city-gold-ad-for-blogger

പാര്‍ട്ടി ഗ്രാമത്തില്‍ വിഭാഗീയത ഒഴിയുന്നില്ല; ഔദ്യോഗിക പാനലില്‍ മത്സരിച്ച എസ് എഫ് ഐ വനിതാ സംസ്ഥാന കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ നേതാവും തോറ്റു

ബേഡകം: (www.kasargodvartha.com 17.10.2017) വിഭാഗീയത നിലനിന്നിരുന്ന ബേഡകത്ത് വീണ്ടും പോര് ശക്തമാകുന്നു. ലോക്കല്‍ സമ്മേളനങ്ങളില്‍ ഔദ്യോഗിക പാനലില്‍ മത്സരിച്ച എസ് എഫ് ഐ വനിതാ സംസ്ഥാന കമ്മിറ്റിയംഗം ഉള്‍പെടെയുള്ളവര്‍ തോറ്റു. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം മീര ചന്ദ്രനാണ് കമ്മിറ്റിയിലേക്കുള്ള മത്സരത്തില്‍ തോറ്റത്. ഡി വൈ എഫ് ഐ ബേഡകം ബ്ലോക്ക് കമ്മിറ്റിയംഗം വാരിജാക്ഷനും തോല്‍വി ഏറ്റുവാങ്ങി. ഔദ്യോഗിക വിഭാഗത്തില്‍പെട്ട നേതാവാണ് വാരിജാക്ഷന്‍. ഔദ്യോഗിക വിഭാഗം അവതരിപ്പിച്ച 13 അംഗ പാനലിനെതിരെ രണ്ടുപേര്‍ മത്സരിച്ചപ്പോഴാണ് യുവ നിരയില്‍പെട്ട നേതാക്കളായ രണ്ടുപേര്‍ പരാജയപ്പെട്ടത്.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ഏരിയാ കമ്മിറ്റിയംഗവുമായ ഓമന രാമചന്ദ്രന്റെയും ഏരിയാ കമ്മിറ്റിയംഗം കെ.പി. രാമചന്ദ്രന്റെയും മകളാണ് മീരാ ചന്ദ്രന്‍. മീരയുടെ അമ്മാവന്‍ ജയപുരം ബാലകൃഷ്ണന്‍, അമ്മായി സാവിത്രി എന്നിവര്‍ മുന്നാട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. കുടുംബത്തില്‍പെട്ട പലരും ഔദ്യോഗിക സ്ഥാനം വഹിക്കുന്നതാണ് മീരയ്‌ക്കെതിരെ ഒരു വിഭാഗം നീങ്ങാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പടുപ്പ് ലോക്കലില്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയെ സമ്മേളനത്തില്‍ നിന്നും പുറത്താക്കിയതും ചര്‍ച്ചാ വിഷയമായിരുന്നു. സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ഇ.കെ. രാധാകൃഷ്ണനെയാണ് സമ്മേളന പ്രതിനിധി സ്ഥാനത്തു നിന്നും പുറത്താക്കിയത്. എം. രാജഗോപാല്‍ എം.എല്‍.എയുടെ സാന്നിധ്യത്തിലായിരുന്നു പുറത്താക്കല്‍. തെരഞ്ഞെടുക്കപ്പെട്ട സമ്മേളന പ്രതിനിധികളില്‍ ആരെങ്കിലും പങ്കെടുക്കാതിരുന്നാല്‍ പകരം പ്രതിനിധിയായാണ് രാധാകൃഷ്ണനെ നിശ്ചയിച്ചിരുന്നത്. ഒരു പ്രതിനിധി അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. അതാണ് രാധാകൃഷ്ണന്‍ പങ്കെടുക്കാന്‍ കാരണമെന്ന് ഒരു വിഭാഗം പറയുന്നു.

ലോക്കല്‍ സമ്മേളനം ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ സമ്മേളന ചുമതലയുള്ള ഏരിയാ കമ്മിറ്റിയംഗം ജയപുരം ദാമോദരന്‍ ഇ.കെ. രാധാകൃഷ്ണനോട് സമ്മേളന സ്ഥലത്തു നിന്നും പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. നേരത്തേയുണ്ടായിരുന്ന വിഭാഗീയതയില്‍ പി. ഗോപാലന്‍ മാസ്റ്റര്‍ക്കൊപ്പം നിന്ന രാധാകൃഷ്ണന്‍ ഗോപാലന്‍ മാസ്റ്റര്‍ സി.പി.െഎയിലേക്ക് പോയപ്പോള്‍ സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്നിരുന്നു. പിന്നീട് അംഗത്വം പുതുക്കി തിരിച്ചെത്തുകയായിരുന്നു. സമ്മേളനത്തില്‍ നിന്നും പുറത്താക്കിയതിനെതിരെ മേല്‍കമ്മിറ്റിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് രാധാകൃഷ്ണന്‍. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയായി എം.എ. ബേബിയെയാണ് തെരഞ്ഞെടുത്തത്.

ബന്തടുക്ക ലോക്കല്‍ സമ്മേളനത്തിലും വിഭാഗീയത നിലനില്‍ക്കുകയാണ്. ഔദ്യോഗിക പാനല്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ രണ്ടുപേര്‍ അതിനെതിരെ മത്സര രംഗത്തെത്തി. ബന്തടുക്കയിലും വിഭാഗീയത ഒഴിവായിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഏരിയാ സമ്മേളനത്തിലേക്ക് വിഭാഗീയത നീങ്ങുന്നത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.

Also Read:
ലോക്കല്‍ സമ്മേളനത്തില്‍ വിഭാഗീയത; സമ്മേളന പ്രതിനിധിയെ പുറത്താക്കി

പാര്‍ട്ടി ഗ്രാമത്തില്‍ വിഭാഗീയത ഒഴിയുന്നില്ല; ഔദ്യോഗിക പാനലില്‍ മത്സരിച്ച എസ് എഫ് ഐ വനിതാ സംസ്ഥാന കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ നേതാവും തോറ്റു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Competition, SFI, DYFI, SFI woman leader and DYFI leader Lose in official panel

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia