city-gold-ad-for-blogger

സിംകാര്‍ഡ് തട്ടിപ്പ്; ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതല്‍ യുവതികള്‍ പരാതികളുമായി രംഗത്ത് ; തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പേരെന്ന് സൂചന

ബേക്കല്‍: (www.kasargodvartha.com 20/10/2016) പെരിയാട്ടടുക്കത്തെ ബുക്ക് സ്റ്റാള്‍ കേന്ദ്രീകരിച്ച് യുവതികളുടെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്യുകയും ഇതുകൊണ്ട് സിംകാര്‍ഡുകള്‍ മറിച്ചുവില്‍ക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. ബുധനാഴ്ച  പോലീസ് ഈ ബുക്ക് സ്റ്റാളില്‍ നടത്തിയ റെയ്ഡില്‍ സിംകാര്‍ഡ് വാങ്ങാനായി നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്ത് സിംകാര്‍ഡ് മറിച്ചു വില്‍ക്കുന്നതായി കണ്ടെത്തിയിരുന്നു.

നന്ദനം ബുക്ക്‌സ് കട നടത്തുന്ന പനയാലിലെ ചന്ദ്രനെ  (42)  പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പേരുണ്ടന്നാണ് സൂചന. ചന്ദ്രന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളുടെ കൂട്ടാളികള്‍ക്കായി ബേക്കല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെരിയ ആയമ്പാറ സ്വദേശിനിയായ മുപ്പത്തഞ്ചുകാരി അടക്കം നിരവധി യുവതികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.  യുവതിയുടെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡുമുപയോഗിച്ച് വ്യാജരേഖയുണ്ടാക്കി സിംകാര്‍ഡുണ്ടാക്കുകയും മറിച്ചുവില്‍പ്പന നടത്തുകയുമായിരുന്നു. എന്നാല്‍ പിന്നീട് യുവതിയുടെ ഫോണിലേക്ക് അശ്ലില സന്ദേശങ്ങളും ഫോട്ടോകളും വരികയായിരുന്നു. ഇതോടെ ഇക്കാര്യം യുവതി ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ശ്രദ്ധയില്‍പ്പെടുത്തി. ഇതിനുശേഷമാണ് നിയമനടപടികളിലേക്ക് നീങ്ങാന്‍ യുവതി തീരുമാനിച്ചത്.

യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ബുക്ക് സ്റ്റാളില്‍ പരിശോധന നടത്തിയതോടെ ഇവിടെ നിന്നും നൂറു കണക്കിനാളുകള്‍ക്ക് വ്യാജ രേഖകളുടെ സഹായത്തോടെ സിം കാര്‍ഡ് മറിച്ചു വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ കട പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് യുവതിക്ക് ഒരു നമ്പറില്‍ നിന്നും അശ്ലീല ചിത്രം അയച്ചത്. ഇതേതുടര്‍ന്നാണ് യുവതി പരാതിയുമായി പോലീസിലെത്തിയത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ രേഖപ്രകാരം സിം കാര്‍ഡ് വാങ്ങിയയാളാണ് സന്ദേശം അയച്ചതെന്നും, ഇത് പെരിയാട്ടടുക്കത്തെ കടയില്‍ നിന്നുമാണ് വാങ്ങിയതെന്നും വ്യക്തമാവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ എസ് ഐ വിപിന്റെ നേതൃത്വത്തില്‍ കട റെയ്ഡ് നടത്തിയതോടെയാണ് സിംകാര്‍ഡ് മറിച്ചു വില്‍ക്കുന്ന സംഭവം പുറത്തുവന്നത്.

സിം കാര്‍ഡിനായി നല്‍കുന്ന തിരിച്ചറിയല്‍ രേഖകളുടെ നിരവധി പകര്‍പ്പുകളെടുത്താണ് ഇയാള്‍ സിംകാര്‍ഡ് വില്‍പന നടത്തിയിരുന്നത്. ഇത്തരത്തില്‍ വില്‍പന നടത്തുന്ന സിം കാര്‍ഡിന് 300 രൂപയും അതില്‍ കൂടുതലുമാണ് വാങ്ങിയിരുന്നത്. പലപ്പോഴും സ്ത്രീകളെ ശല്യം ചെയ്യാനും മറ്റുമാണ് ഇത്തരത്തിലുള്ള സിം കാര്‍ഡുകള്‍ യുവാക്കള്‍ വാങ്ങുന്നതെന്ന് സൂചനയുണ്ട്. യുവതിക്ക് പുറമെ വഞ്ചനക്കിരയായ നിരവധി യുവതികള്‍ പരാതികളുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. ഏഴോളം യുവതികള്‍ വ്യാഴാഴ്ച രാവിലെ ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തി തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ചു. ചില യുവതികളുടെ ഫോണുകളിലേക്ക് അശ്ലില മെസേജുകളും നഗ്‌നഫോട്ടോകളും വന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. യുവതികളെ പ്രലോഭിപ്പിച്ച് കെണിയില്‍ വീഴ്ത്തുന്ന കറക്കുകമ്പനിയാണ് പുസ്തക കട കേന്ദ്രീകരിച്ച് ഇത്രയും നാള്‍ പ്രവര്‍ത്തിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.
സിംകാര്‍ഡ് തട്ടിപ്പ്; ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതല്‍ യുവതികള്‍ പരാതികളുമായി രംഗത്ത് ; തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പേരെന്ന് സൂചന

Related News:
ഒരൊറ്റ പ്രൂഫില്‍ മറിച്ചുവില്‍ക്കുന്നത് നാലും അഞ്ചും സിം കാര്‍ഡുകള്‍; പെരിയാട്ടടുക്കത്തെ കടയില്‍ പോലീസ് റെയ്ഡ്, ഉടമ പിടിയില്‍

Keywords:  Kasaragod, Kerala, Bekal, Sim card, Cheating, Police, Register, Case, Complaint, Book Stall, Raid, Identity Card, Sim card cheating; police investigation started

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia