയിലാണ് കൗണ്ടറുകള്‍ സജ്ജമാക്കുന്നത്. ലഭിക്കുന്ന പരാതികള്‍ അതത് വകുപ്പിന്റെ പോര്‍ടലിലേക്ക് അപ്ലോഡ് ചെയ്തു പരിഹാരം ഉണ്ടാക്കുകയെന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുക. ഓരോ മണ്ഡലങ്ങളിലും സദസ് സംഘടിപ്പിക്കുന്നുവെന്നതും ജസമ്പര്‍ക്ക പരിപാടിയില്‍ നിന്നും നവകേരള സദസിനെ വ്യത്യസ്തമാക്കുന്നു. പരിപാടിക്ക് വേണ്ടി വ്യാപകമായ പിരിവാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടക്കുന്നത്.

സര്‍കാര്‍ പ്രത്യേകമായി ഇതിന് തുക നല്‍കാത്തതുകൊണ്ട് എല്ലാ പഞ്ചായതുകളും അരലക്ഷം രൂപ വീതം നല്‍കണമെന്നാണ് സര്‍കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതുകൂടാതെ സഹകരണ സ്ഥാപനങ്ങളും ഒരു നിശ്ചിത സംഖ്യ നിര്‍ബന്ധമായും നല്‍കിയിരിക്കണം. സര്‍കാര്‍ ഉത്തരവ് ഇറക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സര്‍വീസ് സഹകരണ ബാങ്കുകളെയും കൊള്ളയടിക്കുകയാണെന്ന് ആരോപണം യു ഡി എഫിന്റെ ഭാഗത്തുനിന്നും ഇപ്പോള്‍ തന്നെ ഉണ്ടായിട്ടുണ്ട്.

ഇതുകൂടാതെ വ്യാപാരികളെയും വ്യവസായികളെയും പരിപാടിയുമായി സഹകരിപ്പിച്ച് വന്‍ തുകയാണ് ഇവരില്‍ നിന്നും വാങ്ങുന്നത്. സ്പോണ്‍സര്‍ഷിപ് ഇനത്തില്‍ വാങ്ങുന്ന പണത്തിന് സര്‍കാരിന്റെ രശീതി നല്‍കുന്നില്ലെന്ന ആരോപണം വിവാദമായിട്ടുണ്ട്.

നവംബര്‍ 18,19 തീയതികളില്‍ കാസര്‍കോട് ജില്ലയില്‍ നടക്കുന്ന നവ കേരള സദസിന്റെ വിജയത്തിനായി സര്‍കാര്‍ ഓഫീസിന് ഞായറാഴ്ച പ്രവര്‍ത്തി ദിവസമായി കലക്ടര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരെയും വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. പരിപാടി പരാജയപ്പെടുന്നുവെന്നുകണ്ട് സര്‍കാര്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ച് പരിപാടികള്‍ പങ്കെടുപ്പിച്ച് വന്‍ ജനക്കൂട്ടം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് യു ഡി എഫും ബി ജെ പിയും ആരോപിക്കുന്നു.

മുഖ്യമന്ത്രി ഉള്‍പെടെയുള്ള മന്ത്രിമാരുടെ യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതിന് ദേശീയപാത ഉള്‍പെടെയുള്ള റോഡുകള്‍ ഏറെനേരം നിശ്ചലമാവുന്നത് പൊതുജനങ്ങളെ കാര്യമായി ബാധിക്കും. നവ കേരള സദസിന്റെ ഏറ്റവും വലിയ ചെലവ് പന്തല്‍ നിര്‍മാണമാണ് എല്ലാ മണ്ഡലങ്ങളും 5000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കുന്നത്. ഇതിന് വന്‍ ചെലവാണ് വരികയെന്നതിനാല്‍ പന്തലുകാരെ നിര്‍ബന്ധിച്ച് ഇത് സ്പോണ്‍സര്‍ ചെയ്യിപ്പിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ പഞ്ചായത് തലത്തില്‍ ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ നിര്‍ബന്ധപൂര്‍വം വിട്ടുതരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ധനം മാത്രം ജില്ലാ ഭരണകൂടം അടിച്ചുകൊടുക്കും.

ജില്ലയിലെ മൊത്തം ജനങ്ങളെ ഒരു സ്ഥലത്ത് ഏകോപിപ്പിച്ചാണ് ജനസമ്പര്‍ക്ക പരിപാടി ഉമ്മന്‍ചാണ്ടി നടത്തിയിരുന്നത്. എന്നാല്‍ അതിനെ രൂക്ഷമായി വിമര്‍ശിച്ച സി പി എം പേരുമാറ്റി അതേ രീതിയിലുള്ള ഒരു പരിപാടി സംഘടിപ്പിക്കുന്നതില്‍ യു ഡി എഫിന് ശക്തമായ വിയോജിപ്പാണ് ഉള്ളത്. യു ഡി എഫ് ജനപ്രതിനിധികള്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വേണ്ടി നേരത്തെ തീരുമാനിച്ചിട്ടുണ്ട്.

കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം കാസര്‍കോട് മണ്ഡലങ്ങളില്‍ ഭൂരിഭാഗം പഞ്ചായതുകളും ഭരിക്കുന്നത് യു ഡി എഫും ബി ജെ പിയുമാണ്. പരിപാടിയിലേക്ക് പഞ്ചായതിന്റെ തുകയില്‍നിന്നും സഹായം അനുവദിക്കണമെന്ന ആവശ്യം ഈ പാര്‍ടികളുടെ പഞ്ചായത് ഭരണസമിതികള്‍ തള്ളിയതോടെ തുക ലഭിക്കുന്ന കാര്യത്തില്‍ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. ഇത് മറികടക്കാന്‍ മണല്‍ കടത്ത് സംഘങ്ങളില്‍ നിന്നും ക്വാറി-ചന്ദന മാഫിയകളില്‍ നന്നും വന്‍തോതില്‍ പണം പിരിക്കുന്നതായി ബി ജെ പിയും യു ഡി എഫും കുറ്റപ്പെടുത്തുന്നു.

Hotel Rooms | നവകേരള സദസിനായി എത്തുന്നത് മന്ത്രിപ്പടയ്‌ക്കൊപ്പം ഉദ്യോഗസ്ഥ സംഘവും, അന്ന് വിമര്‍ശിച്ചു, ഇപ്പോള്‍ പേര് മാറ്റി; നഗരത്തിലെ സ്റ്റാര്‍ ഹോടെലുകള്‍ അടക്കം മിക്കതും ആഴ്ചകള്‍ക്ക് മുന്‍പേ ബുക് ചെയ്തു



Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Political-News, Nava Kerala Sadas, Complaint, Rooms, Not Available, City, Star Hotels, BJP, UDF, Allegation, Ministers, Kasargod News, Guest House, Politics, Party, District Collector, CM, Pinarayi Vijayan, Chief Minister, Fund, Nava Kerala Sadas; Complaint that rooms not available, including in city's star hotels.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL