city-gold-ad-for-blogger

കാസര്‍കോട് കോട്ട ഭൂമി കയ്യേറിയതിന് പിന്നാലെ മുളിയാര്‍ പ്ലാന്റേഷന്റെ 10 ഏക്കര്‍ സ്ഥലവും വ്യാജ പട്ടയമുണ്ടാക്കി കയ്യേറി

കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

മുളിയാര്‍: (www.kasargodvartha.com 08/07/2015) കാസര്‍കോട് കോട്ടയ്ക്കുപിന്നാലെ മുളിയാര്‍ പ്ലാന്റേഷന്റെ 10 ഏക്കര്‍ സ്ഥലവും സ്വകാര്യ വ്യക്തികള്‍ വ്യാജ പട്ടയമുണ്ടാക്കി കയ്യേറിയതായി വിവരം പുറത്തുവന്നു. ഗോവയിലെ കരാറുകാരനായ ബാവിക്കര സ്വദേശി ഉള്‍പെടെയുള്ള പ്രമുഖരായ നിരവധിപേരാണ് വ്യാജപട്ടയമുണ്ടാക്കി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഭൂമി സ്വന്തമാക്കിയതെന്നാണ് വിവരം.

അതിനിടെ സര്‍ക്കാര്‍ ഭൂമിയുടെ പേരില്‍ വ്യാജ പട്ടയം ഉണ്ടാക്കി ഏഴ് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കരാറുകാരന്റെ പരാതിയില്‍ ആദൂര്‍ പോലീസ് വില്ലേജ്മാനടക്കം രണ്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭൂമി തട്ടിയെടുത്ത കരാറുകാരന്‍ ഈ സംഭവത്തില്‍നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് മൂന്ന് വര്‍ഷത്തിന് ശേഷം പരാതിയുമായി രംഗത്തുവന്നതെന്നാണ് വിവരം. ബാവിക്കരയിലെ അബ്ദുല്ല മുഹമ്മദിന്റെ പരാതിയിലാണ് ബി.കെ. മുഹമ്മദ് എന്നയാള്‍ക്കും മുളിയാര്‍ വില്ലേജ് ഓഫിസില്‍ വില്ലേജ്മാനായിരുന്ന ജോണ്‍സണുമെതിരെ ആദൂര്‍ പോലീസ് കേസെടുത്തത്.

അബ്ദുല്ല മുഹമ്മദിന് മുളിയാര്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 133ല്‍ നാല് ഏക്കറോളം വരുന്ന സ്ഥലമുണ്ട്. ഈ സ്ഥലത്തേക്ക് നിലവില്‍ വഴിയുണ്ടായിരുന്നില്ല. ഇതിലേക്ക് നേരിട്ട് വഴിയുണ്ടാക്കാനാണ് പ്ലാന്റേഷന്റെ 86 സെന്റ് സ്ഥലം ആദ്യം വ്യാജപട്ടയമുണ്ടാക്കി അബ്ദുല്ല മുഹമ്മദിന്റെ മാതാവ് ബീഫാത്വിമയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. ആറ് മാസത്തിന് ശേഷം ബീഫാത്വിമ മകന്‍ അബ്ദുല്ല മുഹമ്മദിന് ഈ സ്ഥലം രജിസ്റ്റര്‍ ചെയ്തുകൊടുത്തു. ഈ സ്ഥലത്തിനാണ് ഇപ്പോള്‍ വ്യാജ പട്ടയമുണ്ടാക്കി ഏഴ് ലക്ഷം രൂപ വില്ലേജ് അസിസ്റ്റന്‍ഡും ഇടനിലക്കാരനായ ബി.കെ. മുഹമ്മദും തട്ടിയെടുത്തുവെന്ന പരാതിയുമായി കരാറുകാരന്‍ പോലീസിനെ സമീപിച്ചത്. ഈ പരാതിയിലാണ് പോലീസ് കേസെടുത്തുരിക്കുന്നത്.

പ്ലാന്റേഷന്റെ കയ്യിലുള്ള സ്ഥലം അബ്ദുല്ല മുഹമ്മദിന് ലഭിക്കാനാണ് 2012ല്‍ വ്യാജപട്ടയമുണ്ടാക്കിയത്. 2012 നവംബറിലാണ് ഈ സ്ഥലത്തിന് നികുതി അടച്ച് കരം രസീതി നല്‍കിയതായി കാണുന്നത്. പിന്നീടാണ് സ്ഥലം ബീഫാത്വിമയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. നികുതി രസീതിപോലും ഇതിനായി വ്യാജമായി ഉണ്ടാക്കിയെന്നാണ് കരുതുന്നത്. പ്ലാന്റേഷന്റെ സ്ഥലമാണെന്ന് വ്യക്തമായി അബ്ദുല്ല മുഹമ്മദിന് അറിയാമായിരുന്നിട്ടും ബി.കെ. മുഹമ്മദിനും വില്ലേജ് അസിസ്റ്റന്റിനും എന്തിനാണ് ഏഴ് ലക്ഷം രൂപ ഈ സ്ഥലത്തിന്റെ പേരില്‍ നല്‍കിയെന്നത് ദുരൂഹമാണ്. അബ്ദുല്ല മുഹമ്മദിന്റെ പേരില്‍ ഈ സ്ഥലം രജിസ്റ്റര്‍ ചെയ്ത ശേഷം ഇതിന് തൊട്ടടുത്തുള്ള അബ്ദുല്ല മുഹമ്മദിന്റെ നാലേക്കറോളം വരുന്ന സ്ഥലം റീനാ കണ്‍സ്ട്രക്ഷന്റെ മിക്‌സിംഗ് പ്ലാന്റിനായി ലീസിന് നല്‍കിയിരിക്കുകയാണ്. 2000 രൂപ മുതല്‍ 3000 രൂപ വരെ സെന്റിന് വിലയുണ്ടായിരുന്ന ഈ സ്ഥലത്തിന് പ്ലാന്റേഷന്റെ സ്ഥലം കയ്യേറി വഴിയുണ്ടാക്കിയതോടെ സെന്റിന് 80,000 രൂപയാണ് ഇപ്പോഴത്തെ മാര്‍ക്കറ്റ് വില.

പ്ലാന്റേഷന്റെ സ്ഥലം തട്ടിയെടുക്കുന്നതിനായി വില്ലേജ് ഓഫീസിലെ തണ്ടപ്പേര്‍ രജിസ്റ്റര്‍ ഒഴികെ ബാക്കിയെല്ലാ രേഖകളും തിരുത്തിയതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കയ്യേറിയ 133/1 എയില്‍പെട്ട സര്‍വ്വേ നമ്പറില്‍ കാണിച്ചിട്ടുള്ള 86 സെന്റ് സ്ഥലത്തിന് എല്‍.എ. നമ്പര്‍ 163/72 പ്രകാരമുള്ള വ്യാജപട്ടയം 2012 ഡിസംബര്‍ അഞ്ചിനാണ് ഉണ്ടാക്കിയതെന്നാണ് രേഖകളില്‍ കാണുന്നത്. മുളിയാര്‍ ബേവിഞ്ചാ റോഡ് എട്ടാംമൈല്‍ മൂലടുക്കത്തുള്ള പ്ലാന്റേഷന്റെ സ്ഥലമാണ് കരാറുകാരന്‍ കയ്യേറിയത്.

കയ്യേറുന്നതിന്റെ ഭാഗമായി സര്‍വേ കല്ലുപോലും ഇവിടെനിന്നും മാറ്റിയിരുന്നു. മൂലടുക്കത്തെ ഈ കയ്യേറ്റതിന് പുറമെ മറ്റു നിരവധി വ്യക്തികള്‍ പൊവ്വല്‍, കാക്കക്കുന്ന്, എട്ടാംമൈല്‍, നുസ്രത്ത്, കുഞ്ചിരിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ പത്തേക്കറോളംവരുന്ന കോടികള്‍ വിലയുള്ള ഭൂമി സമാനമായ രീതിയില്‍ കയ്യേറി സ്വന്തമാക്കിയിട്ടുണ്ടെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ഉന്നത ബന്ധങ്ങളുള്ള പ്രമുഖനയ വ്യക്തിയാണെന്നും വിവരം പുറത്തുവന്നിട്ടുണ്ട്. സാധാരണക്കാര്‍ അഞ്ച് സെന്റ് സ്ഥലം വീട് കെട്ടാനായി പ്ലാന്റേഷന്റെ സ്ഥലം കയ്യേറിയപ്പോള്‍ പരാതിയും കേസുമായി രംഗത്തുവന്നിരുന്ന പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അധികൃതര്‍ ഈ വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരെ പരാതിയുമായി രംഗത്തുവരാതിരിക്കുന്നതും ദുരൂഹമാണ്.

നേരത്തെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുരധിവാസഗ്രാമം മുളിയാറില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തക്തമാക്കിയിരുന്നു. മുളിയാര്‍ വില്ലേജില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ 25 ഏക്കര്‍ സ്ഥലമാണ് ഇതിനായി ജില്ലാകളക്ടര്‍ കണ്ടെത്തിയത്. ഈസ്ഥലത്തുപോലും കയ്യേറ്റമുണ്ടായിട്ടുണ്ടെന്നാണ് വിവരം. പുനരധിവാസ ഗ്രാമത്തിന് വിട്ടുകൊടുക്കുന്ന 25 ഏക്കര്‍ സ്ഥലത്തിനു പകരം പ്ലാന്റേഷന്‍ കോര്‍പ്പറേഷന് മറ്റൊരിടത്ത് സര്‍ക്കാര്‍ സ്ഥലം അനുവദിക്കാനാണ് തീരുമാനിച്ചിരുന്നത്.
കാസര്‍കോട് കോട്ട ഭൂമി കയ്യേറിയതിന് പിന്നാലെ മുളിയാര്‍ പ്ലാന്റേഷന്റെ 10 ഏക്കര്‍ സ്ഥലവും വ്യാജ പട്ടയമുണ്ടാക്കി കയ്യേറി

കാസര്‍കോട് കോട്ട ഭൂമി കയ്യേറിയതിന് പിന്നാലെ മുളിയാര്‍ പ്ലാന്റേഷന്റെ 10 ഏക്കര്‍ സ്ഥലവും വ്യാജ പട്ടയമുണ്ടാക്കി കയ്യേറി
ഭൂമി തട്ടിയെടുക്കാന്‍ ഉണ്ടാക്കിയ വ്യാജ പട്ടയം
കാസര്‍കോട് കോട്ട ഭൂമി കയ്യേറിയതിന് പിന്നാലെ മുളിയാര്‍ പ്ലാന്റേഷന്റെ 10 ഏക്കര്‍ സ്ഥലവും വ്യാജ പട്ടയമുണ്ടാക്കി കയ്യേറി
വിവാദ സ്ഥലത്തിന്റെ സ്‌കെച്ച്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia