പോലീസ് സ്റ്റേഷനുകളുടെ മുഖഛായ മാറുന്നു; പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും യാഥാർത്ഥ്യമായി
● വാഗമൺ, തങ്കമണി, മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ പൂർത്തിയായി.
● കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ പോലീസ് ക്വാർട്ടേഴ്സ് ശിലാസ്ഥാപനം നടന്നു.
● സാങ്കേതികവിദ്യയിലും അടിസ്ഥാനസൗകര്യങ്ങളിലും കേരള പോലീസ് മികച്ചുനിൽക്കുന്നു.
● നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ആരുടെയും അനുവാദം വേണ്ട.
കണ്ണൂർ: (KasargodVartha) കേരള പോലീസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ഒരു ചടങ്ങാണിത്. കണ്ണൂരിലുൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് ഇന്ന് (ഓഗസ്റ്റ് 12) ഇവിടെ നടന്നത്. പോലീസിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മുതൽക്കൂട്ടാവുകയാണ് ഈ പദ്ധതികളെല്ലാം.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 13 പദ്ധതികളുടെ ഉദ്ഘാടനവും 7 പദ്ധതികളുടെ ശിലാസ്ഥാപനവുമാണ് ഒറ്റ വേദിയിൽ നടന്നത്. കണ്ണൂരിൽ ഇന്ന് (ഓഗസ്റ്റ് 12) ഉദ്ഘാടനം ചെയ്ത 3 പദ്ധതികൾക്കു പുറമെ, നിർമ്മാണം പൂർത്തിയായ വാഗമൺ, തങ്കമണി, മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ, ഇടുക്കി കൺട്രോൾ റൂം, എറണാകുളം ക്രൈംബ്രാഞ്ച് കോംപ്ലക്സ്, ബേക്കൽ സബ് ഡിവിഷൻ ഓഫീസ്, ഒറ്റപ്പാലം, ചിറ്റൂർ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകൾ, ഫോർട്ട് കൊച്ചിയിൽ കോസ്റ്റൽ പോലീസിനുവേണ്ടി നിർമ്മിച്ച ബോട്ട് ജെട്ടി എന്നിവയാണ് ഇന്ന് (ഓഗസ്റ്റ് 12) ഉദ്ഘാടനം ചെയ്യപ്പെട്ടത്. 23.27 കോടി രൂപ ചെലവിലാണ് ഇവ പൂർത്തിയാക്കിയിട്ടുള്ളത്.
ഇതിനുപുറമെ കൊച്ചി, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിലെ പോലീസ് ക്വാർട്ടേഴ്സ്, കൊപ്പം, ചങ്ങനാശ്ശേരി, മയ്യിൽ പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നടക്കുന്നുണ്ട്.
കണ്ണൂരിൽ 10.17 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ 3 പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പോലീസ് പരേഡ് ഗ്രൗണ്ടിൽ നിർമ്മിച്ച സിന്തറ്റിക് ട്രാക്ക് കം ഫുട്ബോൾ കോർട്ട്, ഇൻഡോർ കോർട്ട്, ജില്ലാ പോലീസ് ആസ്ഥാനത്ത് നിർമ്മിച്ച ഇൻഡോർ സ്പോർട്സ് സെൻ്റർ കം ഹാൾ എന്നിവയാണവ.
പോലീസ് പരേഡ് ഗ്രൗണ്ടിൽ തയ്യാറാക്കിയിട്ടുള്ള സിന്തറ്റിക് ട്രാക്ക് കം ഫുട്ബോൾ കോർട്ടാണ് പ്രധാനപ്പെട്ട പദ്ധതി. കണ്ണൂരിലെ ഒട്ടുമിക്ക കായികമത്സരങ്ങളും നടക്കുന്നത് ഇവിടെയാണ്. വർഷങ്ങളായി കണ്ണൂർ സ്പോർട്സ് സ്കൂളിലെ അത്ലറ്റിക്സ് താരങ്ങളും ഫുട്ബോൾ താരങ്ങളും പരിശീലിക്കുന്നത് ഈ ഗ്രൗണ്ടിലാണ്.
