Staff Shortage | സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥ ക്ഷാമം; അദാലത്തുകളിലെ പരാതികളിൽ തീരുമാനവും, പരിഹാരവും വൈകും
● ജീവനക്കാരില്ലാത്തതിന്റെ പേരിൽ സർക്കാർ ഓഫീസുകളിൽ ഫയലുകൾ നീങ്ങാത്ത അവസ്ഥ നേരത്തെ തന്നെയുണ്ട്.
● തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.
● പൊലീസ് സ്റ്റേഷനുകളിലെയും സ്ഥിതി ഭിന്നമല്ല. ഒഴിഞ്ഞുകിടക്കുന്നത് നൂറുകണക്കിന് ഒഴിവാണ്.
കാസർകോട്: (KasargodVartha) നൂറോളം സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ വാങ്ങി സസ്പെൻഷനിലായതും, 1500 ഓളം പേർക്കെതിരെ പിരിച്ച് വിടൽ നടപടി വരാൻ പോകുന്നതും സർക്കാറിന്റെ 'കരുതലും കൈത്താങ്ങും' താലൂക്ക് തല അദാലത്ത് ലഭിച്ച പരാതികൾക്ക് തീരുമാനവും പരിഹാരവും വൈകുമെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ തന്നെ സർക്കാർ ഓഫീസുകളിൽ വിവിധ വകുപ്പുകളിലായി ആയിരക്കണക്കിന് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
ഇതിനിടയിലാണ് ക്ഷേമപെൻഷൻ വെട്ടിപ്പും, സസ്പെൻഷനുകളും. ജീവനക്കാരില്ലാത്തതിന്റെ പേരിൽ സർക്കാർ ഓഫീസുകളിൽ ഫയലുകൾ നീങ്ങാത്ത അവസ്ഥ നേരത്തെ തന്നെയുണ്ട്. നിലവിൽ അധിക ഡ്യൂട്ടിയും, ജോലിഭാരം കൊണ്ട് വിയർക്കുകയാണ് ജീവനക്കാർ. ഇതിനിടയിലാണ് പെൻഷൻ വെട്ടിപ്പിൽ കുടുങ്ങി നിരവധി സർക്കാർ ജീവനക്കാർ സസ്പെൻഷനിലായിരിക്കുന്നതും.
താലൂക്ക് തല അദാലത്ത് പരാതികളിൽ അതാത് വകുപ്പുകളിലേക്ക് അയച്ചാണ് തീരുമാനവും പരിപാരിഹാരവും ഉണ്ടാക്കേണ്ടത്. മന്ത്രിമാരുടെ മേൽനോട്ടത്തിൽ ചെറിയൊരു ശതമാനം പരാതികളിൽ തീരുമാനം ഉണ്ടായിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് പരാതികളിൽ മേൽ ഇനി നടപടിയും, പരിഹാരവും ആവേണ്ടതുണ്ട്. നിലവിൽ പ്രധാന വകുപ്പുകളിലൊക്കെ ജീവനക്കാരുടെ കുറവുണ്ട്.
തദ്ദേശം, റവന്യൂ, ധനം, ആഭ്യന്തരം, ആരോഗ്യം, പൊതുമരാമത്ത്, ഫിഷറീസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് പരാതികൾ ഏറെയും. ഈ വകുപ്പിൽ പെട്ട ജീവനക്കാരും ക്ഷേമ പെൻഷൻ വെട്ടിപ്പിൽ നടപടി നേരിടുന്നുമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതേത്തുടർന്ന് ജനപ്രതിനിധികൾ ഭരണസമിതി മുഖേന വലിയ സമരങ്ങളും നടത്തിവരുന്നുമുണ്ട്.
പൊലീസ് സ്റ്റേഷനുകളിലെയും സ്ഥിതി ഭിന്നമല്ല. ഒഴിഞ്ഞുകിടക്കുന്നത് നൂറുകണക്കിന് ഒഴിവാണ്. പൊലീസുകാരുടെ കുറവ് ആഭ്യന്തരവകുപ്പിനെ പിടിച്ചു കുലുക്കുന്നുമുണ്ട്. ആരോഗ്യരംഗത്തെ ഒഴിവുകളിലാണ് ഏറെയും വിമർശനങ്ങൾ ഉയർന്നുവരുന്നത്. ആശുപത്രികളിൽ ഡോക്ടർമാരുടെയും, ജീവനക്കാരുടെയും ഒഴിവ് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രിൻസിപ്പലിന്റെയും പ്രധാന അധ്യാപകരുടെയും ഒഴിവുകൾ ഏറെയാണ്. നാഥനില്ലാത്ത അവസ്ഥയാണ് ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും.
ഒഴിവുകൾ നികത്താൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി ഇല്ലാതിരിക്കെ അദാലത്തുകളിലെ പരാതികൾ എങ്ങനെയാണ് നടപടി സ്വീകരിക്കുക എന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ ഒഴിവുകൾ നികത്തിയെങ്കിലെ പൊതുജനങ്ങൾ നൽകിയ പരാതിക്ക് കൃത്യമായ നടപടിയും പരിഹാരവും ഉണ്ടാവുകയുള്ളൂ. അല്ലെങ്കിൽ സർക്കാർ കെട്ടിഘോഷിച്ചു നടത്തിയ അദാലത്ത് പ്രഹസനമാവുമെന്നാണ് ജനസംസാരം.
#Kasargod #StaffShortage #GovernmentEmployees #PublicCourt #PensionCut #KeralaNews