മൊഗ്രാലിന്റെ കാരംസ് രാജാവ്: എസ്കെ ഖാദർ വിജയഗാഥ!
● സിംഗിൾസിലും ഡബിൾസിലും നിരവധി ട്രോഫികൾ നേടിയിട്ടുണ്ട്.
● മൊയ്തീൻ ആരിക്കാടിയുമൊത്തുള്ള കൂട്ടുകെട്ട് ക്ലബ്ബിന്റെ തുറുപ്പുചീട്ടാണ്.
● കഴിഞ്ഞ ദിവസം തലപ്പാടി ടൂർണമെന്റിൽ ഈ കൂട്ടുകെട്ട് ജേതാക്കളായി.
● കഴിഞ്ഞ വർഷം ക്ലബ് അഖിലേന്ത്യാ കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു.
● എസ്.കെ. ഖാദറിനെ ക്ലബ് അടുത്തിടെ അനുമോദിച്ചിരുന്നു.
മൊഗ്രാൽ: (KasargodVartha) ഫുട്‌ബോൾ ഗ്രാമമെന്ന് അറിയപ്പെടുന്ന മൊഗ്രാൽ, മറ്റ് കായിക മത്സരങ്ങളിലും തിളങ്ങുന്ന നിരവധി പ്രതിഭകളുള്ള ഒരു ഇശൽ ഗ്രാമം കൂടിയാണ്. ക്രിക്കറ്റിലായാലും കാരംസ് മത്സരങ്ങളിലായാലും മൊഗ്രാലിൽ താരങ്ങൾക്ക് കുറവില്ല.
മാസ്റ്റർ കിംഗ് ആർട്‌സ് & സ്പോർട്‌സ് ക്ലബ് അംഗം എസ്.കെ. ഖാദർ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കാരംസ് രംഗത്ത് സജീവമാണ്. നേരത്തെ അൽ അമീൻ ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.
ജില്ലയിലെ വിവിധ ഭാഗങ്ങളിലും കർണാടക അതിർത്തി പ്രദേശങ്ങളിലുമെല്ലാം നടക്കുന്ന കാരംസ് ടൂർണമെന്റുകളിൽ സിംഗിൾസിലായാലും ഡബിൾസ് മത്സരങ്ങളിലായാലും എസ്.കെ. ഖാദറിന്റെ സാന്നിധ്യമുണ്ടാകും.
മത്സരിക്കുന്നുവെന്ന് മാത്രമല്ല, ട്രോഫികളും മെഡലുകളുമായി മാത്രമേ അദ്ദേഹം മടങ്ങാറുള്ളൂ എന്നതാണ് എസ്.കെ. ഖാദറിന്റെ പ്രത്യേകത. വിന്നേഴ്സ് ട്രോഫി അല്ലെങ്കിൽ റണ്ണേഴ്സ് ട്രോഫി, ഇത് രണ്ടും വിട്ടുള്ള ഒരു കളിയും അദ്ദേഹത്തിനില്ല. ഡബിൾസ് മത്സരങ്ങളിലാണെങ്കിൽ ക്ലബ്ബംഗം മൊയ്തീൻ ആരിക്കാടി എന്നും കൂടെയുണ്ടാകും. ഈ കൂട്ടുകെട്ട് വിവിധ സ്ഥലങ്ങളിലായി നിരവധി ട്രോഫികളാണ് വാരിക്കൂട്ടിയത്.
മാസ്റ്റർ കിംഗ് ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിലേക്ക് ഒറ്റനോട്ടത്തിൽ നോക്കിയാൽ എസ്.കെ. ഖാദറും മൊയ്തീൻ ആരിക്കാടിയും കരസ്ഥമാക്കിയ ട്രോഫികളെക്കൊണ്ട് നിറഞ്ഞുനിൽക്കുന്നതായി കാണാൻ കഴിയും.
അതുകൊണ്ടുതന്നെ ക്ലബ്ബിന്റെ തുറുപ്പുചീട്ടാണ് എസ്.കെ. ഖാദർ-മൊയ്തീൻ ആരിക്കാടി കൂട്ടുകെട്ട്. ഇന്നലെ രാത്രി തലപ്പാടിയിൽ വെച്ച് നടന്ന കാരംസ് ടൂർണമെന്റിലും ഈ കൂട്ടുകെട്ട് വിജയക്കൊടി പാറിച്ചു ജേതാക്കളായി.
ഇതിനോടകം തലപ്പാടി പച്ചിലമ്പാറ, ഉപ്പള, ബന്ദിയോട്, ആരിക്കാടി, ഉപ്പള ഗേറ്റ്, മൊഗ്രാൽ, ചെമ്മനാട്, എരിയാൽ, ബന്തടുക്ക, കാട്ടിപ്പോയൽ, പരപ്പ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കാരംസ് ടൂർണമെന്റുകളിൽ പങ്കെടുക്കുകയും ട്രോഫികളും മെഡലുകളും നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
കാരംസ് കളിയെ കൂടുതൽ പരിചയപ്പെടുത്തുന്നതിനായി കഴിഞ്ഞ വർഷം മൊഗ്രാലിൽ മാസ്റ്റർ കിംഗ് ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ തലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞാഴ്ച എസ്.കെ. ഖാദറിനെ ക്ലബ്ബ് ഒരു ചടങ്ങിനിടെ അനുമോദിച്ചിരുന്നു.
കാരംസാണ് ഹോബിയെങ്കിലും ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന വ്യക്തിയാണ് എസ്.കെ. ഖാദർ. മൊഗ്രാൽ സ്പോർട്‌സ് ക്ലബ്ബിന്റെ സജീവ പ്രവർത്തകനും നേരത്തെയുള്ള കമ്മിറ്റിയിൽ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു അദ്ദേഹം.
എം.എസ്.സിയുടെ കളി എവിടെയുണ്ടെങ്കിലും അവിടെ കളി കാണാനും ടീം അംഗങ്ങളെ പ്രോത്സാഹിപ്പിക്കാനും എസ്.കെ. ഖാദർ ഒപ്പമുണ്ടാകും. ഏതെങ്കിലും താരങ്ങളുടെ പ്രകടനം മോശമായാൽ അത് നേർക്കുനേർ പറയുകയും ചെയ്യും. അത് ഖാദറിന്റെ ശൈലിയാണ്.
പത്താം ക്ലാസ് വരെയാണ് എസ്.കെ. ഖാദറിന്റെ പ്രാഥമിക വിദ്യാഭ്യാസം. മീലാദ് നഗറിലെ പരേതരായ കൊച്ചി അബ്ദുല്ല-റുക്കിയ ദമ്പതികളുടെ മകനാണ് അദ്ദേഹം.
എസ്.കെ. ഖാദറിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ!
Article Summary: SK Khader, Carrom King of Mogral, wins tournaments with partner.
#SKKhader #Carrom #Mogral #Sports #Kerala #SuccessStory






