പച്ചക്കറി വിലക്കയറ്റം വാനോളം: കോഴിമുട്ട ഏഴ് രൂപ, മുരിങ്ങക്കായ് 450 രൂപ; വില വർധനവ് തദ്ദേശ തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നില്ല
● തക്കാളി വില 30 രൂപയിൽ നിന്ന് 60 രൂപയിലേക്ക് ഉയർന്നിരുന്നു, നിലവിൽ 50 രൂപയാണ്.
● ശബരിമല സീസണിൽ വില കുറയുന്നതിന് പകരം മുട്ടയുടെ വില കൂടുന്നു.
● അരി, മുളക്, പയർ വർഗ്ഗങ്ങൾക്ക് വിലയിടിവ് ഉണ്ടാകുന്നില്ല.
● മൊത്ത കച്ചവടക്കാർ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതായി ആക്ഷേപം.
കാസർകോട്: (KasargodVartha) പ്രാദേശിക വിഷയങ്ങൾ മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപ്പാർട്ടികൾ ചർച്ച ചെയ്യുമ്പോൾ, സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില നാൾക്കുനാൾ വർദ്ധിച്ചു വരുന്ന വിഷയം ചർച്ച ചെയ്യപ്പെടാതെ പോകുന്നതിൽ വോട്ടർമാരായ വീട്ടമ്മമാർക്ക് നീരസം.
'റോഡ് തരാം, വീട് തരാം, വെളിച്ചമെത്തിക്കാം, കുടിവെള്ളസൗകര്യമൊരുക്കാം, പെൻഷൻ തരാം' എന്നൊക്കെയുള്ള മോഹന വാഗ്ദാനങ്ങളാണ് സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് നൽകുന്നത്. ഇതിനിടയിൽ അവശ്യസാധനങ്ങളുടെ വില വാനോളം ഉയർന്നത് മുന്നണികൾ കണ്ടില്ലെന്ന് നടിക്കുന്നതാണോ, കാണാതെ പോകുന്നതാണോ എന്നാണ് വീട്ടമ്മമാരുടെ ചോദ്യം. ഭക്ഷ്യവസ്തുക്കളുടെ വിലയിൽ പൊതു വിപണിയിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്.
പഴം, പച്ചക്കറി വിലയിൽ ഇടയ്ക്കിടെ ഉയർച്ചയും താഴ്ചയും ഉണ്ടാകുന്നുണ്ടെങ്കിലും അരി, മുളക്, പയർ വർഗ്ഗങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളിൽ മാസങ്ങളോളമായി വിലയിടിവ് ഉണ്ടാകുന്നില്ല. വർധനവ് മാത്രമേ ഉണ്ടാകുന്നുള്ളൂവെന്ന് ഉപഭോക്താക്കൾ പറയുന്നു.
ഏതാനും ദിവസമായി കോഴിയിറച്ചി വില 115 രൂപ മുതൽ 120 രൂപ വരെയായി കുറഞ്ഞിട്ടുണ്ടെങ്കിലും കോഴിമുട്ട ഒന്നിന് ഏഴ് രൂപ മുതൽ 7.50 രൂപ വരെയാണ് ചില്ലറ മാർക്കറ്റ് വില. മൊത്ത വ്യാപാരികൾ 6.50 രൂപയ്ക്കാണ് ചില്ലറ വ്യാപാരികൾക്ക് മുട്ട നൽകുന്നത്. ശബരിമല സീസൺ തുടങ്ങുമ്പോൾ വില കുറയാറാണ് പതിവെങ്കിൽ ഇത്തവണ വില കൂടുന്ന അവസ്ഥയാണെന്ന് വ്യാപാരികൾ തന്നെ സമ്മതിക്കുന്നു.
മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറാണ് ഇപ്പോൾ വീട്ടമ്മമാർ ഉണ്ടാക്കുന്നത്. ഏതാനും മാസം മുമ്പ് ഉണ്ടായ അതേ വിലക്കയറ്റമാണ് മുരിങ്ങക്കായ്ക്ക് ഉണ്ടായിരിക്കുന്നത്. ഇപ്പോൾതന്നെ കിലോയ്ക്ക് 450 രൂപയായി. ഇത് 500 രൂപയിലേക്ക് എത്തുമെന്നും വ്യാപാരികൾ പറയുന്നുണ്ട്. രണ്ടുമാസം മുമ്പ് മുരിങ്ങക്കായ്ക്ക് 80 രൂപയായിരുന്നു വില.
തക്കാളി വില 30 രൂപയിൽ നിന്ന് 60 രൂപയിലേക്ക് എത്തിയിരുന്നു. ഇന്നലെ ഇത് 50 രൂപയായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞമാസം വരെ തക്കാളി വില 15 രൂപ, 20 രൂപ എന്നീ ക്രമത്തിലായിരുന്നു. ഉള്ളി വിലയിലും നേരിയ വർധനവുണ്ട്. എല്ലാ പച്ചക്കറികളും തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിൽ എത്തുന്നത്.
മൊത്ത കച്ചവടക്കാർ മനപ്പൂർവ്വം കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നാണ് ആക്ഷേപം. തദ്ദേശ തിരഞ്ഞെടുപ്പിനിടയിൽ വിപണിയിൽ ഇടപെടൽ നടത്താൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകുന്നുമില്ല.
പച്ചക്കറി വിപണിയിലെ വിലനിലവാരം:
● പച്ചമുളക് 60
● ഉരുളക്കിഴങ്ങ് 30
● ഇഞ്ചി 88
● കക്കിരി 36
● കോവയ്ക്ക 60
● പയർ 70
● ബീൻസ് 60
● വെണ്ടക്ക 60
● കാരറ്റ് 70
● ബീറ്റ്റൂട്ട് 56
● കാബേജ് 32
● കൈപ്പക്ക 60
● പടവലം 40
● ചേന 45
● മത്തൻ 32
● കുമ്പളങ്ങ 30
● ചെറുനാരങ്ങ 60
● പീച്ചിങ്ങ 56
● കോളിഫ്ലവർ 60.
വിലക്കയറ്റത്തെക്കുറിച്ച് സ്ഥാനാർത്ഥികൾ സംസാരിക്കാത്തതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കൂ.
Article Summary: Vegetable prices soar in Kerala (Drumstick ₹450/kg, Egg ₹7), but the issue is ignored by candidates in local elections.
#PriceHike #VegetablePrice #KeralaMarket #LocalElection #CostOfLiving #Inflation






