Crisis | കാസര്‍കോട്ടെങ്ങും ഭീതി വിതച്ച് പുലി; ജനങ്ങള്‍ ആശങ്കയില്‍; മുളിയാറില്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
● കാസർകോട്ടെ പലയിടങ്ങളിലും പുലിശല്യം രൂക്ഷം
● ജനജീവിതം ദുസ്സഹമായി
● സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ട് പ്രതിഷേധം
മുളിയാര്‍: (KasargodVartha) കാസര്‍കോട് ജില്ലയിലെ പലയിടങ്ങളും പുലിയുടെ സാന്നിധ്യം സൃഷ്ടിക്കുന്ന ഭീതി അറുതിയില്ലാതെ തുടരുന്നു. പ്രദേശവാസികളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ ജനങ്ങളുടെ സുരക്ഷയും ജീവനോപാധികളും അപകടത്തിലാക്കുന്ന പുലി ശല്യത്തിനെതിരെ മുളിയാര്‍ പീപ്പിള്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ബോവിക്കാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
മുളിയാറില്‍ അടക്കം പുലിയുടെ ആക്രമണം പതിവായതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കന്നുകാലികളെയും കൃഷിയിടങ്ങളെയും ലക്ഷ്യമിട്ടുള്ള പുലിയുടെ ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ കര്‍ഷകരും നാട്ടുകാരും ഒരുപോലെ ഭയത്തിലാണ്. കുട്ടികളുടെയും പ്രായമായവരുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് മുളിയാര്‍ പീപ്പിള്‍സ് ഫോറം രംഗത്തെത്തിയത്.
പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുക, അടിയന്തര രക്ഷാ ടീമിനെ (എആര്‍ടി) കൂടുതല്‍ ശക്തമാക്കുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ച കൃഷിയിടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിഷേധക്കാര്‍ മുന്നോട്ടുവെച്ചു. വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുന്ന പുലിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കന്നുകാലികളെയും വിളകളെയും സംരക്ഷിക്കുന്നതിനായി കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.
ഫോറസ്റ്റ് അധികൃതര്‍ വിഷയത്തില്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പുലിയെ പിടികൂടാനും സുരക്ഷ ഉറപ്പാക്കാനുമുള്ള വ്യക്തമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് ഫോറസ്റ്റ് വകുപ്പ് പ്രതിനിധികള്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍, പ്രദേശത്ത് പുലി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുന്നതുവരെ സമരപരിപാടികള്‍ തുടരുമെന്ന് പീപ്പിള്‍സ് ഫോറം ഭാരവാഹികള്‍ അറിയിച്ചു.
മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ഡി സുരേന്ദ്രനാഥ് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് ബി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മസൂദ് ബോവിക്കാനം സ്വാഗതം പറഞ്ഞു. ഇ. മണികണ്ഠന്‍, കെ.ബി. മുഹമ്മദ് കുഞ്ഞി, ഷഹദാദ്, ഷരീഫ് കൊടവഞ്ചി, കെ. സുരേഷ് കുമാര്‍, വി.എം. കൃഷ്ണപ്രസാദ്, വേണു മാസ്റ്റര്‍, സാദത്ത് മുതലപ്പാറ, സാദത്ത് മന്‍സൂര്‍ മല്ലത്ത്, എബി കുട്ട്യാനം, കബീര്‍ മുസ്ലിയാര്‍ നഗര്‍, അബ്ബാസ് കൊളച്ചപ്പ്, അനീസ മന്‍സൂര്‍, രവീന്ദ്രന്‍ പാടി, സുഹറ ബോവിക്കാനം, ഹംസ ആലൂര്‍, വി. ഭവാനി, നാരായണികുട്ടി, ബി.എം. ഹാരിസ്, കുട്ട്യാനം മുഹമ്മദ് കുഞ്ഞി, ബി.സി. കുമാരന്‍, മണികണ്ഠന്‍ ഓമ്പയില്‍, അബൂബക്കര്‍ ചാപ്പ, പി. അബ്ദുല്ല കുഞ്ഞി, ഹമീദ് ബാവിക്കര, കെ. അബ്ദുള്‍ ഖാദര്‍ കുന്നില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
#tigerattack #kasaragod #kerala #india #wildlife #conservation #protest #humanwildlifeconflict