Court Criticism | വഴിതടയൽ സമരം: സർക്കാരിന് ഇരട്ട സമീപനമോ? ഹൈകോടതി വിമർശനം ചർച്ചയായി; കോടതിയലക്ഷ്യ കേസുകളിൽ നേതാക്കൾ കോടതി കയറി ഇറങ്ങുന്നു

● സെക്രട്ടേറിയറ്റിന് മുന്നിലെ സമരവും കണ്ണൂരിലെ സിപിഎം സമരവും താരതമ്യം ചെയ്ത് ഹൈക്കോടതി.
● റോഡ് തടസ്സ സമരങ്ങളിൽ സർക്കാർ ഇരട്ട സമീപനം സ്വീകരിക്കുന്നുണ്ടോ എന്ന് കോടതിയുടെ ചോദ്യം.
● രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ ഒരാഴ്ചക്കകം ഹാജരാക്കാൻ കോടതി നിർദേശം.
എം എം മുഹ്‌സിൻ
കൊച്ചി: (KasargodVartha) തടഞ്ഞുള്ള പ്രതിഷേധങ്ങളോടും, സമ്മേളനങ്ങളോടും സർക്കാരിന് ഇരട്ട സമീപനമാണോ ഉള്ളതെന്ന് ഹൈകോടതി ആരാഞ്ഞത് ചർച്ചയായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ കെട്ടിയ ടാർപോളിൻ പന്തൽ പൊളിച്ചു നീക്കിയ പൊലീസ് കണ്ണൂരിൽ വഴി തടഞ്ഞ് പന്തൽക്കെട്ടി സിപിഎം നടത്തിയ പ്രതിഷേധത്തിൽ എന്തേ നടപടിയെടുക്കാതിരുന്നതെന്നാണ് ഹൈകോടതി ചീഫ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൽ ബെഞ്ച് ആരാഞ്ഞത്.
വഞ്ചിയൂരിലടക്കം ഗതാഗതം തടസ്സപ്പെടുത്തി യോഗങ്ങൾ നടത്തിയത് സംബന്ധിച്ച് കോടതിയലക്ഷ്യ ഹരിജികൾ പരിഗണിക്കവെയാണ് കോടതി വാക്കാൽ പരാമർശം നടത്തിയത്. ഇത്തരം സംഭവങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസുകളുടെ ചാർട്ട് ഒരാഴ്ചക്കകം ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ചുമത്തിയ വകുപ്പുകളും വ്യവസ്ഥകളും അടക്കം രേഖപ്പെടുത്തി നൽകാനാണ് ഹൈക്കോടതി പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്.
വഞ്ചിയൂരിലേത് പാർട്ടി ഏരിയ സമ്മേളനമായിരുന്നുവെന്നും, നാടകം നടത്താൻ കൂടിയാണ് റോഡ് അടച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. റോഡ് തടഞ്ഞ് സമ്മേളനങ്ങൾ നിരോധിച്ച് ജനുവരിയിൽ പുതിയ സർക്കുലർ ഇറക്കിയതായി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധിക സത്യവാങ്മൂലത്തിലൂടെ കോടതിയെ ബോധിപ്പിച്ചു. എന്നാൽ സർക്കാർ വിശദീകരണത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഹരജി വീണ്ടും അടുത്ത തിങ്കളാഴ്ച പരിഗണിക്കും.
അതിനിടെ കണ്ണൂരിൽ ഗതാഗതം തടസ്സപ്പെടുത്തി റോഡിൽ പന്തൽക്കെട്ടി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ ഹർജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. കണ്ണൂർ കാർഗിൽ യോഗശാലയിൽ നാലുവരിപ്പാതയിലാണ് സമരം നടന്നത്. പന്തൽക്കെട്ടുകയും, കസേരകൾ നിരത്തിയിടുകയും ചെയ്തതിനാൽ രാവിലെ മുതൽ ഗതാഗതം വഴി തിരിച്ചു വിടേണ്ടിവന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മരട് സ്വദേശി എൻ പ്രകാശ് ഹരജി നൽകിയത്. ആശാവർക്കർമാരുടെ സെക്രട്ടേറിയേറ്റ് ധർണയിലും കോടതിയലക്ഷ്യ ഹർജികൾ നിലവിലുണ്ട്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.
Kerala High Court questions government's double standards on road blockade protests. Court demands FIR details, criticizes government's explanation. Contempt of court petitions filed.
#KeralaHighCourt, #RoadBlockade, #ProtestLaws, #CourtCriticism, #DoubleStandards, #ContemptOfCourt