Bekal Beach Fest | ഇത്തവണ പുതുവർഷം കളറാകും; ബേക്കലിൽ ഒരുങ്ങുന്നത് അന്താരാഷ്ട്ര മഹോത്സവം; അണിയറയിൽ പദ്ധതിയിടുന്നത് വിപുലമായ പരിപാടികൾ; ടൂറിസം രംഗത്ത് കരുത്താകും; സംഘാടക സമിതി യോഗം ചേർന്നു
കാസർകോട്: (www.kasargodvartha.com) വരാനിരിക്കുന്ന ബേക്കൽ അന്താരാഷ്ട്ര ബീച് ഫെസ്റ്റിവൽ ജില്ലയുടെ ടൂറിസം മേഖലയ്ക്ക് കരുത്താകും. വിപുലമായ പ്രചാരണ പരിപാടികളാണ് നടത്തുന്നത്. ഒരുക്കങ്ങൾ കഴിഞ്ഞ ദിവസം സംഘാടക സമിതി അവലോകനം ചെയ്തു. സമിതിയുടെ വിപുലമായ യോഗം പളളിക്കര ബീച് പാർകിൽ ചേർന്നു. ചെയർമാൻ അഡ്വ. സിഎച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. സംഘാടക സമിതിയുടെയും വിവിധ സബ് കമിറ്റികളുടെയും ഇതുവരെ നടന്ന പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റുജനപ്രതിനിധികളും ഫെസ്റ്റിവലിൽ അതിഥികളായി വരും. പ്രധാന വേദിയിൽ വിഖ്യാത കലാകാരന്മാരുടെ കലാവിരുന്ന് പ്രധാന ആകർഷണമാകും.
ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടു വരെയാണ് ഫെസ്റ്റ് നടക്കുക. മൂന്ന് സ്റ്റേജുകളിലായി വിപുലമായ കലാപരിപാടികൾ, ബീച് കാര്‍ണിവല്‍, വിവിധ പ്രദര്‍ശന സ്റ്റാളുകള്‍, കലാ സാംസ്കാരിക പരിപാടികള്‍ എന്നിവയും നടക്കും. അഞ്ചുകോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കുടുംബശ്രീ അയൽക്കൂട്ടം മുഖേന ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ ഫെസ്റ്റിവലിന്റെ ടികറ്റ് വിൽപന നടത്തും. ക്യുആർ കോഡ് സംവിധാനത്തോടുകൂടിയുള്ള ഡിജിറ്റൽ ടികറ്റുകളാണ് വിതരണം ചെയ്യുക. ടികറ്റിന് മുതിർന്നയാൾക്ക് 50 രൂപയും കുട്ടികൾക്ക് 25 രൂപയും ആണ് ഈടാക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂത് കോർഡിനേഷൻ വോളന്റീയർമാർ മുഖേന ആയിരിക്കും ടികറ്റുകൾ വിതരണം ചെയ്യുക. ഫെസ്റ്റ് നടക്കുന്ന 10 ദിവസങ്ങളിലെയും ടികറ്റ് തുക ബീച് ഫെസ്റ്റിന്റെ നടത്തിപ്പിലേക്ക് വകയിരുത്താനാണ് സംഘാടകസമിതി തീരുമാനം.
പ്രധാന വേദിയിൽ സംഘടിപ്പിക്കുന്ന പരിപാടികൾ സംഘാടക സമിതിയിൽ ചർചയായി. മൂന്ന് വേദികളിലായി വിപുലമായ കലാപരിപാടികളാണ് ഒരുങ്ങുന്നത്. പ്രധാന വേദി പള്ളിക്കര ബീചിലും, രണ്ടാം വേദി കെടിഡിസി കോമ്പൗണ്ടിലും, മൂന്നാംവേദി റെഡ് മൂൺ ബീചിലും ആണ്. പ്രാദേശിക ടീമുകൾക്ക് പ്രാധാന്യം നൽകുന്നതായിരിക്കും മൂന്നാംവേദി. ഫെസ്റ്റിന്റെ പ്രചരണാർഥം പ്രധാന കവാടങ്ങളിൽ ആകർഷമായ കമാനം, സെൽഫി പോയിന്റുകൾ എന്നിവ സ്ഥാപിക്കും. പ്രധാന നഗരങ്ങളിൽ ഹോർഡിങ്, പോസ്റ്റർ, ചുമരെഴുത്ത് എന്നിവ പ്രചാരണത്തിനായി ഉപയോഗിക്കും. ഹൈഡ്രജൻ ബലൂണുകൾ, ബസുകളിലും ട്രെയിനുകളിലും ഫെസ്റ്റിന്റെ പരസ്യം പതിപ്പിക്കുക, വാഹന പ്രചാരണം മുതലായ മാർഗങ്ങൾ പ്രചരണത്തിനായി ഉപയോഗിക്കും.
മോളുകൾ, ജ്വലറികൾ, തിയേറ്ററുകൾ എന്നിവയിലും പ്രചാരണമുണ്ടാകും. ഫ്ലാഷ് മോബുകളും റോഡ് ഷോകളും സംഘടിപ്പിക്കും. ശനി, ഞായർ ദിവസങ്ങളിൽ ഫെസ്റ്റിന് മുന്നോടിയായി ജനങ്ങളെ ആകർഷിക്കും വിധം കവാടത്തിൽ ചെറുരീതിയിലുള്ള കലാപരിപാടികൾ സംഘടിപ്പിക്കും. വിദേശരാജ്യങ്ങളിൽ പ്രചരണാർഥം ഗൾഫ് രാജ്യങ്ങളിൽ മോളുകളിലും മറ്റും ഫ്ലാഷ് മോബ് സംഘടിപ്പിക്കും. പള്ളിക്കര എച്ച്എസ്എസിൽ നിന്നും ആരംഭിച്ച് പള്ളിക്കര ബീച് പാർകിൽ സമാപിക്കുന്ന വിപുലമായ വിളംബരഘോഷയാത്ര നടത്തും. ഫേസ്ബുക്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴിയും പ്രചാരണം ശക്തമാക്കും. ഓരോ ദിവസത്തെയും പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കാൻ വാട്സാപ് ഗ്രൂപുകൾ ആരംഭിക്കും.
