Mappilappattu | മാപ്പിളപ്പാട്ടിനെ പ്രണയിച്ച ഗാനരചയിതാവ്, മലയാളികളുടെ നാവിൻ തുമ്പിൽ വരുന്ന ഇശലുകളുടെ സുൽത്താൻ; എം കെ മുനീറിനെ പോലും ഈറനണിയിച്ച വരികൾ അനശ്വരമാക്കിയത് ഹമീദ് കോളിയടുക്കം

● 10,000-ലധികം മാപ്പിളപ്പാട്ടുകൾ രചിച്ചു
● അഞ്ചാം ക്ലാസിൽ പഠനം നിർത്തി, മൈക് ഓപറേറ്ററായി തുടക്കം
● മാപ്പിളപ്പാട്ട് രംഗത്തെ നിരവധി പ്രശസ്തർ ഗാനങ്ങൾ ആലപിച്ചു
സുബൈർ പള്ളിക്കാൽ
കാസർകോട്: (KasargodVartha) മാപ്പിളപ്പാട്ടിനെ പ്രണയിച്ച ഗാനരചയിതാവായ കാസർകോട് സ്വദേശി ഹമീദ് കോളിയടുക്കം രചിച്ചത് 10,000 ലധികം ഗാനങ്ങൾ. മലയാളികളുടെ നാവിൻ തുമ്പിൽ വരുന്ന ഇശലുകളുടെ സ്രഷ്ടാവ് കൂടിയാണ് ഈ പ്രശസ്തനായ കലാകാരൻ. 13-ാം വയസിൽ മാപ്പിളപ്പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് മൈക് ഓപറേറ്റർ ജോലിക്കെത്തി പിന്നീട് കേരളത്തിലെ പ്രശസ്ത ഗായകരെല്ലാം പാടി മുഴുമിപ്പിച്ച ഇശലിന്റെ തമ്പുരാനാണ് ഹമീദ് എന്ന് ചുരുക്കം ചിലർക്ക് മാത്രമേ അറിയൂ.
അഞ്ചാം ക്ലാസ് മാത്രമാണ് തന്റെ വിദ്യാഭ്യാസ യോഗ്യതയെന്ന് ഹമീദ് പറയുമ്പോൾ അദ്ദേഹമെഴുതി ചിട്ടപ്പെടുത്തിയ മാപ്പിളപ്പാട്ടിന്റെ വരികളിലെ ആഴവും പരപ്പും പ്രശസ്തരായ മാപ്പിളപ്പാട്ട് രചയിതരേക്കാൾ ഉന്നതിയിൽ നിൽക്കുന്നുവെന്ന് ഏതൊരാൾക്കും ബോധ്യപ്പെടും. മാപ്പിളപ്പാട്ടിനെ പ്രണയിച്ച കാമുകനാണ് താനെന്ന് ഹമീദ് പറയുന്നുണ്ട്. ഗ്രാമഫോൺ കാലഘട്ടത്തിൽ നിന്നും ടേപ് റെകോർഡിന്റെ കാലത്തേക്കുള്ള മാറ്റത്തിനിടയിലാണ് ഹമീദിന്റെ ഗാനരചന പാട്ടായി മാറിയത്.
'ഉമ്മാനെ ആരും കരയിക്കരുത്, അൽറസൂലിന്റെ ഉമ്മത്തിയായി' എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനത്തിന്റെ രചയിതാവാണ് ഹമീദെന്ന് ഇതുകേൾക്കുന്നവർക്കൊന്നും അറിയാനിടയില്ല. റംല ബീഗം, മാർക്കോസ്, വിധുപ്രതാപ്, കണ്ണൂർ ശരീഫ്, വിളയിൽ ഫസീല, രഹ്‌ന, സിബില സദാനന്ദൻ, അശ്‌റഫ് പയ്യന്നൂർ, പുലിക്കുന്ന് അസീസ്, അസീസ് തായിനേരി, കൊല്ലം ശാഫി, ബെൻസീറ, ആദിൽ അത്തു, ഇന്ദിര ജോയി, ഫാത്വിമ ഫിദ, അഫ്‌സൽ എന്ന് തുടങ്ങി പഴയവരും പുതിയവരുമായ നിരവധി ഗായകർ ഹമീദ് രചിച്ച മാപ്പിളപ്പാട്ട് ആലപിച്ച് മലയാളികളുടെ ഹൃദയം കീഴടക്കിയവരാണ്.
അഞ്ചാം ക്ലാസ് പഠനം മതിയാക്കി ചെർക്കളയിൽ പിതാവ് ഡ്രൈവറായിരുന്ന സ്ഥലത്ത് ജോലി അന്വേഷിച്ച് ചെന്ന ഹമീദ് മുംബൈയിൽ നിന്നുള്ള ബസുകൾ വന്നാൽ പെട്ടിയെടുത്തും, ടാക്‌സി ഡ്രൈവർമാർക്ക് പെട്രോൾ എത്തിച്ചും കഴിയുന്നതിനിടയിലാണ് സൂപ്പി എന്നയാൾ നടത്തിവന്ന 'ബോബി മൈക്' എന്ന സ്ഥാപനത്തിൽ മൈക് ഓപറേറ്ററായി ജോലിക്ക് കയറിയത്. കല്യാണ വീടുകളിലും മറ്റും മൈക് സെറ്റ് എത്തിച്ചു ജോലി ചെയ്‌ത ഹമീദിന് ആദ്യമായി കിട്ടിയ പ്രതിഫലം അഞ്ച് രൂപയായിരുന്നു. അന്ന് 50 രൂപ മാത്രമായിരുന്നു മൈക് സെറ്റിന്റെ വാടകയെന്ന് ഹമീദ് ഓർത്തെടുക്കുന്നു. സർകസിനോടുള്ള ഇഷ്ടം കാരണം കുറച്ചുമാസം ഗ്രേറ്റ് ഉദയ സർകസിൽ അനൗൺസറായി ജോലി ചെയ്തിരുന്നു.
കുറച്ച് കാലത്തെ ജോലിക്കിടയിൽ ഹസൈനാറിനെ പരിചയപ്പെട്ട് നായ്മാർമൂലയിലെ ഫൈവ് സ്റ്റാർ മൈക് ഓപറേറ്റിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. അമ്മായിയുടെ വീട്ടിൽ മകന്റെ വിവാഹത്തിന് വേണ്ടി
'ചിത്തിര പൂപ്പന്തൽ ഒരുങ്ങി' എന്ന കല്യാണപ്പാട്ട് എഴുതുകയും പുലിക്കുന്ന് അസീസ് ആ പാട്ട് പാടിയപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്തതോടെയാണ് പുലിക്കുന്ന് അസീസ് സ്റ്റുഡിയോയിലെ പാട്ടെഴുത്തുകാരനായി ഹമീദിനെ നിയോഗിച്ചത്.
നാടകം കാണുക എന്നത് ഹമീദിന്റെ ഏറ്റവും വലിയ ഹോബിയായിരുന്നു. ഗസൽ ഗായകൻ ഹസൻ ഭായിയും സുഹൃത്തുക്കളും കോട്ടൂർ എന്ന സ്ഥലത്ത് നാടകം കാണാൻ പോയപ്പോൾ റിഹേഴ്‌സലിനിടെ നാടകത്തിന്റെ കഥയ്ക്ക് ഒരു മണിക്കൂർ 10 മിനുറ്റ് മാത്രമേ ദൈർഘ്യം ഉള്ളൂവെന്ന് സംവിധായകൻ പറഞ്ഞു. ഒന്നരമണിക്കൂറെങ്കിലും വേണ്ട നാടകം ചെറുതായി പോയതിനാൽ നാല് പാട്ട് കൂടി ഉൾപെടുത്തിയാൽ സമയം ശരിയാകുമെന്ന് സംവിധായകൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഹമീദിനെ അവിടേക്ക് വിളിച്ചുവരുത്തുകയും നാടകത്തിന് പാട്ടെഴുതാനുള്ള ചുമതലയും കൈവന്നു.
