സർ, മാഡം വിളിവേണ്ട; അപേക്ഷയും ഒഴിവാക്കണം; മുളിയാർ പഞ്ചായത്തിൽ വേറിട്ട പ്രമേയ അവതരണത്തിന് നോടീസ്
Sep 7, 2021, 19:26 IST
ബോവിക്കാനം: (www.kasargodvartha.com 07.09.2021) മുളിയാർ ഗ്രാമ പഞ്ചായത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ജനപ്രതിനിധികളെയും, ഉദ്യോഗസ്ഥരെയും സർ, മാഡം എന്നിങ്ങനെ വിളിക്കുന്നത് വിലക്കപ്പെടണമെന്നാവശ്യവുമായി പ്രമേയ അവതരണത്തിന് നോടീസ്. പകരം അവരുടെ പദവിയോ, പേരോ വിളിച്ച് അഭിസംബോധന ചെയ്യുന്നതിന് തീരുമാനമുണ്ടാക്കണം.
പൊതുജനങ്ങൾ അപേക്ഷ ഫോറത്തിന് പകരം അവകാശപത്രം എന്നും, അപേക്ഷകൻ എന്നതിന് പകരം ഗുണഭോക്താവ്, ഉപഭോക്താവ് എന്നും അപേക്ഷിക്കുന്നു എന്നതിനു പകരം അവകാശപ്പെടുന്നു, താൽപര്യപ്പെടുന്നു എന്നുമുള്ള പദങ്ങളും ഉപയോഗിക്കണം. നിലവിലുള്ള പദവും, രീതിയും പുന:പരിശോധിക്കപ്പെടണമെന്നും നോടീസിൽ പറയുന്നു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്താണ് പ്രമേയ അവതരണത്തിന് പ്രസിഡണ്ട് പി വി മിനിക്ക് നോടീസ് നൽകിയത്. ജില്ലയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ആവശ്യം ഉന്നയിച്ച് പ്രമേയ അവതരണത്തിന് നോടീസ്. സ്വാതന്ത്ര്യം നേടി 75 ആണ്ടുകൾ പിന്നിട്ടിട്ടും,തീർത്തും ഒഴിവാക്കപ്പെടേണ്ട കൊളോനിയൽ വാഴ്ചക്കാലത്തെ ചില പദപ്രയോഗങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ അവശേഷിക്കുന്നുണ്ടെന്ന് നോടീസിൽ ചൂണ്ടിക്കാണിക്കുന്നു.
കാലോചിതമായ ചില മാറ്റങ്ങൾക്ക് എല്ലാ അംഗങ്ങളുടെയും കൂട്ടായ പരിശ്രമമുണ്ടെങ്കിൽ സാധ്യമാകുമെന്ന പ്രതീക്ഷയാണ് നോടീസിൽ പങ്കുവെക്കുന്നത്. വാർഡ് അംഗങ്ങളായ എ ജനാർധനൻ, റൈസ റാശിദ്, എസ് എം മുഹമ്മദ് കുഞ്ഞി, അഡ്വ. ജുനൈദ്, അനന്യ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Bovikanam, Panchayath, Muliyar, Separate resolution presentation notice in Muliyar panchayath.
< !- START disable copy paste -->