അഗ്നി വിഴുങ്ങിയ മെഡിക്കല്‍ കോളേജ്: അഞ്ച് മരണം, അപകടകാരണം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം

● അത്യാഹിത വിഭാഗം താൽക്കാലികമായി മാറ്റി.
● യുപിഎസ് റൂമിലാണ് പുക ആദ്യം കണ്ടത്.
● ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
● 200-ൽ അധികം രോഗികളെ മാറ്റി.
● ബീച്ച് ഹോസ്പിറ്റലിൽ സൗകര്യമൊരുക്കും.
കോഴിക്കോട്: (KasargodVartha) മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ച് പേരുടെ മരണ കാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ഇതില്‍ രണ്ടുപേരുടെ പോസ്റ്റുമോര്‍ട്ടം ശനിയാഴ്ച നടക്കും. മൂന്നുപേരുടെ മരണം ശ്വാസം കിട്ടാതെയുണ്ടായതാണെന്ന ടി. സിദ്ദിഖ് എം.എല്‍.എയുടെ ആരോപണം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍, വടകര സ്വദേശി സുരേന്ദ്രന്‍, മേപ്പയൂര്‍ സ്വദേശി ഗംഗാധരന്‍, മേപ്പാടി സ്വദേശി നസീറ എന്നിവരെ കൂടാതെ മറ്റൊരാളുമാണ് മരിച്ചത്. നസീറയുടേത് അടക്കം രണ്ടുപേരുടെ പോസ്റ്റ്മോര്‍ട്ടമാണ് ശനിയാഴ്ച നടക്കുക.
അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന ന്യൂ ബ്ലോക്കില്‍ ഇന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെയും ഫയര്‍ഫോഴ്സിന്റെയും പരിശോധന ഉണ്ടാകും. അത്യാഹിത വിഭാഗം താല്‍ക്കാലികമായി മെഡിക്കല്‍ കോളേജിലെ പഴയ ബ്ലോക്കിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിന് അടുത്തുള്ള യുപിഎസ് റൂമില്‍ നിന്ന് പുക ഉയര്‍ന്നത്. പ്രാഥമിക നിഗമനമനുസരിച്ച്, യുപിഎസ് റൂമില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണം എന്ന് കളക്ടര്‍ അറിയിച്ചു. ഉടന്‍തന്നെ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒഴിപ്പിക്കുകയായിരുന്നു.
അതേസമയം, യുപിഎസ് റൂമില്‍ പൊട്ടിത്തെറിയുണ്ടായെന്നും അതിനുശേഷമാണ് തീ പടര്‍ന്നതെന്നുമാണ് ലഭിക്കുന്ന വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോ അപകടത്തിന് കാരണം എന്ന് പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കി. ഈ പരിശോധന ശനിയാഴ്ച നടക്കും.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് സൂപ്രണ്ട് ഡോ. ശ്രീജയന്‍ അറിയിച്ചു. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കല്‍ കോളേജിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം മാത്രം 200-ല്‍ അധികം രോഗികളെ മെഡിക്കല്‍ കോളേജില്‍ നിന്ന് മറ്റ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. അത്യാഹിത വിഭാഗം ബ്ലോക്ക് പൂര്‍ണ്ണമായും ഒഴിഞ്ഞു. അത്യാഹിത വിഭാഗം മുഴുവനായും പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനവും അവിടെ ലഭ്യമാക്കും.
ഈ ദുരന്തവാർത്ത ഷെയർ ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Five individuals died following a fire incident at Kozhikode Medical College. The cause of the fire remains unclear, and investigations are scheduled for today, including post-mortem examinations of two victims.
#KozhikodeFire, #MedicalCollege, #Tragedy, #Investigation, #KeralaNews, #FireAccident