ഉപേക്ഷിച്ച കുഞ്ഞ് മരിച്ചെന്ന് കരുതി; വീഡിയോ കോളിൽ കണ്ടപ്പോൾ സന്തോഷാശ്രു, ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് മാതാപിതാക്കൾ

● ജാർഖണ്ഡിലെ പൊലീസുകാർ ടൂർണമെൻ്റിനിടെ വിവരം അറിഞ്ഞു.
● ആശുപത്രിയിലെ ഉയർന്ന ബിൽ നൽകാൻ കഴിയാത്തതാണ് ഉപേക്ഷിക്കാന്‍ കാരണം.
● ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് ഇപ്പോൾ കുട്ടി.
● ദമ്പതികളുടെ സാഹചര്യവും പരിശോധിച്ച ശേഷമേ കുഞ്ഞിനെ കൈമാറൂ.
● ഉടൻ തന്നെ കേരളത്തിലെത്തുമെന്ന് മാതാപിതാക്കൾ അറിയിച്ചു.
കൊച്ചി: (KasargodVartha) ഉപേക്ഷിച്ചുപോയ സ്വന്തം കുഞ്ഞിനെ തിരികെ ഏറ്റെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള കുഞ്ഞിനെ അച്ഛനും അമ്മയും വീഡിയോ കോളിലൂടെ കണ്ടതോടെ മനസ്സലിയുകയായിരുന്നു. രക്ഷിതാക്കൾ കുഞ്ഞിനെ തേടി വരുമെന്ന പ്രതീക്ഷയിലാണ് പൊലീസുകാർ. ഫെബ്രുവരിയിൽ കൊച്ചിയിലെ ആശുപത്രിയിൽ ഉപേക്ഷിച്ച കുഞ്ഞിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്.
കുഞ്ഞിനെ ഉപേക്ഷിച്ച് പോയ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളെക്കുറിച്ച് കഴിഞ്ഞ രണ്ട് മാസത്തോളമായി പൊലീസിന് ഒരു വിവരവുമില്ലായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടുപോലും നടന്നില്ല. അതിനിടെയാണ് കഴിഞ്ഞയാഴ്ച കൊച്ചിയിൽ ഓൾ ഇന്ത്യ പൊലീസ് ബാറ്റ്മിന്റൺ ടൂർണമെന്റ് നടന്നത്. ഇതിൽ പങ്കെടുക്കാനെത്തിയ ജാർഖണ്ഡുകാരായ പൊലീസുകാരോട് ഈ വിവരം എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. താൽപര്യത്തോടെ തെരച്ചിൽ ആരംഭിച്ച ജാർഖണ്ഡിലെ പൊലീസ് കഴിഞ്ഞ ദിവസം തന്നെ രക്ഷിതാക്കളെ കണ്ടെത്തി. റാഞ്ചിക്ക് അടുത്തുള്ള ലോഹാർഡഗ ഗ്രാമത്തിൽ കഴിയുകയായിരുന്നു അച്ഛൻ മംഗലേശ്വരും അമ്മ രഞ്ജിതയും. കുഞ്ഞ് മരിച്ചെന്ന ധാരണയിലായിരുന്നു ഇരുവരും.
വിവരം അറിയിച്ചതോടെ കുഞ്ഞിനെ ഏറ്റെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാൻ കുഞ്ഞിനെ വീഡിയോ കോളിലൂടെ കാണണമെന്നായി. നിധി എന്ന് പേരിട്ട് കഴിഞ്ഞ വ്യാഴാഴ്ച ശിശുക്ഷേമ സമിതി ഏറ്റെടുത്ത കുഞ്ഞ് അങ്കമാലി കറുകുറ്റിയിലെ ശിശുഭവനിലായിരുന്നു. ഒടുവിൽ ശിശുക്ഷേമ സമിതി അധ്യക്ഷന്റെ അനുവാദത്തോടെ പൊലീസ് കുഞ്ഞിനെ വീഡിയോ കോളിലൂടെ അച്ഛനമ്മമാർക്ക് കാണിച്ചുകൊടുത്തു. മരിച്ചെന്ന് കരുതിയ സ്വന്തം മകളെ ഇരുവരും കണ്ണീരണിഞ്ഞ് കണ്ടു.
ആശുപത്രി ചോദിച്ച രണ്ട് ലക്ഷം രൂപ നൽകാൻ സാധിക്കാതെ വന്നതോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നതെന്ന് രക്ഷിതാക്കൾ പൊലീസിനെ അറിയിച്ചു. കുഞ്ഞിനെ ഏറ്റെടുക്കാൻ അച്ഛനമ്മമാർ ഉടൻ കേരളത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. എത്തിയില്ലെങ്കിൽ ജാർഖണ്ഡിൽ പോയി ഇരുവരെയും കസ്റ്റഡിയിലെടുക്കും. നാട്ടിലെത്തി കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായാലും ദമ്പതികളുടെ ജീവിത സാഹചര്യവും കൂടി പരിഗണിച്ചേ കുഞ്ഞിനെ കൈമാറൂ എന്ന് നേരത്തെ തന്നെ ശിശുക്ഷേമ സമിതി വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായ മാതാപിതാക്കളുടെ ഈ കഥ ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക.
Jharkhand couple who abandoned their baby in a Kochi hospital due to inability to pay the ₹2 lakh bill have expressed their wish to take the child back after being contacted by the police. They saw the baby via video call and are expected to come to Kerala soon. The child is currently under the care of the Child Welfare Committee.
#KeralaBaby, #AbandonedBaby, #JharkhandCouple, #PoliceHelp, #ChildWelfare, #Kochi