സ്കൂൾ, കോളേജ് കായികമത്സരങ്ങൾ, കേരളോത്സവത്തിൻ്റെ ഭാഗമായുള്ള മത്സരങ്ങൾ തുടങ്ങിയവയും ഇവിടെ നടക്കാറുണ്ട്. അവിടെയാണ് ലോകോത്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്കും പുൽത്തകിടിയും യാഥാർത്ഥ്യമായിട്ടുള്ളത്. ജില്ലയുടെ കായികപ്പെരുമയ്ക്ക് മാറ്റുകൂട്ടാൻ ഇത് ഉപയോഗപ്രദമാകുമെന്ന കാര്യത്തിൽ സംശയമില്ല. 7.56 കോടി രൂപ ചെലവിലാണ് ഇതിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ഇവിടെത്തന്നെ 1.42 കോടി രൂപ ചെലവിൽ മൾട്ടി പർപ്പസ് ഇൻഡോർ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. എല്ലാത്തരം ഇൻഡോർ കായിക വിനോദങ്ങൾക്കും സഹായകരമാകുംവിധമുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പോലീസ് ഉദ്യോഗസ്ഥർ, യുവാക്കൾ, പൊതുജനങ്ങൾ എന്നിവർക്കായി ഒരുക്കിയിട്ടുള്ള ഈ സൗകര്യങ്ങൾ മികച്ച നിലയിൽ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1.19 കോടി രൂപ ചെലവിൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നിർമ്മിച്ചിട്ടുള്ള ഹാൾ പോലീസിൻ്റെ വിവിധ പരിശീലന പരിപാടികൾക്കും മീറ്റിങ്ങുകൾക്കും ഉപകാരപ്രദമായ നിലയിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധയാണ് ചെലുത്തിവരുന്നത്. കഴിഞ്ഞ ഒമ്പത് വർഷക്കാലമായി പോലീസിൻ്റെ അടിസ്ഥാനസൗകര്യങ്ങളിൽ വന്ന മാറ്റങ്ങൾ പരിശോധിച്ചാൽ ആർക്കും ഇത് ബോധ്യപ്പെടും.
പോലീസ് സ്റ്റേഷൻ എന്നു കേൾക്കുമ്പോൾ പഴയ സങ്കൽപ്പം അപ്പാടെ മാറിയിട്ടുണ്ട്. ഇന്ന് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ഇരിക്കാൻ സംവിധാനമുണ്ട്, നിങ്ങളെ സഹായിക്കാൻ ഹെൽപ്പ് ഡെസ്ക്കുണ്ട്, സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇങ്ങനെ വിവിധ ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനുകളിൽ എത്തുന്നവർക്കും ഉദ്യോഗസ്ഥർക്കും ഉപയോഗപ്രദമാകുന്ന സൗകര്യങ്ങൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് പുതുതായി നിർമ്മിക്കുന്ന എല്ലാ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളും.
സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും മികവേറിയ പോലീസ് സ്റ്റേഷനുകൾ കേരളത്തിൻ്റെ മാത്രം പ്രത്യേകതയാണ്. കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും ഏറെ മുന്നിലാണ് കേരള പോലീസ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഊർജ്ജസ്വലരായ യുവജനങ്ങൾ ഇന്ന് ധാരാളം നമ്മുടെ സേനയിലേക്ക് കടന്നുവരുന്നുണ്ട്.
ഇതൊക്കെ പോലീസിൻ്റെ കാര്യക്ഷമത വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. സാങ്കേതികമേഖലയിൽ കഴിവും യോഗ്യതയുമുള്ളവർ സേനയുടെ ഭാഗമായതോടെ പുതുതലമുറ തട്ടിപ്പുകൾ പോലും ഫലപ്രദമായി തടയാൻ നമുക്ക് സാധിക്കുന്നുണ്ട്. ഇത്തരം വിഭവശേഷി ഉപയോഗിച്ചുകൊണ്ട് പോലീസ് സേനയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് പ്രതിജ്ഞാബദ്ധമായ സമീപനങ്ങളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്നത്.
കേരളത്തിലെ പോലീസ് സേനയ്ക്ക് ജനസൗഹൃദ മുഖം ലഭിച്ചിരിക്കുന്നു എന്നതാണ് ഈ കാലയളവിൻ്റെ പ്രത്യേകത. കർത്തവ്യബോധത്തിൽ ഊന്നിനിന്നുകൊണ്ട് ജനസൗഹൃദപരമായി പ്രവർത്തിക്കാൻ കേരളാ പോലീസിന് ഇന്ന് സാധിക്കുന്നുണ്ട്. കുറ്റാന്വേഷണത്തിൽ ഒരുവിധ ബാഹ്യ ഇടപെടലുകളും ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ സ്വതന്ത്രവും നീതിയുക്തവുമായി നിയമം നടപ്പാക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് ഇന്ന് യാതൊരുവിധ തടസ്സമോ സമ്മർദ്ദമോ ഇല്ല.
സാമൂഹ്യവിരുദ്ധ ശക്തികളെ തിരിച്ചറിയുന്നതിനും, ലഹരിമാഫിയയെ ഇല്ലാതാക്കുന്നതിനും, വർഗ്ഗീയ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും പോലീസും ജനങ്ങളും തമ്മിലുള്ള കൂട്ടായ്മ ഏറെ ഉപകാരപ്രദമാണെന്ന് ഇതിനകം തന്നെ സമൂഹത്തിനാകെ ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ പോലീസിംഗ് സംവിധാനം ശക്തമായി തുടരാൻ തന്നെയാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
നമ്മുടെ രാജ്യത്തെ പൊതുസ്ഥിതി പരിശോധിച്ചാൽ എല്ലാ അർത്ഥത്തിലും ശാന്തമായ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. എന്നാൽ ആ അന്തരീക്ഷം കലുഷിതമാക്കുന്നതിന് ബോധപൂർവ്വമായ ശ്രമങ്ങൾ ചില ഭാഗങ്ങളിൽ നിന്നും ഉണ്ടാകുന്നുണ്ട്. ഇതിന് പല തരത്തിലുള്ള നിറങ്ങൾ ഉണ്ട് എന്നും കാണാൻ നമുക്ക് കഴിയും.
ഇനിയുള്ള നാളുകളിൽ ഇതിൻ്റെ തീവ്രത കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതുകൊണ്ടുതന്നെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഇരുട്ടിൻ്റെ ശക്തികൾക്കെതിരെ നിതാന്തമായ ജാഗ്രത പോലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകണം. ജനങ്ങളുടെ സ്വൈരജീവിതത്തിന് വിഘാതമാകുന്ന ഒരു സംഭവവും നമ്മുടെ നാട്ടിൽ ഉണ്ടാകാൻ പാടില്ല. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ ആരുടെയും അനുവാദത്തിന് പോലീസ് കാത്തുനിൽക്കേണ്ടതുമില്ല.
ഇങ്ങനെയൊരു കാഴ്ചപ്പാടോടെ കർമ്മോത്സുകരായി പ്രവർത്തിക്കാൻ പോലീസിന് സാധിക്കണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് പൂർത്തിയായ പദ്ധതികൾ ഉദ്ഘാടനം ചെയ്തതായും മറ്റുള്ളവയുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചതായും അറിയിക്കുന്നു.
പോലീസിൻ്റെ വികസനങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? ഈ വാർത്ത കൂട്ടുകാരുമായി പങ്കുവെയ്ക്കൂ.
Article Summary: Kerala Police modernizes with new infrastructure and development projects.
#KeralaPolice #Kannur #Infrastructure #Development #Modernization #PoliceProjects