ബീചിൽ 300 മീറ്റർ ചുറ്റളവിൽ പാർകിംഗ് സൗകര്യങ്ങൾ ഒരുക്കും. അതിനായി 12 കേന്ദ്രങ്ങളിലായി 20 ഏകർ സ്ഥലങ്ങൾ പാർകിങ്ങിനായി ഒരുക്കും. ജില്ലയിലെ വിലകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ, ഒഴിഞ്ഞു കിടക്കുന്ന വീടുകൾ, എന്നിവയിൽ അതിഥികൾക്കായുള്ള താമസ സൗകര്യം ഒരുക്കും. ജില്ലയിലെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്താൻ ജില്ലയിലെ ടൂറിസ്റ്റ് സ്പോടുകൾ പരിചയപ്പെടുത്തുന്ന വെർച്വൽ ടൂറുകൾ ഫെസ്റ്റിന്റെ ഭാഗമായി നടത്തണമെന്ന് നിർദേശിച്ചു.
കാസര്‍കോടിന്റെ സംസ്കാരം, ചരിത്രം, ഭാഷാ വൈവിധ്യം രുചികള്‍ എന്നിവ സന്ദര്‍ശകര്‍ക്കു പകര്‍ന്നു നല്‍കും. ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. ഇതുവഴി അവിടങ്ങളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാണ് ശ്രമം. ഇത്തരത്തില്‍ ടൂറിസം വികസനത്തിനൊപ്പം ആ മേഖലയിലെ ജനങ്ങളുടെ സാമ്പത്തിക ഉന്നമനവും ബീച് ഫെസ്റ്റിവല്‍ ലക്ഷ്യം വയ്ക്കുന്നു.
ചീഫ് കോ ഓർഡിനേറ്റർ ബി ആർഡി സി മാനേജിംഗ് ഡയറക്ടർ പി ഷിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കുമാരൻ പി.ലക്ഷ്മി, സുഫൈജ അബൂബക്കർ, മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ,മുൻ നഗരസഭ ചെയർമാൻ വി വി രമേശൻ അരവിന്ദൻ മാണിക്കോത്ത് ഡി വൈ എസ് പി വി.ബാലകൃഷ്ണൻ മധു മുതിയക്കാൽ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ വി കുഞ്ഞിരാമൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹക്കിം കുന്നിൽ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ബേബി ബാലകൃഷ്ണൻ,പ്രചരണ കമ്മിറ്റി കൺവീനർ കെ ഇ എ ബക്കർ ,സ്റ്റേജ് കമ്മിറ്റി കൺവീനർ സിദ്ദിഖ് പള്ളിപ്പുഴ, വിളംബര ഘോഷയാത്ര സമാപന പരിപാടി ഉദ്ഘാടന പരിപാടി കമ്മിറ്റി ചെയർമാൻ മുഹമ്മദ് കുഞ്ഞി, മീഡിയ കമ്മറ്റി കൺവീനർ ജില്ലാ ഇൻ ഫർമേഷൻ ഓഫീസർ എം മധുസൂദനൻ ,സോഷ്യൽ മീഡിയ കമ്മിറ്റി കൺവീനർ എ വി ശിവപ്രസാദ് ,അലങ്കാര കമ്മറ്റി കൺവീനർ ഹനീഫ ബേക്കൽ, ഗതാഗത കമ്മിറ്റി കൺവീനർ ടി സുധാകരൻ ,താമസ കമ്മിറ്റി ചെയർമാൻ പി കെ അബ്ദുല്ല ,സാംസ്കാരിക സമ്മേളനം കമ്മിറ്റി കൺവീനർ അജയൻ പനിയാൽ ,കലാപരിപാടി കമ്മിറ്റി കൺവീനർ കെ മണികണ്ഠൻ ടൂറിസം പ്രവർത്തനങ്ങൾ കമ്മിറ്റി കൺവീനർ വി സൂരജ്, കരിമരുന്ന് പ്രയോഗം കമ്മിറ്റി ചെയർമാൻ മാധവ ബേക്കൽ, ഗസ്റ്റ് കോഡിനേഷൻ കമ്മിറ്റി കൺവീനർ രവിവർമ്മൻ മാസ്റ്റർ,ബേക്കൽ സിഐ യുപി വിപിൻ ,മഹിള കമ്മിറ്റി ചെയർമാൻ എം ജയശ്രീ ,കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ കെ സുമതി പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്നീൻ നഹാബ്, ജില്ലാ മിഷൻ കോർഡിനേറ്റർ ടി ടി സുരേന്ദ്രൻ, പ്രകാശൻ പാലായി,ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്ത് കുമാർ,ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണൻ ബേക്കൽ പോലീസ് ഇൻസ്പെക്ടർ വിപിൻ ,ടൂറിസം ഡപ്യൂട്ടി ഡയറക്ടർ എം.ഹുസൈൻ, ഡിഡിപി ജെയ്സൺ മാത്യു ഡി ടി പി സി സെക്രട്ടറി ലിജോ ജോസഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.








