ഭവന പദ്ധതികൾ ധാരാളം, എന്നിട്ടും 21 അംഗ കുടുംബം കഴിഞ്ഞത് ആട്ടിൻകൂട്ടിൽ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
● പോലീസ് മേധാവിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
● ഐടിഡിപി ഓഫീസറോട് ഉടൻ നടപടിയെടുക്കാൻ നിർദേശിച്ചു.
● 15 ദിവസത്തിനകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണം.
● ഒക്ടോബർ 9-ന് തിരൂരിലെ സിറ്റിംഗിൽ കേസ് പരിഗണിക്കും.
● ഐടിഡിപി ഉദ്യോഗസ്ഥർ കുടുംബത്തെ സന്ദർശിച്ച് പ്രാഥമിക അന്വേഷണം നടത്തി.
നിലമ്പൂർ: (KasargodVartha) ഭവന പദ്ധതികൾ ധാരാളമുണ്ടായിട്ടും 21 അംഗ കുടുംബം ആട്ടിൻകൂട്ടിൽ കഴിഞ്ഞ സംഭവം കേരളീയ സമൂഹത്തിന് ഞെട്ടലുണ്ടാക്കി. എല്ലാ രംഗത്തും 'നമ്പർ വൺ' ആണെന്ന് അവകാശപ്പെടുമ്പോഴും, ദാരിദ്ര്യം തുടച്ചുനീക്കി എന്ന് പറയുമ്പോഴും സാക്ഷരതയിൽ മുൻപന്തിയിലാണെന്ന് വാദിക്കുമ്പോഴും നിലമ്പൂരിൽനിന്ന് പുറത്തുവന്ന വാർത്ത എല്ലാവരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു.
ആട്ടിൻകൂട്ടിലും മറ്റുമായി കഴിയുന്ന കുറുമ്പിയുടെ 21 അംഗ കുടുംബത്തിൻ്റെ ദയനീയാവസ്ഥയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. മനുഷ്യാവകാശ കമ്മീഷൻ ഇത് സംബന്ധിച്ച് സ്വമേധയാ കേസെടുത്തു.

ചാലിയാർ പഞ്ചായത്തിലെ അകമ്പാടം പാറേക്കാട് നഗറിൽ ഷീറ്റിട്ട് മറച്ച വീട്ടിൽ താമസിക്കുന്ന 21 പേരുടെ ദുരിതപൂർണ്ണമായ ജീവിതം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അടിയന്തിരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദേശം നൽകിയത്.
വിഷയത്തിൽ ജില്ലാ പോലീസ് മേധാവിയോടും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. നിലമ്പൂർ ഐടിഡിപി ഓഫീസറും വിഷയം അടിയന്തരമായി പരിശോധിച്ചു നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.
സമഗ്രമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഒക്ടോബർ 9-ന് തിരൂരിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ഇതിൻ്റെ ഭാഗമായി ഐടിഡി പ്രോജക്ട് ഓഫീസർ ഇസ്മായിലും സംഘവും കുറുമ്പിയുടെ വീട്ടിലെത്തി പ്രാഥമിക അന്വേഷണം നടത്തി.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. ഈ ദയനീയ അവസ്ഥയ്ക്ക് കാരണം എന്താണ്?
Article Summary: Human Rights Commission takes suo motu case on a family living in a goatshed.
#KeralaNews #HumanRights #Poverty #Nilambur #HousingScheme #TribalCommunity






