കടൽക്ഷോഭത്തിൽ കുടുങ്ങിയ ടഗ് ബോട്ട് മൊഗ്രാൽപുത്തൂർ തീരത്തടിഞ്ഞു; 8 ജീവനക്കാർ രക്ഷപ്പെട്ടു

● കൊല്ലത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ബോട്ട്.
● സാങ്കേതിക തകരാറാണ് ബോട്ട് കുടുങ്ങാൻ കാരണം.
● മഞ്ചേശ്വരം പുറംകടലിൽ ബോട്ട് കണ്ടതിനെ തുടർന്ന് വിവരം നൽകിയിരുന്നു.
● ഷിറിയ തീരദേശ പോലീസും ഫിഷറീസ് റെസ്ക്യൂ ഗാർഡും രക്ഷാപ്രവർത്തനം നടത്തി.
● സാങ്കേതിക തകരാറുള്ള ബോട്ട് വീണ്ടും യാത്ര തുടരാൻ അനുവദിച്ചത് ചോദ്യം ചെയ്യുന്നു.
മൊഗ്രാൽ പുത്തൂർ: (KasargodVartha) കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഞ്ചേശ്വരം, ഷിറിയ, മൊഗ്രാൽ എന്നിവിടങ്ങളിലെ ഉൾക്കടലിൽ കണ്ടുവന്ന ടഗ് ബോട്ട് വ്യാഴാഴ്ച സന്ധ്യയോടെ മൊഗ്രാൽപുത്തൂർ അഴിമുഖത്ത് കരയ്ക്കടിഞ്ഞു. ആഴക്കടലിൽ ബോട്ടിന്റെ സാന്നിധ്യമുണ്ടെന്നും കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്നും വ്യാഴാഴ്ച മൊഗ്രാൽ തീരദേശവാസികൾ കാസർകോട് വാർത്തയോട് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു.
മഞ്ചേശ്വരം തീരത്തുനിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെ മൂന്ന് ദിവസം മുമ്പ് കടലിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കൂറ്റൻ ടഗ് ബോട്ടാണ് വ്യാഴാഴ്ച സന്ധ്യയോടെ മൊഗ്രാൽപുത്തൂരിനും സി.പി.സി.ആർ.ഐക്കും ഇടയിലുള്ള അഴിമുഖത്ത് കരയ്ക്കടിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന എട്ട് ജീവനക്കാരെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും പൂഴി തൊഴിലാളികളും ചേർന്ന് കരയിലെത്തിക്കുകയായിരുന്നു.
കൊല്ലത്തുനിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എസ്.ആർ. കമ്പനിയുടെ ബോട്ടാണ് സാങ്കേതിക തകരാർ മൂലം മൂന്ന് ദിവസം മുമ്പ് കടലിൽ കുടുങ്ങിയത്. മഞ്ചേശ്വരത്ത് പുറംകടലിൽ ട്രോളിംഗ് നിരോധന സമയത്ത് ബോട്ട് കണ്ടതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ തീരദേശ പോലീസിനെയും ബന്ധപ്പെട്ടവരെയും വിവരം അറിയിക്കുകയായിരുന്നു.
പരിശോധന നടത്തി ബോട്ട് ക്യാപ്റ്റൻ അടക്കം രണ്ടുപേരെ മഞ്ചേശ്വരം തുറമുഖത്ത് എത്തിച്ചിരുന്നു. തുടർന്ന് ബോട്ട് യാത്ര തുടരുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം വീണ്ടും സാങ്കേതിക തകരാറിനെ തുടർന്ന് കുമ്പള ഷിറിയയിലെ ഉൾക്കടലിൽ കുടുങ്ങിക്കിടന്ന ബോട്ടിനെ ഷിറിയ തീരദേശ പോലീസും മഞ്ചേശ്വരം ഫിഷറീസ് റെസ്ക്യൂ ഗാർഡും ചേർന്ന് കരയിലെത്തിച്ച് അതിലുണ്ടായിരുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു.
മൊഗ്രാലിൽ നാട്ടുകാർ കണ്ടതും ഇതേ ബോട്ടായിരുന്നുവെന്ന് പറയുന്നു. സാങ്കേതിക തകരാറുള്ള ബോട്ടിനെ വീണ്ടും യാത്ര തുടരാൻ അനുവദിച്ചതിൽ തീരദേശവാസികൾ ചോദ്യം ചെയ്യുന്നുമുണ്ട്.
ജനറേറ്റർ തകരാറിനെ തുടർന്ന് സ്റ്റിയറിങ്ങിന്റെ പ്രവർത്തനം നിലച്ചതാണ് ബോട്ട് കടലിൽ കുടുങ്ങാൻ കാരണമായതെന്ന് പറയുന്നു. ശക്തമായ തിരമാലയിൽ ബോട്ട് കരയ്ക്കടിയുകയായിരുന്നു. ജീവൻ തിരിച്ചുകിട്ടിയതിലുള്ള സന്തോഷത്തിലാണ് ഇപ്പോൾ ബോട്ടിലെ ജീവനക്കാർ.
കടലിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത് സുരക്ഷാ മുൻകരുതലുകളാണ് വേണ്ടത്? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Tugboat stranded for days washes ashore at Mogral Puthur, crew safe.
#MogralPuthur #Tugboat #KeralaCoast #BoatRescue #Kasargod #MarineSafety