ഗതാഗത മന്ത്രിയുടെ വാഹനത്തെച്ചൊല്ലി വിവാദം; ഇൻഷുറൻസ് ഉണ്ടായിരുന്നുവെന്ന് എംവിഡി; പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് കാസർകോട് ആർടിഒ
● വാഹനത്തിന് 2027 മെയ് 17 വരെ സാധുവായ ഇൻഷുറൻസ് ഉണ്ടെന്ന് എംവിഡി
● പരിവാഹൻ പോർട്ടലിൽ വിവരങ്ങൾ വരാത്തതാണ് ആശയക്കുഴപ്പത്തിന് കാരണം
● വാഹനത്തിന് സാധുവായ പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്ന് സ്ഥിരീകരണം
● പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന് കാസർകോട് ആർടിഒ ജെറാർഡ് ജോൺസൺ
● സാധാരണക്കാർക്ക് ഈ നിയമം ബാധകമല്ലേയെന്ന് സമൂഹമാധ്യമങ്ങളിൽ ചോദ്യം
● വിവാദത്തിന് ശേഷമാണ് സർട്ടിഫിക്കറ്റ് പുതുക്കിയതെന്നും ആക്ഷേപം
കാസർകോട്: (KasargodVartha) ഗതാഗത മന്ത്രി സി പി ജോൺ കാസർകോട് സന്ദർശനത്തിനിടെ ഉപയോഗിച്ച സർക്കാർ വാഹനത്തിൻ്റെ രേഖകളെച്ചൊല്ലി സമൂഹമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും വിവാദം. ഇൻഷുറൻസും പുകപരിശോധന സർട്ടിഫിക്കറ്റും ഇല്ലാത്ത വാഹനത്തിലാണ് മന്ത്രി യാത്ര ചെയ്തതെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് വിശദീകരണവുമായി രംഗത്തെത്തി.
വിശദീകരണവുമായി എംവിഡി
പ്രചരിച്ച വാർത്തയിൽ, കെഎൽ 01 ബി ക്യു 0478 നമ്പർ ടൊയോട്ട ഇന്നോവയുടെ ഇൻഷുറൻസ് 2026 മെയ് 17ന് അവസാനിച്ചെന്നും, പുകപരിശോധന സർട്ടിഫിക്കറ്റിൻ്റെ കാലാവധി 2026 ഏപ്രിൽ ആറിന് തീർന്നിരുന്നുവെന്നും ആരോപിച്ചിരുന്നു. പൊലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും അകമ്പടിയോടെ നിയമലംഘനം നടന്നുവെന്ന വിമർശനവും ഉയർന്നു.
എന്നാൽ, ഈ പ്രചാരണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടു. വാഹനത്തിന് സാധുവായ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നുവെന്നും, അസൽ ഇൻഷുറൻസ് രേഖ പ്രകാരം പോളിസി 2025 മെയ് 18 മുതൽ 2027 മെയ് 17 വരെ പ്രാബല്യത്തിലാണെന്നും എംവിഡി അറിയിച്ചു.
പരിവാഹൻ പോർട്ടലിൽ വിവരങ്ങൾ പ്രതിഫലിക്കാതിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് വിശദീകരണം. അതേസമയം, വാഹനത്തിന് സാധുവായ പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലായിരുന്നത് വസ്തുതയാണെന്നും പരാതി കിട്ടിയാൽ പരിശോധിച്ച് നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കാസർകോട് ആർടിഒ ജെറാർഡ് ജോൺസൺ കാസർകോട് വാർത്തയോട് പറഞ്ഞു. സർക്കാർ വാഹനങ്ങൾ, കെഎസ്ആർടിസി ബസുകൾ തുടങ്ങിയവയുടെ വിവരങ്ങൾ പരിവാഹൻ ആപ്പിൽ നൽകാറില്ലെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ ചോദ്യങ്ങൾ
അതിനിടെ വാർത്ത മാധ്യമങ്ങളിൽ വന്നതിന് പിന്നാലെ സർട്ടിഫിക്കറ്റ് പുതുക്കിയതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നത്.
"സാധാരണ വാഹനയുടമയുടെ ഇൻഷുറൻസ് വിവരങ്ങൾ പരിവാഹനിൽ അപ്ഡേറ്റ് ആയിട്ടില്ലെന്ന് പറഞ്ഞാൽ പിഴ ഒഴിവാക്കുമോ?", "പരിവാഹൻ സൈറ്റിൽ അപ്ഡേറ്റ് വൈകിയെന്ന് സ്ക്രീൻഷോട്ട് കാണിച്ചാൽ എംവിഡി അംഗീകരിക്കുമോ?" എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ എംവിഡി പങ്കുവെച്ച വിശദീകരണക്കുറിപ്പിന് കീഴെ കമൻ്റുകളായി ഉയരുന്നത്.
പുകപരിശോധന സർട്ടിഫിക്കറ്റ് വിവാദം ഉയർന്നതിന് ശേഷമാണ് പുതുക്കിയതെന്ന ആരോപണവും ചിലർ ഉന്നയിക്കുന്നു. ഇതിനിടെ, ഇൻഷുറൻസ് രേഖയുടെ അടിസ്ഥാനത്തിൽ പ്രചരിച്ച വാർത്തയിലെ ആ ഭാഗം തെറ്റാണെന്ന് അറിയിച്ചെങ്കിലും, പുകപരിശോധന സർട്ടിഫിക്കറ്റിൻ്റെ കാലാവധി കഴിഞ്ഞ നിലയിൽ വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഇപ്പോഴും ഉയരുന്നുണ്ട്.
ഗതാഗത മന്ത്രിയുടെ വാഹനവുമായി ബന്ധപ്പെട്ട ഈ വിവാദ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: A controversy erupted over Transport Minister C P John's official vehicle allegedly lacking insurance and a PUC certificate during his Kasaragod visit; while MVD clarified the insurance is valid, questions remain regarding the expired PUC.
#KasaragodNews #KeralaMVD #CPJohn #TransportMinister #KeralaNews #VehicleInsurance #RenuNews






