Attack | കാസര്‍കോട് കരിച്ചേരിയില്‍ തെരുവ് നായയുടെ ആക്രമണം; 2 പേര്‍ക്ക് കടിയേറ്റ് പരുക്ക്; തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ ശരീരത്തില്‍ 12 മുറിവുകള്‍

● വീട്ടമ്മയുടെ ദേഹത്ത് അള്ളിപ്പിടിച്ച് മുഖത്തേക്ക് കടിക്കാന്‍ ശ്രമിച്ചു.
● തള്ളി മാറ്റുന്നതിനിടെ ഇരുകൈകള്‍ക്കും കാലുകള്‍ക്കും കടിയേറ്റു.
● നിലവിളി കേട്ടെത്തിയ സമീപവാസികളാണ് രക്ഷിച്ചത്.
● കടിച്ചുപറിച്ചതോടെ പിടിവിടാന്‍ നായയുമായി മല്പിടുത്തം തന്നെവേണ്ടിവന്നുവെന്ന് കര്‍ഷകന്‍.
● കല്ലളി, ചിറക്കടവ് ഭാഗത്തേക്കാണ് പട്ടി ഓടിയതെന്ന് സമീപവാസികള്‍.
പൊയിനാച്ചി: (KasargodVartha) കൊളത്തൂര്‍ കരിച്ചേരിയില്‍ തെരുവ് നായയുടെ ആക്രമണം. രണ്ട് പേര്‍ക്ക് കടിയേറ്റ് ഗുരുതരമായി പരുക്കേറ്റു. പയറ്റിയാല്‍ എയ്യളയിലെ തൊഴിലുറപ്പ് തൊഴിലാളിയായ ശ്രീകല (44), എയ്യളയിലെ കര്‍ഷകനായ ദാമോദരന്‍ നായര്‍ (60) എന്നിവര്‍ക്കാണ് പട്ടിയുടെ കടിയേറ്റത്.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ ചാലില്‍ തുണിയലക്കി വീട്ടിലെത്തി മുറ്റത്ത് ഉണക്കാന്‍ ഇടുന്നതിനിടെയാണ് ഓടിയെത്തിയ തെരുവ് നായ ദേഹത്ത് അള്ളിപ്പിടിച്ച് മുഖത്തേക്ക് കടിക്കാന്‍ ശ്രമിച്ചതെന്ന് ശ്രീകല കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തള്ളി മാറ്റുന്നതിനിടെ ഇരുകൈകള്‍ക്കും കാലുകള്‍ക്കും കടിയേറ്റു. നിലവിളി കേട്ട് സമീപവാസികളെത്തി നായയെ ആട്ടിപ്പായിച്ചാണ് ഇവരെ രക്ഷിച്ചത്.
കൃഷിയിടത്തില്‍ വെള്ളം നനച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാമോദരന്‍ നായര്‍ക്ക് പിന്നില്‍നിന്നുമെത്തിയ നായയുടെ കടിയേറ്റത്. കാലിന്റെ മസില്‍ കടിച്ചുപറിച്ചതോടെ പിടിവിടാന്‍ നായയുമായി മല്പിടുത്തം തന്നെവേണ്ടിവന്നുവെന്ന് ദാമോദരന്‍ നായര്‍ പറഞ്ഞു. ബഹളം കേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴേക്കും പട്ടി രക്ഷപ്പെട്ടിരുന്നു. സമീപത്തെ പല വീടുകളിലും കയറിയിറങ്ങി പരിഭ്രാന്തി പരത്തിയ നായ ആളുകളെ കടിക്കാന്‍ നോക്കിയിരുന്നു. പല വീടുകളിലെയും പട്ടികളെയും ഈ തെരുവ് നായ കടിച്ച് ഉപദ്രവിച്ചുവെന്ന് പ്രദേശവാസികള്‍ വെളിപ്പെടുത്തി.
ഇവിടെനിന്നും കല്ലളി, ചിറക്കടവ് ഭാഗത്തേക്കാണ് പട്ടി ഓടിയതെന്ന് സമീപവാസികള്‍ പറഞ്ഞു. തെരുവ് നായയുടെ ഉപദ്രവം അറിഞ്ഞതോടെ പ്രദേശത്തുള്ളവരുടെ സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയതുകൊണ്ടാണ് കൂടുതല്‍ പേര്‍ക്ക് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. അതേസമയം, എവിടെ നിന്നാണ് ഈ പട്ടി എത്തിയതെന്നോ, പിന്നീട് എവിടേക്കാണ് ഓടി മറഞ്ഞതെന്നും വ്യക്തമല്ല. തെരുവ് നായയുടെ വ്യാപകമായ അക്രമം ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. പരുക്കേറ്റവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച് കുത്തിവെപ്പും ചികിത്സയും നല്‍കി. ശ്രീകലയുടെ ശരീരത്തില്‍ പട്ടിയുടെ കടിയേറ്റ് 12 മുറിവുകളാണ് ഉണ്ടായിട്ടുള്ളത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Two people were seriously injured in a stray dog attack in Kolathur Karicheri. One victim sustained twelve bite wounds. The dog caused panic in the area.
#StrayDogMenace #DogAttack #Kerala #Kolathur #Injuries #AnimalAttack