city-gold-ad-for-blogger

KSEB ഓഫീസില്‍ പരാതി പറയാനെത്തിയ യുവാക്കളെ കേസില്‍ കുടുക്കിയ വിഷയം ലീഗ് ഏറ്റെടുത്തു

ഉദുമ: (www.kasargodvartha.com 10.06.2014) ഉദുമ വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ പരാതി പറയാനെത്തിയ യുവാക്കളെ കള്ളക്കേസില്‍ കുടുക്കി ജാമ്യമില്ലാ വകുപ്പുചേര്‍ത്ത് റിമാന്‍ഡ് ചെയ്ത സംഭവം ലീഗ് ഏറ്റെടുത്തു. അഞ്ച് യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് 12ന് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിമുതല്‍ വൈദ്യുതി ഓഫീസ് ഉപരോധിക്കാനാണ് മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്.

വൈദ്യുതി മുടങ്ങുന്നതിനെതിരെ പരാതി പറയാനെത്തിയ യുവാക്കളെ ഓഫീസില്‍ കയറി ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നതിനുമാണ്  കോട്ടിക്കുളത്തെ മൊയ്തീന്‍, സാദിഖ്, റഹ്മത്തുല്ല, മുഹമ്മദ് ഇഖ്ബാല്‍, ഷംസീര്‍ എന്നിവരെ ബേക്കല്‍ പോലീസ് അറസ്റ്റുചെയ്തത്. ഇവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

പകല്‍ സമയങ്ങളില്‍ റോഡ് പണിയുടെ പേരില്‍ വൈദ്യുതി ഇല്ലാതാകുന്നതിന് പുറമെ രാത്രി ലോഡ്‌ഷെഡിങ്ങിന്റെ പേരില്‍ 45 മിനുട്ടും വൈദ്യുതി മുടങ്ങുകയാണ്. ഇതുകൂടാതെ രണ്ടോ മൂന്നോ മണിക്കൂര്‍ കൂടുമ്പോള്‍ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നു. ചിലപ്പോള്‍ മുടങ്ങുന്ന വൈദ്യുതി രാവിലെ മാത്രമാണ് ശരിയാക്കുന്നത്. കഴിഞ്ഞദിവസം ഇത്തരത്തില്‍ വൈദ്യുതി നിലച്ചപ്പോള്‍ പരാതിപറയാനാണ് യുവാക്കള്‍ രാത്രിയില്‍ എത്തിയത്.

തുടര്‍ച്ചയായി വൈദ്യുതി നിലക്കുന്ന കാര്യം പരാതിപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നിഷേധാത്മകമായ സമീപനമാണ് ഉണ്ടായതെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹമീദ് മാങ്ങാട് , സെക്രട്ടറി സത്താര്‍ മുക്കുന്നോത്തും പറഞ്ഞു. ഇതിന്റെപേരിലാണ് യുവാക്കളെ ജാമ്യമില്ലാവകുപ്പുകള്‍ചേര്‍ത്ത് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചിരിക്കുന്നതെന്ന് ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായ ജനരോഷവും ഉയര്‍ന്നിട്ടുണ്ട്. യുവാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ബാഹ്യസമ്മര്‍ദം ഉണ്ടായിരുന്നതായും ലീഗ് കുറ്റപ്പെടുത്തുന്നു.

അതേസമയം ശക്തമായ കാറ്റിലും മഴയിലും സെക്ഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ തകരാറുകള്‍ ഉണ്ടാകുന്നതാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ജീവനക്കാരുടെ കുറവുമൂലം എല്ലാ സ്ഥലങ്ങളിലുമെത്തി തകരാര്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ റോഡ് വികസനത്തിന് വേണ്ടിയും വൈദ്യുതി ഓഫാക്കേണ്ടി വരുന്നു. ഇത്തരം സാഹചര്യത്തില്‍ വൈദ്യുതി ഓഫീസിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുന്നതും ശരിയല്ലെന്നാണ് വൈദ്യുതി അധികൃതരുടെയും ജീവനക്കാരുടേയും ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണം.

സംഭവം ക്രമസമാധാന പ്രശ്‌നമായി വളരുമോ എന്ന ആശങ്കയിലാണ് ഉദുമയിലെ ജനങ്ങള്‍. ഉദുമയിലെ ഈസംഭവം പോലീസിനും തലവേദനയായി മാറിയിട്ടുണ്ട്.

KSEB ഓഫീസില്‍ പരാതി പറയാനെത്തിയ യുവാക്കളെ കേസില്‍ കുടുക്കിയ വിഷയം ലീഗ് ഏറ്റെടുത്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia