city-gold-ad-for-blogger
Aster MIMS 10/10/2023

VD Satheesan | 30 ദിവസമായി എല്ലാ യോഗങ്ങളിലും മുഖ്യമന്ത്രി എഴുതി വായിക്കുന്നത് ഒരേ കാര്യമെന്ന് പ്രതിപക്ഷ നേതാവ്; എസ് ഡി പി ഐയുമായി സംസാരിക്കുകയോ ധാരണയില്‍ എത്തുകയോ ചെയ്തിട്ടില്ലെന്നും വി ഡി സതീശൻ

കാസര്‍കോട്: (KasargodVartha) കഴിഞ്ഞ 30 ദിവസമായി മുഖ്യമന്ത്രി എല്ലാ യോഗങ്ങളിലും ഒരേ കാര്യമാണ് എഴുതി വായിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥതയില്ലെന്ന് പറയുകയും രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇക്കാര്യങ്ങളിലെല്ലാം മറുപടി പറഞ്ഞതാണ്. പൗരത്വ നിയമത്തില്‍ യുഡിഎഫ് നേതാക്കള്‍ അടക്കമുള്ളവര്‍ പ്രസംഗിച്ചത് അയച്ചു കൊടുത്തു. പിന്നീട് പറഞ്ഞു, ആരിഫ് മാത്രമെ എതിര്‍ത്ത് വോട് ചെയ്തുള്ളൂവെന്ന്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ യുഡിഎഫ് എംപിമാര്‍ വോട് ചെയ്തതിന്റെ രേഖകള്‍ അയച്ചുകൊടുത്തിട്ടും മുഖ്യമന്ത്രി പച്ചക്കള്ളം ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കാസർകോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
  
VD Satheesan | 30 ദിവസമായി എല്ലാ യോഗങ്ങളിലും മുഖ്യമന്ത്രി എഴുതി വായിക്കുന്നത് ഒരേ കാര്യമെന്ന് പ്രതിപക്ഷ നേതാവ്; എസ് ഡി പി ഐയുമായി സംസാരിക്കുകയോ ധാരണയില്‍ എത്തുകയോ ചെയ്തിട്ടില്ലെന്നും വി ഡി സതീശൻ

മണിപ്പൂരില്‍ രാഹുല്‍ ഗാന്ധി ശ്രദ്ധിച്ചില്ലെന്നും ആനി രാജയാണ് പോയതെന്നുമുള്ള മറ്റൊരു കള്ളമാണ് ഒടുവിൽ പറഞ്ഞത്. മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത്? സര്‍കാരിന്റെയും പൊലീസിന്റെയും അനുമതിയില്ലാതെ വെടിയൊച്ചകള്‍ മുഴങ്ങുന്ന മണിപ്പൂരിന്റെ തെരുവുകളിലൂടെ പോയി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ ആശ്വസിപ്പിച്ച വ്യക്തിയാണ് രാഹുല്‍ ഗാന്ധി. ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞില്ലേ? ദേശാഭിമാനിയും കൈരളിയും മാത്രം കാണുന്നതിന്റെ കുഴപ്പമാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ കൂടി മുഖ്യമന്ത്രി വായിക്കണം. എന്നാലെ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയൂ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പോകാത്തപ്പോഴാണ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിച്ചത്. ഇക്കാര്യം കൊച്ചുകുട്ടികള്‍ക്കു വരെ അറിയാം.

എന്‍ഡിഎ ഘടകകക്ഷിയായ ജെ.ഡി.എസിനെ ഒക്കത്ത് വച്ചുകൊണ്ട് നടക്കുന്ന പിണറായി വിജയനാണ് കോണ്‍ഗ്രസിനെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. അതുല്യമായ പോരാട്ടമാണ് രാഹുല്‍ ഗാന്ധി സംഘപരിവാറിനെതിരെ നടത്തുന്നത്. 12 സംസ്ഥാനങ്ങളില്‍ 16 കേസുകളാണ് ആര്‍എസ്എസ് രാഹുല്‍ ഗാന്ധിക്കെതിരെ നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളെ കേന്ദ്ര ഏജന്‍സികള്‍ കടന്നാക്രമിക്കുകയാണെന്നും കോണ്‍ഗ്രസ് മിണ്ടിയില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ആരോഗ്യപ്രശ്‌നങ്ങളുള്ള സോണിയ ഗാന്ധിയെ മണിക്കൂറുകളോളമാണ് ഇ.ഡി ചോദ്യം ചെയ്തത്. രാഹുല്‍ ഗാന്ധിയെ ദിവസങ്ങളോളം ചോദ്യം ചെയ്തു.