'പ്രകൃതി മനോഹരി' എന്ന് തുടങ്ങുന്ന ഗാനം അടക്കം നാല് പാട്ടുകളാണ് അന്ന് അവിടെ ചിട്ടപ്പെടുത്തി കൊടുത്തത്. കാസർകോട്ട് അട്കത്ബയൽ സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് വേണ്ടി അയ്യപ്പ ഭക്തിഗാനവും ഹമീദിന്റെ തൂലികയിൽ നിന്നും പിറവിയെടുത്തിരുന്നു. മുസ്ലിം ലീഗിന്റെ അമ്പതാം വർഷകത്തോട് അനുബന്ധിച്ച് സ്നേഹ നിലാവ് എന്ന കാസറ്റ് ഇറക്കിയിരുന്നു. ചെമ്മനാട്ടെ ത്വാഹ എന്ന മുസ്ലിം ലീഗിന്റെ പ്രവർത്തകനാണ് ഇതിൽ പാട്ടെഴുതാൻ ക്ഷണിച്ചത്.
ഇതിൽ മുസ്ലിം ലീഗ് നേതാക്കളെ അനുസ്മരിച്ചുള്ള 'മണ്മറഞ്ഞുള്ള ധീരരെ, മുസൽമാന്റെ സാര സമ്പൂർണരെ' എന്ന പാട്ട് പാടിയത് അന്ന് മന്ത്രിയായിരുന്ന എം കെ മുനീറായിരുന്നു. ലീഗിന്റെ മഹാരഥന്മാരായ നേതാക്കളെയെല്ലാം പരാർശിക്കുന്ന വരികളിൽ പിതാവ് സി എച് മുഹമ്മദ് കോയയുടെ പേര് എത്തിയപ്പോൾ മകൻ മുനീറിന്റെ കണ്ണ് നിറയുകയും കണ്ഠമിടറുകയും പാട്ട് പാടാൻ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തതായി ഹമീദ് പറഞ്ഞു.
പിന്നീട് വരികളിൽ ചില മാറ്റം വരുത്തിയ ശേഷമാണ് മുനീറിന് മുഴുമിപ്പിക്കാൻ കഴിഞ്ഞത്. ഇതിൽ ഒ എം കരുവാരക്കുണ്ടും പാട്ടെഴുതിയിട്ടുണ്ട്. അതിന് ശേഷം ഇറക്കിയ കാസറ്റിലും ഹമീദും ഒ എം കരുവാരക്കുണ്ടും അബ്ദുല്ല ലേസ്യതും പാട്ട് എഴുതിയിട്ടുണ്ട്. മാപ്പിളപ്പാട്ട് ഗാനപരിപാടി അവതരിപ്പിക്കുന്നതിന് നല്ല പാട്ടുകാരെയും മറ്റ് കലാകാരന്മാരെയും ഉൾപ്പെടുത്തിയുള്ള ഹമീദിന്റെ ട്രൂപ് കേരളത്തിൽ ശ്രദ്ധേയമാണ്. ഗായകർക്കും മറ്റ് കലാകാരന്മാർക്കും നല്ല രീതിയിൽ പ്രതിഫലം നൽകുന്ന ട്രൂപ് ആണിത്. താരാട്ട് പാട്ട്, കല്യാണ പാട്ട് എന്നിവയ്ക്ക് വേണ്ടി നിരവധി രചനകളും ഇദ്ദേഹം നിർവഹിച്ചിട്ടുണ്ട്.
മാപ്പിളപ്പാട്ട് രംഗത്തുള്ളവരെ കാസർകോട്ട് ഏറ്റവും കൂടുതൽ സഹായിച്ചത് സാമൂഹ്യ പ്രവർത്തകനും കെഎംസിസി നേതാവും വ്യവസായിയുമായ യഹ്‌യ തളങ്കരയാണെന്ന് ഹമീദ് പറഞ്ഞു. ഒരു മാപ്പിളപ്പാട്ട് കലാകാരന്റെ സാമ്പത്തിക ആവശ്യത്തിന് വേണ്ടി ഒരു തവണ അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോൾ ഹമീദിന് സ്വന്തമായി വീടില്ലെന്ന് അറിഞ്ഞ യഹ്‌യ തളങ്കര അക്കാര്യം പരാമർശിക്കുകയും മറ്റുള്ളവർക്ക് എല്ലാം ചെയ്തുകൊടുക്കുന്ന തനിക്ക് ഒരു കൂര വേണ്ടേയെന്ന് ഇങ്ങോട്ട് പറയുകയും സ്ഥലമുണ്ടെങ്കിൽ വീട് കെട്ടാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.
എന്നാൽ തന്റെ പേരിൽ സ്ഥലമില്ലെന്ന് പറഞ്ഞപ്പോൾ അത് കണ്ടെത്താൻ നിർദേശിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ച അന്വേഷിച്ചിട്ടും കൊക്കിലൊതുങ്ങുന്ന തുകയ്ക്കുള്ള സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞു യഹ്‌യ സ്ഥലം എന്തായെന്ന് ഇങ്ങോട്ട് വിളിച്ചു ചോദിക്കുകയായിരുന്നു. ഒന്നും ശരിയായില്ലെന്ന് പറഞ്ഞപ്പോൾ പരന്ന് കിടക്കുന്ന ഭൂമിയിൽ ഒരു തുണ്ട് ഭൂമി ഇല്ലേയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഒടുവിൽ നായ്‌മാർമൂലയ്ക്കടുത്ത് സ്ഥലം കണ്ടെത്തുകയും അത് വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് ഈ സ്ഥലം കൊടുത്ത് പൊവ്വലിൽ മറ്റൊരു സ്ഥലം എടുത്ത് അവിടെ യഹ്‌യ തളങ്കരയുടെ സഹായത്തോടെ വീട് എന്ന സ്വപ്‌നം യാഥാർഥ്യമാക്കുകയും ചെയ്തതായി ഹമീദ് കൂട്ടിച്ചേർത്തു
കലാകാരന്മാരെ എന്നും ചേർത്തുനിർത്തുന്ന മനസിന് ഉടമയാണ് അദ്ദേഹമെന്നും കോവിഡ് കാലത്ത് ജോലിയൊന്നും ഇല്ലാതെ നട്ടം തിരിഞ്ഞപ്പോൾ ജില്ലയിലെ മാപ്പിളപ്പാട്ട് കലാകാരന്മാർക്ക് അദ്ദേഹം നല്ലൊരു തുക നൽകി സഹായിച്ചെന്നും ഹമീദ് പറഞ്ഞു. മിക്ക തിരഞ്ഞെടുപ്പുകളിലും കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ, രാഷ്ട്രീയ പാർടികളുടെ സ്ഥാനാർഥികൾക്ക് വേണ്ടി തിരഞ്ഞെടുപ്പ് ഗാനം ചെയ്തുകൊടുത്തിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 55 ഓളം സ്ഥാനാർഥികൾക്ക് വേണ്ടി പാട്ടുകൾ തയ്യാറാക്കി കൊടുക്കാൻ കഴിഞ്ഞെന്ന് ഹമീദ് പറഞ്ഞു.
സമൂഹത്തിൽ അറിയപ്പെടുന്നവർക്ക് വേണ്ടി അനുസ്മരണ ഗാനങ്ങളും എഴുതിയിട്ടുണ്ട്. രണ്ട് അനുസ്മരണ ഗാനം തയ്യാറാക്കിയതിന് ചെർക്കളം അബ്ദുല്ലയുടെ മകനും സാമൂഹ്യ പ്രവർത്തകനുമായ നാസർ ചെർക്കളം 2.44 ലക്ഷം രൂപയാണ് തന്നതെന്നും ഹമീദ് പറഞ്ഞു. വീടിന്റെ പണി നടക്കുന്ന വിവരം അറിഞ്ഞാണ് നാസർ കൂടുതൽ പണം മനസറിഞ്ഞ് നൽകിയതെന്ന് കരുതുന്നുവെന്ന് ഹമീദ് കൂട്ടിച്ചേർത്തു. ഹമീദിന്റെ ഭാര്യ സാബിറ അത്യാവശ്യം പാടാറുണ്ട്. പുലിക്കുന്ന് അസീസ് ഇറക്കുന്ന കാസ്റ്റുകളിൽ വിവാഹത്തിന് ശേഷം പാടിയിരുന്നു.
മൂത്തമകൾ സാജിദയും ഏതാനും മാപ്പിളപ്പാട്ടുകൾ പാടിയിരുന്നു. രണ്ടാമത്തെ മേഖലക്ക് പാട്ടിനേക്കാൾ ഇഷ്ടം നൃത്തമാണെന്ന് അദ്ദേഹം പറഞ്ഞു. കോളിയടുക്കത്തെ പരേതനായ മുഹമ്മദ് - ആഇശ ബീവി ദമ്പതികളുടെ മകനാണ് ഹമീദ്. ഏറ്റവും പുതിയതായി, സംസം വെള്ളത്തെ കുറിച്ചും ഹാജിറ ബീവിയെക്കുറിച്ചുമുള്ള പാട്ടെഴുതി സംഗീതം പൂർത്തിയായിട്ടുണ്ട്. അടുത്തുതന്നെ തന്നെ ഖവാലി ശൈലിയിലുള്ള ഈ ഗാനം പുറത്തിറക്കുമെന്ന് ഹമീദ് വെളിപ്പെടുത്തി. കാസർകോട്ടെ അറിയപ്പെടുന്ന അവതാരകൻ കൂടിയാണ് ഇദ്ദേഹം. 350 ലേറെ ഗായകർക്ക് വേണ്ടി പാട്ടെഴുതിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ രചനയിൽ ഏറ്റവും കൂടുതൽ പാട്ട് പാടിയത് കോഴിക്കോട് അബൂബകറാണ്. ആദ്യമായി സ്റ്റേജിൽ കയറിയത് പീർ മുഹമ്മദിന്റെ കൂടിയാണ്.
ദുബൈയിൽ ചിത്രയ്ക്ക് അനുമോദനം നൽകുന്ന ചടങ്ങിൽ ആമുഖം തയ്യാറാക്കി നൽകിയതും ഹമീദാണ്. നിരവധി പുരസ്കാരങ്ങൾ ഹമീദിനെ തേടിയെത്തിയിട്ടുണ്ടെങ്കിലും സർകാർ തലത്തിലുള്ള ഫോക് ലോർ അകാദമിയോ മറ്റ് സ്ഥാപനങ്ങളോ അദ്ദേഹത്തെ അവാർഡിനോ മറ്റോ പരിഗണിച്ചിട്ടില്ലെന്നത് എന്ത് താത്പര്യത്തിന്റെ പേരിലായാലും ശരിയായ നടപടിയല്ലെന്നാണ് മാപ്പിളപ്പാട്ട് ആസ്വാദകർ പറയുന്നത്. രചനകളിലെ സൗന്ദര്യം തന്നെയാണ് ഹമീദിന്റെ പാട്ടുകളെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ മാപ്പിളപ്പാട്ട് ആസ്വാദകരെ പ്രേരിപ്പിക്കുന്നത്.
#Mappilappattu #MalayalamMusic #Kerala #HameedKoliyadukkam #UnsungHero #IndianMusic #FolkMusic