Rice Shortage | റേഷൻ കിട്ടാൻ എത്ര നാൾ കാത്തിരിക്കണം? സമരം പൊളിച്ചടുക്കിയ സന്തോഷത്തിൽ സർക്കാർ; അരി കിട്ടാനില്ലെന്ന് ഉപഭോക്താക്കൾ

● റേഷൻ വിതരണം സാധാരണ നിലയിലേക്ക് വരാൻ സമയമെടുക്കും.
● എല്ലാ കടകളിലും ഒരേ സമയം സാധനങ്ങൾ എത്തിക്കാൻ കഴിയില്ല.
● വേതന പരിഷ്കരണം ആവശ്യപ്പെട്ടായിരുന്നു റേഷൻ വ്യാപാരികളുടെ സമരം
തിരുവനന്തപുരം: (KasargodVartha) റേഷൻ വ്യാപാരികളുടെ സമരം ഭീഷണിപ്പെടുത്തി സർക്കാർ അവസാനിപ്പിച്ചുവെങ്കിലും പലയിടത്തും റേഷൻ കടകൾ കാലിയാണെന്നാണ് പരാതി. അരിയില്ല, എത്താൻ വൈകുമെന്നാണ് അറിയിപ്പെന്ന് ഉപഭോക്താക്കൾ പറയുന്നു. വേതന പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ എങ്ങനെ വേതന പരിഷ്കരണം ഇപ്പോൾ നടപ്പിലാക്കാനാകുമെന്ന് സർക്കാരും ചോദിക്കുന്നു. കട തുറന്നില്ലെങ്കിൽ സർക്കാർ നേരിട്ട് ഏറ്റെടുക്കുമെന്നും, സഞ്ചരിക്കുന്ന റേഷൻ കടകൾ തുറക്കുമെന്നും സർക്കാരിന്റെ ഭീഷണിയുമുണ്ടായി. ഒടുവിൽ ഒറ്റ ദിവസം കൊണ്ട് തന്നെ സമരം സർക്കാർ പൊളിച്ചടുക്കി, പക്ഷേ ചോദ്യം ബാക്കി, അരി എപ്പോൾ എത്തും?
സംസ്ഥാനത്ത് ഡിസംബർ മാസത്തെ റേഷൻ വാങ്ങിയവർ 60% മാത്രമാണ്. ഡിസംബർ മാസത്തെ വിഹിതത്തിൽ ബാക്കിയുള്ള അരിയാണ് ജനുവരി തുടക്കത്തിൽ വിതരണം ചെയ്തത്. ജനുവരിയിലെ തന്നെ 40% റേഷൻ വിതരണം ചെയ്യാനും ഉണ്ട്. ഫെബ്രുവരി തുടക്കത്തിൽ ഇത് വിതരണം ചെയ്യാനാവുമോ എന്നാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. എന്നാൽ റേഷൻ കടകളിൽ അരിയുടെ കുറവ് വിതരണത്തെ ബാധിച്ചിട്ടുമുണ്ട്.
കുടിശ്ശിക തുക ലഭിക്കാത്തതായതോടെ എഫ്സിഐ ഗോഡൗണുകളിൽ നിന്ന് സപ്ലൈകോയുടെ എൻഎഫ്എസ്എ ഗോഡൗണുകളിലേക്കും, അവിടെനിന്ന് റേഷൻകടകളിലേക്കും അരി ലോറികളിൽ എത്തിക്കുന്ന ജീവനക്കാരാണ് കഴിഞ്ഞമാസം സമരം നടത്തിയത്. ഈ സമരം ഒരു മാസം നീണ്ടുനിന്നു. ഇതുമൂലം നേരാംവണ്ണം റേഷൻ കടകളിൽ അരി അടക്കമുള്ള ധാന്യങ്ങൾ വരാതെയായി.
മാർച്ച് മാസത്തോടെ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് പറഞ്ഞ് ജീവനക്കാരുടെ സമരം ഒത്തുതീർപ്പാക്കിയപ്പോഴാണ് റേഷൻ വ്യാപാരികൾ സമരം പ്രഖ്യാപിച്ചത്. ഇത് സർക്കാറിന് വലിയ തലവേദനയായി. അതുകൊണ്ടുതന്നെയാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം റേഷൻ വ്യാപാരികളുമായി ചർച്ച നടത്തുകയും സമരം ഒത്തുതീർപ്പാക്കിയതും. എന്നാൽ റേഷൻ വ്യാപാരികൾക്ക് വേണ്ട ഉറപ്പ് കൊടുക്കാൻ സർക്കാർ തയ്യാറായതുമില്ല.
സമരം തീർന്നതോടെ റേഷൻ കടയിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള നടപടികൾ ഭക്ഷ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതിന് സമയമെടുക്കുമെന്നാണ് പറയുന്നത്. ഒറ്റയടിക്ക് എല്ലാ റേഷൻ കടകളിലേക്കും ധാന്യങ്ങൾ എത്തിക്കാനാവില്ല. ദിവസേന 50 റേഷൻകടകളിൽ സാധനങ്ങൾ എത്തിക്കാനാണ് ശ്രമം നടത്തുന്നത്.
സംസ്ഥാനത്തെ പതിനാലായിരത്തി പതിനാലു റേഷൻ കടകളിൽ സാധനങ്ങളെത്തിക്കണമെങ്കിൽ ഒരുമാസം എങ്കിലും വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. അങ്ങിനെയെങ്കിൽ ജനുവരിയിലെ റേഷൻ ലഭിക്കാൻ തന്നെ ഫെബ്രുവരി 15 വരെയെങ്കിലും കാത്തിരിക്കേണ്ടി വരും.
ഈ വാർത്ത പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Though the strike by ration dealers has ended, rice supply delays persist. Consumers are still waiting for their share, and the government works on resolving issues.
#RationDistribution #RiceShortage #KeralaNews #StrikeEnd #ConsumerIssues #GovernmentAction