വീടിന്റെ മതില്‍ ചാടിക്കടന്നാണ് കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന പി ചിദംബരത്തെ അറസ്റ്റു ചെയ്ത് ജയിലിലാക്കിയത്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും ജയിലില്‍ കിടത്തി. എന്നാല്‍ ഇതൊന്നും പിണറായി വിജയന് അറിയില്ല. കേരളത്തില്‍ മാത്രമാണ് കേന്ദ്ര ഏജന്‍സികള്‍ ഒന്നും ചെയ്യാത്തത്. ഇവിടെ സിപിഎമ്മുമായി സൗഹൃദത്തിലാണ്. മെമ്പര്‍ഷിപ് ഇല്ലാതെ സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കില്‍ അഞ്ചും തൃശൂരിലെ വിവിധ സഹകരണ ബാങ്കുകളിലായി 25 അകൗണ്ടുകളുമുണ്ടെന്ന് കണ്ടെത്തിയിട്ടും അന്വേഷണമോ നടപടിയോ ഇല്ല. മാസപ്പടിയില്‍ പോലും ഒരു അന്വേഷണവുമില്ല.

കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് പിണറായി വിജയന്‍ മറന്നു പോകുകയാണ്. പത്തനംതിട്ടയില്‍ ഒരാളെ ആന ചവിട്ടിക്കൊന്നതിനെ തുടര്‍ന്ന് ഭീതിയിലായ മലയോര മേഖലയിലെ ജനങ്ങളെ ആശ്വസിപ്പിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായില്ല. തീരപ്രദേശങ്ങള്‍ കടലാക്രമണത്തിന്റെ ഭീതിയില്‍ നില്‍ക്കുകയാണ്. അതിനെക്കുറിച്ചും മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലേ? രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. മാവേലി സ്റ്റോറില്‍ സാധനങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും ഇല്ല. ഇത്രയും ഗുരുതര പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും കേരളത്തിലെ മുഖ്യമന്ത്രി അതൊന്നും കാണുന്നില്ല. ഞങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു; മിസ്റ്റര്‍ പിണറായി വിജയന്‍ നിങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അങ്ങ് കേരളത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. എന്ത് ഭരണമാണ് നടക്കുന്നത്? എന്ത് ഇടപെടലാണ് മുഖ്യമന്ത്രി നടത്തുന്നത്?

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പദ്ധതി ചെലവ് എത്രയാണെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചോ? ചരിത്രത്തിലെ ഏറ്റവും കുറവ് പദ്ധതി ചെലവ് നടന്ന വര്‍ഷമാണ് കടന്നു പോയത്. രേഖകളില്‍ 65 ശതമാനമാണ് ചെലവഴിച്ചത്. യഥാര്‍ത്ഥത്തില്‍ 50 ശതമാനം പോലും ചെലവഴിച്ചില്ല. 35 ശതമാനം പദ്ധതി വിഹിതം ചെലവഴിക്കാന്‍ കഴിയാത്ത നിങ്ങള്‍ എന്തൊരു പരാജയമാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ സാമ്പത്തിക വര്‍ഷമാണ് കടന്നു പോയത്. പദ്ധതി വിഹിതം ചെലവഴിക്കാതെ എന്ത് ഭരണമാണ് നടത്തുന്നത്? ഭരിക്കാന്‍ മറന്നു പോയ പിണറായി വിജയന്‍ എല്ലാ ദിവസവും പൗരത്വ നിയമമെന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ്. സി.എ.എ പ്രക്ഷോഭത്തിന് എതിരായ കേസ് പോലും സര്‍ക്കാര്‍ പിന്‍വിച്ചിട്ടില്ല.
  
VD Satheesan | 30 ദിവസമായി എല്ലാ യോഗങ്ങളിലും മുഖ്യമന്ത്രി എഴുതി വായിക്കുന്നത് ഒരേ കാര്യമെന്ന് പ്രതിപക്ഷ നേതാവ്; എസ് ഡി പി ഐയുമായി സംസാരിക്കുകയോ ധാരണയില്‍ എത്തുകയോ ചെയ്തിട്ടില്ലെന്നും വി ഡി സതീശൻ

