city-gold-ad-for-blogger

തലചായ്ക്കാനുള്ള വീടിന്റെ രേഖയ്ക്കായി ഹര്‍ജിയുമായി സൂപ്പി റവന്യൂമന്ത്രിക്ക് മുന്നില്‍; മൂന്ന് തലമുറയുടെ ആവശ്യത്തിന് പരിഹാരമായില്ല

ബദിയടുക്ക: (www.kasargodvartha.com 16.06.2016) തലചായ്ക്കാനുള്ള വീടിന്റെയും സ്ഥലത്തിന്റെയും രേഖയ്ക്കായി കുടുംബത്തിന്റെ മൂന്നാം തലമുറക്കാരനായ ബദിയടുക്കയിലെ സൂപ്പി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് മുന്നില്‍ ഹര്‍ജിയുമായെത്തി. സൂപ്പിയുടെ രണ്ട് തലമുറക്കാര്‍ ഇതേ ആവശ്യം ഉന്നയിച്ച് നിയമ പോരാട്ടം നടത്തി വരികയായിരുന്നു. അവരുടെ കാല ശേഷമാണ് ഓട്ടോ െ്രെഡവറായ സൂപ്പി ഇതേ ആവശ്യം ഉന്നയിച്ച് കാസര്‍കോട് ജില്ലക്കാരനായ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെയും സമീപിച്ചിരിക്കുന്നത്.

1947 നു മുമ്പ് ഇതേ സ്ഥലത്ത് സൂപ്പിയുടെ പിതാമഹന്‍മാര്‍ താമസം തുടങ്ങിയിരുന്നു. സ്ഥലം സ്വന്തം പേരിലാക്കാന്‍ സൂപ്പിയുടെ ഉപ്പൂപ്പയാണ് ആദ്യം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയത്. എന്നാല്‍ അദ്ദേഹം ജീവിച്ചിരുന്ന 90 വയസുവരെ ശ്രമിച്ചിട്ടും സ്വന്തം മണ്ണിലെ വീട്ടില്‍ തലചായ്ച്ച് കണ്ണടക്കാനാകാതെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മകന്‍ ടൈലര്‍ മുഹമ്മദ് സ്ഥലത്തിന്റെ രേഖകള്‍ക്കായി പിന്നീട് ഓഫീസുകള്‍ കയറിയിറങ്ങി. പക്ഷേ അദ്ദേഹത്തിനും നീതി ലഭിച്ചില്ല. 1993ല്‍ പിതാവും മരിച്ചു. പിന്നീട് മുഹമ്മദിന്റെ ഭാര്യ മറിയുമ്മയുടെ പേരില്‍ വീടിനും സ്ഥലത്തിലും രേഖ ആവശ്യപ്പെട്ട് പല ഓഫീസുകളിലും അപേക്ഷ നല്‍കി. അവര്‍ക്കു മുന്നിലും നീതിയുടെ കവാടം തുറന്നില്ല. പിന്നീട് മാതാവും മരിച്ചതോടെയാണ് ഇപ്പോള്‍ മകനായ സൂപ്പി നിയമ പോരാട്ടം ആരംഭിച്ചിരിക്കുന്നത്.

നീര്‍ച്ചാര്‍ വില്ലേജ് ഓഫീസ് പരിധിയിലാണ് സ്ഥലം. രേഖ ലഭിച്ചില്ലെങ്കിലും കൈവശമുള്ള സ്ഥലത്ത് സൂപ്പി ചെറിയ വീട് നിര്‍മ്മിക്കുകയും വീടിന് പഞ്ചായത്ത് നമ്പര്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്ഥലത്തിന് നിയമ സാധ്യത ഇല്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങളോ ബാങ്ക് വായ്പകളോ ലഭിക്കുന്നില്ലെന്നാണ് സൂപ്പി പറയുന്നത്.

ആരോഗ്യപരമായി ദുരിതം അനുഭവിക്കുന്നതാണ് സൂപ്പിയുടെ കുടുംബം. ഒരു സഹോദരിക്ക് സംസാരശേഷി കുറവാണ്. മറ്റൊരു സഹോദരി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയാണ്. മൂന്നാമത്തെ സഹോദരി വൃക്ക രോഗിയുമാണ്. ഇവര്‍ക്ക് ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യുന്നുണ്ട്. ഒരു സഹോദരന്‍ കഴിഞ്ഞ വര്‍ഷം ഹൃദയാഘാതം മൂലം മരിച്ചു. തന്റെയും കുടുംബത്തിന്റെയും ദുരിതം വിവരിച്ച് സൂപ്പി കയറാത്ത ഓഫീസുകളില്ല. സമീപിക്കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്ല. ഇവര്‍ക്കൊന്നും ഇവരുടെ പ്രശ്‌നത്തിന് പരിഹാരം കാണാനും കഴിഞ്ഞിട്ടില്ല.

പുതിയ റവന്യൂമന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണ് സൂപ്പിയും കുടുംബവും. കോടികള്‍ വിലയുള്ള സര്‍ക്കാര്‍ സ്ഥലം പ്രമുഖരുടെ ട്രസ്റ്റുകള്‍ക്കും കമ്പനികള്‍ക്കും മറ്റും വാരിക്കോരിക്കൊടുക്കുന്ന സര്‍ക്കാരിന് പാവപ്പെട്ടവരുടെ ഇത്തരം ഒരു ആവശ്യത്തിന് മുന്നില്‍ കണ്ണടക്കുന്നത് എന്ത് കൊണ്ട് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
തലചായ്ക്കാനുള്ള വീടിന്റെ രേഖയ്ക്കായി ഹര്‍ജിയുമായി സൂപ്പി റവന്യൂമന്ത്രിക്ക് മുന്നില്‍; മൂന്ന് തലമുറയുടെ ആവശ്യത്തിന് പരിഹാരമായില്ല

Keywords: Kasaragod, Badiyadukka, District, Neerchal, Soopi, Family, Village, House, Sister, Government Office, Endosulfan, Sooppi approaches revenue minister E.Chandrasekharan for land document.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia