city-gold-ad-for-blogger

അദ്രാന്‍ച്ചാന്റെ തണ്ണിമത്തന്‍ കൃഷി, നാട്ടുകാര്‍ക്ക് കൗതുകമേകുന്നു

എന്‍.കെ.എം ബെളിഞ്ച

ബെളിഞ്ച: (www.kasargodvartha.com 21/03/2016) ബെളിഞ്ച ഗുരിയടുക്കം അദ്രാന്‍ച്ചയെന്ന അബ്ദുര്‍ റഹ് മാന്റെ വീട്ടുമുറ്റത്തെ തണ്ണിമത്തന്‍ കൃഷി നാട്ടുകാര്‍ക്ക് കൗതുകമേകുന്നു. ബെളിഞ്ചയില്‍ വീണ്ടും തണ്ണിമത്തന്‍ വിളയിച്ചെടുത്തത്തിന്റെ ആഹ്ലാദത്തിലാണ് അദ്രാന്‍ച്ച. വര്‍ഷങ്ങള്‍ക്കു മുമ്പ് ബെളിഞ്ചയില്‍ വ്യാപകമായി തണ്ണിമത്തന്‍ കൃഷി ഉണ്ടായതിനാല്‍ നാട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്കും തണ്ണിമത്തന്‍ സുലഭമായി കിട്ടിയിരുന്നു.

കാലത്തിന്റെ വ്യതിയാനങ്ങളില്‍ കൃഷി സമ്പ്രദായം ശുഷ്‌കിച്ചു പോവുകയും തണ്ണിമത്തന്‍ പോലെയുള്ള പഴ വര്‍ഗ കൃഷികള്‍ ഇല്ലാതാവുകയും ചെയ്തു. എന്നാല്‍ വീണ്ടും തണ്ണിമത്തന്‍ വസന്തത്തിന് തുടക്കമിട്ടിരിക്കുകയാണ് 80 കാരനായ ഗുരിയടുക്കം അദ്രാന്‍ച്ച. കൃഷി സ്‌നേഹിയായ അദ്രാന്‍ച്ചയുടെ വീടു പരിസരം നിത്യ കാര്‍ഷിക ഭൂമിയാണ്. ഒന്നിനു പിറകെ മറ്റൊന്നായി ചെയ്യുന്ന കൃഷി ഈ ചെറുകുടിലിലെത്തുന്നവര്‍ക്ക് ആനന്ദവും കൗതുകവുമേകുന്നു.

കടയില്‍ നിന്നും വാങ്ങിയ തണ്ണിമത്തന്റെ വിത്ത് സൂക്ഷിച്ച് ചാരം ചേര്‍ത്ത് പരീക്ഷിക്കാന്‍ പാകിയപ്പോഴാണ് വിത്ത് മുളച്ച് തൈവള്ളിയായി പടര്‍ന്ന് തണ്ണിമത്തന്‍ കായ്ച്ചത്. പുതു തലമുറക്ക് ഇത് ഏറെ കൗതുകം പകരുന്ന കാഴ്ചയാണ്. കൃഷിപ്പണി ജീവിത മാര്‍ഗമാക്കിയ അദ്രാന്‍ച്ചയുടെ തണ്ണിമത്തന്‍ നാട്ടുകാര്‍ക്ക് പ്രതീക്ഷയേകുന്നു.

തന്റെ കൃഷിയിടത്ത് നിന്നും ലഭിക്കുന്ന പച്ചക്കറികളാണ് അധിക ദിവസവും ഇവിടെ വേവിക്കുന്നത്. കൂലി വേലക്കാരനായിരുന്ന അദ്രാന്‍ച്ചക്ക് വാര്‍ധക്യ സഹചമായ ക്ഷീണം കാരണം പണി നിര്‍ത്തേണ്ടിവന്നെങ്കിലും തന്റെ കൃഷി ജീവിതം ഇപ്പോഴും തുടര്‍ന്നു കൊണ്ടിക്കുന്നു. മുറ തെറ്റാതെയുള്ള പരിപാലനമാണ് തണ്ണിമത്തന്‍ വിളയിച്ചെടുക്കുന്നതിലേക്ക് എത്തിച്ചതെന്ന് അദ്രാന്‍ച്ച അഭിമാനത്തോടെ പറയുന്നു.

കിഴങ്ങ്, കപ്പക്കിഴങ്ങ്, വെള്ളരി, പയര്‍, വഴുതിനങ്ങ, കുമ്പളം, വെണ്ട, പപ്പായ, പേരക്ക, പാവയ്ക്ക, മുളക്, ചീര തുടങ്ങി വിവിധങ്ങളായ കൃഷികള്‍ വ്യത്യസ്ത സമയങ്ങളിലായി അദ്രാന്‍ച്ചയുടെ വീട്ടുവളപ്പില്‍ കണ്ടുവരുന്നവയില്‍ ചിലതാണ്. വെള്ളവും വളവും നല്‍കി സ്‌നേഹത്തോടെ പരിപാലിക്കുന്ന കൃഷിക്ക് ഭീഷണിയാകുന്നത് കന്നുകാലികളും കാട്ടുപന്നികളുമാണെന്ന് അദ്രാന്‍ച്ച സങ്കടത്തോടെ പറയുന്നു. ബെളിഞ്ച ഗുരിയടുക്കയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ മധ്യത്തിലുള്ള ഈ കൃഷി ഭവനത്തിന് ചുറ്റും കാടുകള്‍ മാത്രമായിരുന്നു.

പകലന്തിയോളം കൃഷിക്ക് കാവല്‍ നിന്ന് രാത്രിയൊന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും ഏതെങ്കിലും മൃഗം വന്ന് എല്ലാം നശിപ്പിച്ച് പോയ സമയങ്ങള്‍ അദ്രാന്‍ച്ച ഓര്‍ത്തെടുക്കുന്നു. കാലത്തിന്റെ പെരുമയില്‍ തണ്ണിമത്തന്റെ പൊലിമ കാട്ടിത്തരുന്ന അദ്രാന്‍ച്ചയുടെ ഈ സദുദ്യമം നമുക്കും മാതൃകയാക്കാം.

അദ്രാന്‍ച്ചാന്റെ തണ്ണിമത്തന്‍ കൃഷി, നാട്ടുകാര്‍ക്ക് കൗതുകമേകുന്നു
അദ്രാന്‍ച്ചാന്റെ തണ്ണിമത്തന്‍ കൃഷി, നാട്ടുകാര്‍ക്ക് കൗതുകമേകുന്നു

Keywords : Belinja, Farmer, Natives, Watermelon, Abdul Rahman, Watermelon farming in Belinja.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia