Remembrance | രാജ്യത്തെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരെയും ഒന്നിപ്പിക്കുന്ന വികാരമാണ് ശരത് ലാലിന്റെയും കൃപേഷിന്റെയും ഓർമകളെന്ന് ഡി കെ ശിവകുമാർ

● 'രാഷ്ട്രീയ കൊലപാതകങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ല'
● 'സിപിഎം ഗവൺമെന്റ് പ്രതികളെ സഹായിക്കുന്നത് ശരിയല്ല'
● 'ശരത് ലാൽ - കൃപേഷ് സ്മാരകത്തിന് 25 ലക്ഷം രൂപ അനുവദിക്കും'
പെരിയ: (KasargodVartha) മറ്റുള്ള രാഷ്ട്രീയ പ്രവർത്തകരെ കൊലനടത്തിക്കൊണ്ടുള്ള രാഷ്ട്രീയപ്രവർത്തനം ജനാധിപത്യ സംസ്കാരത്തിന് ഭൂഷണമല്ലെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഗവൺമെന്റും സർകാർ സംവിധാനവും പ്രതികളെ സഹായിക്കുന്നതിന് വേണ്ടി രംഗത്തിറങ്ങുന്നത് നാട്ടിൽ അരാജകത്വത്തിന് കാരണമാകുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.
കേരളത്തിലെ സിപിഎം ഗവൺമെന്റ് കല്ല്യോട്ടെ കൊലപാതക കേസിലെ പ്രതികളെ വഴിവിട്ട് സഹായിച്ചത് വഴി ജനങ്ങൾക്ക് സർകാരിലുള്ള വിശ്വാസം പരിപൂർണമായും നഷ്ടമായെന്നും പരസ്പരം സ്നേഹിച്ചും സഹവാർത്തിത്തത്തിലും മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഗ്രാമപ്രദേശത്തെ എല്ലാ സത്കർമങ്ങൾക്കും നേതൃത്വം കൊടുത്തിരുന്ന ശരത് ലാലിന്റെയും കൃപേഷിന്റെയും ഓർമകൾ രാജ്യത്തെ മുഴുവൻ കോൺഗ്രസുകാരെയും ഒന്നിപ്പിക്കുന്ന വികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവരുടെ ഓർമകൾ ഈ നാട്ടിൽ എന്നെന്നും നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് അത് സാക്ഷത്കരിക്കാൻ ശരത് ലാൽ കൃപേഷ് സ്മാരകം പണിയുന്നതിന് കർണാടക പ്രദേശ് കോൺഗ്രസ് കമിറ്റി 25 ലക്ഷം രൂപ അനുവദിക്കുമെന്നും ഡി കെ ശിവകുമാർ അറിയിച്ചു. ജില്ലാ കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ കല്ല്യോട്ട് ശരത് ലാൽ - കൃപേഷ് ആറാം രക്തസാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡി കെ ശിവകുമാർ.
30ലധികം കോൺഗ്രസ് പ്രവർത്തകരുടെ മൃതശരീരം നേരിട്ട് ഏറ്റുവാങ്ങി വിറങ്ങലിച്ച മനസുമായിട്ടാണ് കണ്ണൂരിലെ കോൺഗ്രസുകാരനായ ഞാൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും ശരത് ലാൽ - കൃപേഷ് കൊലപാതകം സിപിഎമിന്റെ അപജയമാണെന്നും ചടങ്ങിൽ സംസാരിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പറഞ്ഞു. കല്ല്യോട്ട് കൊലപാതക കേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് വേണ്ടി സംസ്ഥാന ഗവൺമെന്റ് തന്നെ രംഗത്തിറങ്ങുന്നത് ഒരു തരത്തിലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്‌മോഹൻ ഉണ്ണിത്താൻ എം പി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനറും ഡിസിസി പ്രസിഡന്റുമായ പി കെ ഫൈസൽ സ്വാഗതം പറഞ്ഞു. ഷാഫി പറമ്പിൽ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, മഞ്ജുനാഥ ഷെട്ടി, മുഹമ്മദ് നാലപ്പാട്, അഡ്വ. സോണി സെബാസ്റ്റ്യൻ, എ ഗോവിന്ദൻ നായർ, ഹകീം കുന്നിൽ, രമേശൻ കരുവാച്ചേരി, കെ നീലകണ്ഠൻ, എം അസിനാർ, കരിമ്പിൽ കൃഷ്ണൻ, ശാന്തമ്മ ഫിലിപ്, ടി എം ഷാഹിദ്, റിജിൽ മാക്കുറ്റി, ജെയിംസ് പന്തമാക്കാൻ, സാജിദ് മവ്വൽ, ബി പി പ്രദീപ് കുമാർ, പി ജി ദേവ്, അഡ്വ. കെ കെ രാജേന്ദ്രൻ, എം സി പ്രഭാകരൻ, അഡ്വ. പി വി സുരേഷ്, സോമശേഖര ഷേണി, സുന്ദര ആടിക്കാടി, സി വി ജെയിംസ്, ഗീത കൃഷ്ണൻ, ടോമി പ്ലാച്ചേരി, മാമുനി വിജയൻ കെ വി സുധാകരൻ, കെ പി പ്രകാശൻ തുടങ്ങിയവർ സംബന്ധിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
DK Shivakumar stated that the memories of Sharath Lal and Kripesh unite Congress workers. He criticized political killings and the government's support of the accused. K. Sudhakaran alleged that the CPM government helped the accused. Karnataka Congress will donate ₹25 lakh for a memorial.
#SharathLal, #Kripesh, #Congress, #PoliticalKillings, #KeralaPolitics, #DKShivakumar