city-gold-ad-for-blogger

വിവിധ കേന്ദ്രങ്ങളില്‍ കെ പി എസിന് വന്‍ വരവേല്‍പ്

കാസര്‍കോട്: (www.kasargodvartha.com 31.03.2019) 'കാസര്‍കോടിന രണരംഗത ധീര നായക നമ്മ സങ്കാത്തി സതീഷ് ചന്ദ്രന്‍ അവരികെ കത്തി ശുത്തികെ നക്ഷത്രതെല്ലി വോട്ടന്നു കൊട്ടു വിജയിസു ബേക്ക'. മലമടക്കുകളിലൂടെ കിതച്ചുനീങ്ങുന്ന ജീപ്പില്‍നിന്നും മുഴങ്ങുന്ന കന്നഡ ഭാഷയിലുള്ള അനൗണ്‍സ്‌മെന്റ്. ദേലമ്പാടി പഞ്ചായത്തിന്റെ ചുവപ്പന്‍ മണ്ണില്‍ പുരോഗമനപ്രസ്ഥാനത്തിന്റെ വേരോട്ടം വ്യക്തമാക്കുന്ന ചുവരെത്തുകള്‍ മലയാളത്തിലും കന്നഡയിലും. തൊഴില്‍വേഷത്തില്‍ പണിയിടങ്ങളില്‍നിന്നും വരവേല്‍ക്കാനെത്തിയ ഗ്രാമീണര്‍. ഉദുമ മണ്ഡലത്തിന്റെ മലയോരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രനെ സ്വീകരിച്ചത് ഹൃദയപക്ഷത്തേക്ക്. ദേലംപാടിയില്‍നിന്നും കര്‍ഷകര്‍ തൊപ്പിപ്പാള നല്‍കിയാണ് വരവേറ്റത്.

ചുവപ്പുകുപ്പായമിട്ട ചെറുപ്പക്കാരുടെ മുദ്രാവാക്യം വിളിയുടെ ആവേശമടങ്ങിയപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ കാര്‍ഷികമേഖലയെ തഴയുന്ന കേന്ദ്രസര്‍ക്കാരിനെതിരെ അവരുടെ പ്രതിനിധിയായി താന്‍ പാര്‍ലമെന്റില്‍ സ്വരമുയര്‍ത്തുമെന്ന് സ്ഥാനാര്‍ത്ഥിയുടെ ഉറപ്പ്. 'ഈ തൊപ്പിപ്പാള തലയില്‍ വെച്ച് പാര്‍ലമെന്റില്‍ അടക്കാകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമെന്ന വാഗ്ദാനം കൈയടിയില്‍ മുങ്ങി. പള്ളങ്കോട്ടേക്ക് വരവേറ്റത് ഒരു കിലോമീറ്റര്‍ അകലെ നിന്നും ബൈക്ക് റാലിയായി. ചെറിയ കവലയില്‍ ജോണ്‍ ഐമന്റെ പ്രസംഗം കേള്‍ക്കുന്നവര്‍ക്കിയിലേക്ക് സ്ഥാനാര്‍ത്ഥിയെത്തിയപ്പോള്‍ ആവേശം കടലോളം. മടങ്ങുമ്പോള്‍ വഴിയില്‍ കണ്ട മദ്രസാ വിദ്യാര്‍ത്ഥികളുടെയും മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നവരുടെയും അഭിവാദ്യം. പള്ളങ്കോട്ടുനിന്നുള്ള ബൈക്കുകാര്‍ ദേവറട്ക്ക വരെ അനുഗമിച്ചു. അവിടെ കാത്തുനില്‍ക്കുന്നത് വയോധികള്‍ അടക്കമുള്ള ആള്‍ക്കൂട്ടം.

വിവിധ കേന്ദ്രങ്ങളില്‍ കെ പി എസിന് വന്‍ വരവേല്‍പ്

റോഡും പാലവും ആശുപത്രികളുമൊക്കെയായി ഇടതുപക്ഷ എം എല്‍ എമാരുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപദ്ധതികള്‍ ഈടുവെയ്പുകള്‍ പോലെ ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിയുടെ പ്രസംഗങ്ങളിലും ഇത് പരാമര്‍ശിക്കുന്നുണ്ട്. പയസ്വിനിപ്പുഴ കടന്ന് പാണ്ടിയില്‍നിന്ന് സംരക്ഷിത വനഭൂമിയിലെ റോഡിലൂടെ ബളവന്തടുക്കയിലേക്ക്. ചാടകത്തേക്ക് കടന്നപ്പോള്‍ അനൗണ്‍സ്‌മെന്റും പാട്ടും മലയാളത്തിലേക്ക് മാറി. റബര്‍മരങ്ങളും കശുമാവും കാര്‍ഷികമേഖലയുടെ അടയാളങ്ങളായി. ആനക്കല്ല് പിന്നിട്ട് കോണ്‍ഗ്രസ് സ്വാധീനമേഖലയായ കരിവേടകത്ത് എത്തുമ്പോള്‍ ഖദറിട്ടവര്‍ കൊലപ്പെടുത്തിയ സഖാക്കളുടെ പേര് എണ്ണിപ്പറഞ്ഞ് സി രാമചന്ദ്രന്റെ തകര്‍പ്പന്‍ പ്രസംഗം. നാസിക് ബാന്‍ഡും പടക്കവും കണിക്കൊന്നപ്പൂക്കളുമായി അവിടെയും ഉജ്വലവരവേല്‍പ്പ്. ആരും വെയിലത്ത് നില്‍ക്കരുത്. സൂര്യാഘാതമേല്‍ക്കാതെ കരുതലെടുക്കണമെന്ന മുന്നറിയിപ്പ് അവിടെയും സതീഷ് ചന്ദ്രന്‍ ആവര്‍ത്തിച്ചു. കമ്യൂണിസ്റ്റ് ഭൂരിപക്ഷപ്രദേശമായ കുറ്റിക്കോലിലും പരിസരങ്ങളിലുമെല്ലാം പ്രചരണസംവിധാനങ്ങളുടെ ചുവപ്പാണ്. പള്ളത്തിങ്കാലിലെത്തുമ്പോള്‍ പകല്‍ച്ചൂട് കാര്യമാക്കാതെ ദളിത് വിഭാഗങ്ങളിലെ വയോധികര്‍ അടക്കമുള്ളവര്‍ കാത്തുനില്‍ക്കുന്നുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണനേട്ടം എണ്ണിപ്പറഞ്ഞ് പുരോഗമിക്കുകയാണ് കെ മണികണ്ഠന്റെ വാഗ്‌ധോരണി. ജയപുരത്തെ സ്വീകരണത്തോടെ പ്രചരണത്തിന്റെ ആദ്യമണിക്കൂറിന് സമാപനം.

വാവടുക്കത്തുനിന്നാണ് മധ്യാഹ്‌നത്തിലെ പര്യടനം പുനരാരംഭിച്ചത്. കമ്യൂണിസ്റ്റ് കോട്ടയുടെ പ്രൗഢി വിളിച്ചറിയിക്കുന്നതായിരുന്നു സ്വീകരണം. ചമ്പക്കാട് കോളനിവാസികള്‍ ഉള്‍പ്പടെ വരവേല്‍ക്കാനെത്തി. പാണ്ടിക്കണ്ടവും അഞ്ചാം മൈലും പൊയിനാച്ചിയും പിന്നിട്ട് കമ്യൂണിസ്റ്റ്-കര്‍ഷകപ്രസ്ഥാനത്തിന്റെ ശക്തിദുര്‍ഗമായ പെരുമ്പളയിലേക്ക്. കഴിഞ്ഞ തവണ വന്നപ്പോള്‍ സ്വീകരിക്കാനെത്തിയ വയോധികരും വര്‍ധിച്ച ആവേശത്തോടെ വന്നിട്ടുണ്ട്. ചെമ്മനാട് ന്യൂനപഷവിഭാഗങ്ങളിലുള്ളവരുടെ മനസ് പ്രകടം. അംബാപുരത്തും എരോലിലും ആറാട്ടുകടവിലും  കുന്നൂച്ചിയിലും ആവേശം കൊട്ടിക്കയറി.  പള്ളിക്കര, വെളുത്തോളി, വില്ലാരംപതി, മീങ്ങോം എന്നിവിടങ്ങളില്‍ വന്‍ജനക്കൂട്ടത്തിന്റെ വരവേല്‍പ്പും സ്വീകരിച്ച് എടമുണ്ടയില്‍ സമാപനം.

ഉദുമ മണ്ഡലം കണ്‍വീനര്‍ കെ വി കുഞ്ഞിരാമന്‍, ചെയര്‍മാന്‍ വി രാജന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ, ഇ പത്മാവതി, സി ബാലന്‍, കെ മണികണ്ഠന്‍,  മൊയ്തീന്‍കുഞ്ഞി കളനാട്,  എം അനന്തന്‍, എം ഗൗരി, സി രാമചന്ദ്രന്‍, വി കെ രമേശന്‍, പി രവീന്ദ്രന്‍, തുളസീധരന്‍, ജോണ്‍ ഐമന്‍, സുരേഷ് പുതിയിടത്ത്, മധു മുതിയക്കാല്‍, പി പി ചാക്കോ, എ പി ഉഷ, ഇ ടി മത്തായി തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

വിവിധ കേന്ദ്രങ്ങളില്‍ കെ പി എസിന് വന്‍ വരവേല്‍പ്

വിവിധ കേന്ദ്രങ്ങളില്‍ കെ പി എസിന് വന്‍ വരവേല്‍പ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, K.P.Satheesh-Chandran, Reception, Reception for KPS
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia