city-gold-ad-for-blogger

വായ്പാ വിവാദം: എസ്.എന്‍.ഡി.പി. യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെയുള്ള പോലിസ് നടപടി ഹൈക്കോടതി തടഞ്ഞു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 31/07/2015) പിന്നോക്ക കോര്‍പ്പറേഷന്‍ വായ്പയുമായി ബന്ധപ്പെട്ട്  തൃക്കരിപ്പൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെയുള്ള പോലിസ് നടപടി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. എസ്.എന്‍.ഡി.പി.യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ പ്രസിഡണ്ട് എ. സുകുമാരന്‍, സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ എന്നിവര്‍ ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. എം. രമേശ് ചന്ദ്രന്‍ നമ്പ്യാര്‍ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. പോലിസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള  നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന്  ജസ്റ്റിസ് എബ്രഹാം മാത്യു ഉത്തരവിട്ടു. ചെറുകാനത്തെ വനജ ബാലകൃഷ്ണന്റെ  പരാതിയില്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ചന്തേര പോലിസ് കേസ്സെടുത്തതിനെ തുടര്‍ന്നാണ് യൂണിയന്‍ ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

തൃക്കരിപ്പൂര്‍ മേഖലയില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുന്നതില്‍ വിറളിപൂണ്ട ചില താല്‍പ്പര കക്ഷികള്‍ രാഷ്ട്രീയ വിരോധത്തിന്റെ പേരിലും വ്യക്തി വിദ്വേഷം തീര്‍ക്കുന്നതിനും കെട്ടിച്ചമച്ചതാണ് പരാതിയെന്ന് ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു. യൂണിയന്‍ ഭാരവാഹികള്‍ കൈപ്പറ്റാത്ത വായ്പയുടെ പേരുപറഞ്ഞു വനിതകളെ തെറ്റിദ്ധരിപ്പിച്ച് സമുദായ സംഘടനാ പ്രവര്‍ത്തനം തടയാന്‍  ആസൂത്രിതമായ ഗൂഢാലോചന നടക്കുകയാണെന്നും കിട്ടാത്ത വായ്പയുടെ പേരില്‍ തിരിമറി നടത്തി എന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും യൂണിയന്‍ ഭാരവാഹികള്‍ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന പിന്നോക്ക കോര്‍പ്പറേഷനുമായി തൃക്കരിപ്പൂര്‍ എസ്.എന്‍.ഡി.പി യൂണിയന്‍ യാതൊരുവിധത്തിലുള്ള കരാറില്‍ ഏര്‍പ്പെടുകയോ സംഘങ്ങളുടെ പേരില്‍ വായ്പ കൈപ്പറ്റുകയോ ചെയ്തിട്ടില്ല. ഇതിന്റെ പേരില്‍ വ്യാജരേഖ തയ്യാറാക്കുകയോ അത് ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നും യൂണിയന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു . തൃക്കരിപ്പൂര്‍ യൂണിയന്‍ സംഘങ്ങളുടെ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി അയച്ചത് എസ്.എന്‍.ഡി.പി യോഗത്തിലേക്കാണ്. പാവപ്പെട്ട സമുദായ കുടുംബങ്ങള്‍ക്ക് ചുരുങ്ങിയ പലിശ നിരക്കില്‍ സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുകയാണെങ്കില്‍ അത് വാങ്ങിച്ചു കൊടുക്കുക എന്ന സദുദ്ദേശത്തോടെയാണ് ഇങ്ങിനെ ചെയ്തത്. മറിച്ചുള്ള യാതൊരു ഉദ്ദേശവും യൂണിയന് ഉണ്ടായിരുന്നില്ല.

എസ്.എന്‍.ഡി.പി യൂണിയന്‍ ബന്ധപ്പെടുന്നത് നേരിട്ട് യോഗവുമായി മാത്രമാണ്. യൂണിയന് സാമ്പത്തിക സഹായം നല്‍കുന്നതും എസ്.എന്‍.ഡി.പി യോഗമാണ്. സംഘങ്ങളുടെ വായ്പ കൈപ്പറ്റാന്‍ ഒരു കോര്‍പ്പറേഷന്‍ ഓഫിസിലും യൂണിയന്‍ ഭാരവാഹികള്‍ പോയിട്ടില്ല. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി യൂണിയന് അനുവദിച്ച  തുക വിതരണം ചെയ്ത കണക്കും യോഗത്തെ ബോധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ രേഖയും കോടതിയില്‍ ഹാജരാക്കി. സമുദായ താല്പ്പര്യം മുന്‍നിര്‍ത്തി കൂട്ടായി തീരുമാനമെടുത്താണ് യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നതെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു കേസ് അഗസ്ത് ആറിന് വീണ്ടും കോടതി പരിഗണിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ജില്ല പോലിസ് മേധാവി ഡോ.എ ശ്രീനിവാസ് എന്നിവര്‍ക്കും കഴിഞ്ഞ ദിവസം യൂണിയന്‍ ഭാരവാഹികള്‍ ഇത് സംബന്ധിച്ച് പരാതി നല്കിയിരുന്നു.
വായ്പാ വിവാദം: എസ്.എന്‍.ഡി.പി. യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെയുള്ള പോലിസ് നടപടി  ഹൈക്കോടതി തടഞ്ഞു

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia