പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ; 'തെരുവുനായ ശല്യം' തെരഞ്ഞെടുപ്പ് വിഷയമാകുമോ?
● പേവിഷബാധ വാക്സിനുവേണ്ടി 14.48 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചു.
● എബിസി പദ്ധതിക്ക് ഫണ്ട് വകയിരുത്താത്ത തദ്ദേശസ്ഥാപനങ്ങൾ ജില്ലയിലുണ്ട്.
● നിയമം പരിചയാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൈ കഴുകുന്നതായി ആരോപണം.
● പുതിയ നിർദ്ദേശപ്രകാരം, നായ്ക്കളെ കൊണ്ടുവരുന്നവർക്ക് 500 രൂപ പ്രതിഫലം നൽകും.
● ഈ നിർദ്ദേശവും നടപ്പിലാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
കാസർകോട്: (KasargodVartha) നാടുനീളെ തെരുവുനായ്ക്കളുടെ വിളയാട്ടം രൂക്ഷമായി തുടരുകയാണ്. ആക്രമിച്ചും ഓടിച്ചും തെരുവുനായ്ക്കൾ ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുമ്പോൾ, ഇതിന് തടയിടേണ്ട പഞ്ചായത്ത് അധികൃതർ നിയമത്തെ പരിചയാക്കി കൈ കഴുകുകയാണ്.
ഓരോ വർഷത്തെയും മാസത്തെയും കണക്കെടുത്തു നോക്കിയാൽ, സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണവും കടിയേൽക്കുന്നവരുടെ എണ്ണത്തിലുമുണ്ടായ വർധനവാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 15 ലക്ഷം പേർക്കാണ് തെരുവുനായ ആക്രമണത്തിൽ കടിയേറ്റത്. പേവിഷബാധ വാക്സിനുവേണ്ടി സംസ്ഥാന സർക്കാർ ചെലവഴിച്ച തുകയാകട്ടെ 14.48 കോടി രൂപയും. എന്നിട്ടും തെരുവുനായ വിഷയത്തിൽ കാര്യക്ഷമമായ നടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ല.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഈ വിഷയം തന്നെയായിരിക്കില്ലേ വോട്ടർമാർക്ക് പറയാനുളളതും. തെരുവുനായ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതിക്ക് വേണ്ടി ഫണ്ട് വകയിരുത്താത്ത തദ്ദേശസ്ഥാപനങ്ങൾ പോലും ജില്ലയിലുണ്ട്. അവരൊക്കെ വോട്ടർമാരോട് മറുപടി പറയേണ്ടിവരുമെന്നതിൽ സംശയമില്ല.
തെരുവുനായ ശല്യം രൂക്ഷമായ വേളയിൽ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നായ്ക്കളെ വന്ധ്യംകരണത്തിനായി പിടിച്ചു മരുന്ന് കുത്തിവെച്ചിരുന്നു. എന്നിട്ടും നായ്ക്കളുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ തദ്ദേശവകുപ്പിന്റെ പുതിയ നിർദ്ദേശപ്രകാരം, തെരുവുനായ്ക്കളെ വാക്സിനേഷനും വന്ധ്യംകരണത്തിനുമായി കൊണ്ടുവരുന്നവർക്ക് 500 രൂപ പ്രതിഫലം നൽകുമെന്നാണ് പറയുന്നത്.
അതും നാട്ടുകാർ പിടിച്ചെടുത്ത് എബിസി കേന്ദ്രത്തിൽ എത്തിക്കണം. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഈ നിർദ്ദേശവും ചെവികൊള്ളാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. അതിനിടെ, ജില്ലയിൽ ആദ്യമായി മുളിയാറിൽ സ്ഥാപിച്ച എബിസി സെന്ററിനെതിരെ പ്രദേശവാസികളിൽ നിന്നുണ്ടായ എതിർപ്പ് മറ്റ് പ്രദേശങ്ങളിലും എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് തടസ്സമായതായും പറയുന്നുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.
Article Summary: Stray dog menace is likely to be a major issue in the upcoming Panchayat elections, with 15 lakh bites in the last five years.
#PanchayatElection #StrayDogMenace #KeralaNews #KasargodVartha #LocalBodyElection #ABC