റിയാസ് മൗലവിയുടെ കൊലപാതകം പൊലീസ് നന്നായി അന്വേഷിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിലവാരം കുറഞ്ഞതും ഏകപക്ഷീയവുമായി അന്വേഷണമാണ് നടത്തിയതെന്നാണ് വിധിയില്‍ പറഞ്ഞിരിക്കുന്നത്. യു.എ.പി.എ ചുമത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ അതിന് എതിരാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായി അഡ്വ. ഷുക്കൂര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പുസ്തകം വായിച്ചതിന്റെ പേരില്‍ അലന്‍, താഹ എന്നീ കുട്ടികളെ യു.എ.പി.എ ചുമത്തി ജയിലില്‍ അടച്ച മുഖ്യമന്ത്രി ആര്‍.എസ്.എസുകാര്‍ക്കെതിരെ യു.എ.പി.എ ചുമത്തില്ല. ഇതാണ് കാപട്യം. സി.പി.എം- ബി.ജെ.പി ധാരണ പ്രകാരമാണ് റിയാസ് മൗലവി കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയത്. പ്രോസിക്യൂഷനും പൊലീസും ഒത്തുകളിച്ചു. ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടത്തിയ ചര്‍ച്ചയുടെ പരിണിത ഫലമാണ് പരസ്പരം സഹായിക്കല്‍. പരസ്പരം സഹായിക്കലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് ധരണയില്‍ എത്തിയിരിക്കുന്നത്. എത്ര സഹായിച്ചിലും മതേതര നിലപാടെടുക്കുന്ന യു.ഡി.എഫിന് കേരളത്തിലെ ജനങ്ങള്‍ വന്‍ വിജയം നല്‍കും.

സര്‍ക്കാരിന് എതിരായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനാണ് മുഖ്യമന്ത്രി എപ്പോഴും പൗരത്വത്തെ കുറിച്ച് മാത്രം സംസാരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇതേ വിഷയത്തില്‍ നില്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണി നടത്തിയ റാലി കോണ്‍ഗ്രസിന് പാഠമാകണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കോണ്‍ഗ്രസ് അല്ലാതെ സി.പി.എമ്മാണോ ഡല്‍ഹിയില്‍ റാലി സംഘടിപ്പിച്ചത്. ഞങ്ങളുടെ പ്രവര്‍ത്തകരെ കൊന്നൊടുക്കിയ സി.പി.എമ്മുമായി കേരളത്തില്‍ ഒരിടത്തും കോണ്‍ഗ്രസ് കൈ കൊടുക്കില്ല. സി.പി.എമ്മിനും ബി.ജെ.പിക്കും ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് ഉള്‍പ്പെടെ എന്ത് കൂട്ടുകെട്ടും ഉണ്ടാക്കാം.

കരുവന്നൂരില്‍ ബിനാമി ലോണുകള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളാണ്. ഇത്ര വലിയ കൊള്ള നടത്തിയിട്ടും എന്ത് നടപടിയാണ് എടുത്തത്? പ്രതിപക്ഷം ഭരിക്കുന്ന മറ്റ് സ്ഥലത്തൊന്നും അങ്ങനെയല്ലല്ലോ? രാജ്യവ്യാപകമായി കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണ്. പക്ഷെ കേരളത്തില്‍ എത്തുമ്പോള്‍ ഒന്നും ചെയ്യുന്നില്ലല്ലോ. കേരളത്തിലെ സര്‍ക്കാരിനോട് മൃദു സമീപനമാണ്. ലൈഫ് കോഴയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ ആയിട്ടും മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ലെന്നു മാത്രമല്ല മൊഴി പോലും എടുത്തില്ല. ആറര കൊല്ലമായി ലാവലിന്‍ കേസ് എടുത്തിട്ടു പോലുമില്ല. എന്ത് ഗൂഡാലോചനയാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

നിരവധി സംഘടനകള്‍ യു.ഡി.എഫിന് പിന്തുണ നല്‍കിയിട്ടുണ്ട്. എസ്.ഡി.പി.ഐയുമായി സംസാരിക്കുകയോ ധാരണയില്‍ എത്തുകയോ ചെയ്തിട്ടില്ല. ദേശീയ തലത്തില്‍ വര്‍ഗീയതയെയും ഫാഷിസത്തെയും കുഴിച്ചുമൂടി സംഘപരിവാറിനെ താഴെയിറക്കണമെന്ന വികാരമാണ് എല്ലാവര്‍ക്കുമുള്ളത്. കഴിഞ്ഞ തവണ എസ്.ഡി.പി.ഐ പിന്തുണ നല്‍കാതിരുന്നിട്ടും യു.ഡി.എഫ് 19 സീറ്റിലും വിജയിച്ചവെന്നും വി ഡി സതീശൻ പറഞ്ഞു.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Leader of Opposition said that Chief Minister reading same thing for 30 days.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL