city-gold-ad-for-blogger

കര്‍ക്കടകത്തിലെ ആധിയും വ്യാധിയും അകറ്റാന്‍ കുട്ടിതെയ്യങ്ങള്‍

കര്‍ക്കടകത്തിലെ ആധിയും വ്യാധിയും അകറ്റാന്‍ കുട്ടിതെയ്യങ്ങള്‍
കാസര്‍കോട്: കര്‍ക്കടകത്തിലെ ആധിയും വ്യാധിയും അകറ്റാന്‍ ആടിമാസത്തിലെ കുട്ടിത്തെയ്യങ്ങള്‍ വരവായി. ദാരിദ്ര്യത്തിന്റെ മുറിപ്പാടുകളില്‍ സാന്ത്വനം പുരട്ടി കര്‍ക്കടക കോലങ്ങളായ ആടിയും വേടനും ഗളിഞ്ചനും മാരിത്തെയ്യങ്ങളും വീട്ടുമുറ്റങ്ങളില്‍ ചുവടുവച്ചാടും. കുഞ്ഞോലക്കുടയും ചൂടി തറവാട്ടു തിരുമുറ്റങ്ങളിലേക്കും കൂരകള്‍ക്കു മുന്നിലേക്കും ഇടവഴികള്‍ താണ്ടി കുട്ടിത്തെയ്യങ്ങള്‍ എത്തും.

ദുരിതമാസത്തെ നേരിടാന്‍ കുട്ടിത്തെയ്യങ്ങളുടെ യാത്രകള്‍ക്ക് കഴിയുമെന്നാണ് വിശ്വാസം. കുഞ്ഞുമുടിയും ചോപ്പും കൈമണിയും കിലുക്കി ഗ്രാമവീഥികളിലും വീടുവീടാന്തരങ്ങളിലും കര്‍ക്കടകകോലങ്ങള്‍ കയറിയിറങ്ങും. കുഞ്ഞോലക്കുടയും അമ്പും വില്ലുമണിഞ്ഞാണ് കര്‍ക്കടക കോലങ്ങളെത്തുന്നത്. ഓലക്കുട ചൂടി പാടവരമ്പിലൂടെ നടന്നുവരുന്ന കുട്ടിത്തെയ്യങ്ങളെയും ചെണ്ടക്കാരനെയും കൗതുകത്തോടെ നോക്കിനില്‍ക്കുന്ന കുഞ്ഞുങ്ങളും ഗുരുസി ഉഴിയാന്‍ കാത്തുനില്‍ക്കുന്ന വീട്ടുകാരും കര്‍ക്കടകത്തിലെ പകല്‍നാളുകളിലെ പതിവുകാഴ്ചയാണ്.

ഉത്തരകേരളത്തിലെ വേലന്‍, പുലയന്‍, വണ്ണാന്‍, മലയര്‍, കോപ്പാളര്‍ (നല്‍ക്കദായര്‍), മാവിലര്‍ തുടങ്ങിയ സമുദായക്കാരാണ് കര്‍ക്കടക കോലങ്ങളുമായി യാത്രപോകുന്നത്. അരി, പണം, തേങ്ങ മുതലായവയാണ് കോലക്കാരന് പ്രതിഫലമായി കിട്ടുക. കാസര്‍കോട്, ഹൊസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ മറുത എന്ന പേരിലും വണ്ണാന്മാരുടെ ആടിമാസക്കോലങ്ങള്‍ അറിയപ്പെടുന്നു.

Photo:  Srikanth Kasaragod


Keywords: Kutti Theyyam, Karkidakam, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia