Child Crime | ലഹരിയുടെ വലയിൽപ്പെട്ട് കുട്ടികളിൽ കുറ്റവാസനകൾ കൂടുന്നു; എക്സൈസ് വകുപ്പ് സ്കൂളുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കി; ഉദ്യോഗസ്ഥരുടെ കുറവ് പ്രധാന തടസം

● എക്സൈസ് വകുപ്പ് ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു.
● ലഹരിയിൽ നിന്ന് മോചനം നേടാൻ ഡി അഡിക്ഷൻ സെൻ്ററുകൾ അപര്യാപ്തം.
● രഹസ്യ വിവരങ്ങൾ എക്സൈസ് വകുപ്പിനെ അറിയിക്കാം.
കാസർകോട്: (KasargodVartha) സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം വർധിച്ചതോടെ വിദ്യാർഥികൾക്കിടയിൽ കുറ്റകൃത്യങ്ങളും വർധിക്കുന്നതായി റിപോർടുകൾ. ഈ സാഹചര്യത്തിൽ എക്സൈസ് വകുപ്പ് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. 2024 മുതൽ ഇതുവരെ 59,605 ബോധവൽക്കരണ ക്ലാസുകൾ നടത്തിയതായി എക്സൈസ് വകുപ്പ് വിവരവകാശ പ്രവർത്തകനെ കണക്കുകൾ സഹിതം അറിയിച്ചു. എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സ്കൂളുകളിൽ രഹസ്യ അന്വേഷണം നടത്തുന്നുമുണ്ട്.
കഴിഞ്ഞ നാലുമാസം മുമ്പ് തിരുവനന്തപുരത്ത് നടന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ എല്ലാ സ്കൂളുകളിലും കോളജുകളിലും നിരീക്ഷണം ശക്തമാക്കാൻ എക്സൈസ് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ മാത്രം 13,61,000 കോട്പാ കേസുകൾക്ക് പിഴയിടുകയും 887 അറസ്റ്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. ചെറുവത്തൂർ സ്വദേശി എം വി ശിൽപരാജാണ് വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷ സമർപ്പിച്ചത്.
എന്നാൽ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ കുറവ് പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നുണ്ട്. നിലവിൽ 5603 ഉദ്യോഗസ്ഥർ മാത്രമാണ് വകുപ്പിലുള്ളത്. ഇത് 1,400 വിദ്യാർഥികൾക്ക് ഒരു ഉദ്യോഗസ്ഥൻ എന്ന അനുപാതത്തിലാണ്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് 2016 ൽ നടത്തിയ പഠനത്തിൽ പൊലീസ് സേനയിൽ 7,000 ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന് നേരത്തെ വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിരുന്നു. സമാനമായ പഠനം എക്സൈസ് വകുപ്പിലും അനിവാര്യമാണ്.
എക്സൈസിന് കീഴിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഓരോ ഡി അഡിക്ഷൻ സെൻ്ററുകൾ വീതം മാത്രമാണുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ലഹരിയിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നവർക്ക് മതിയാവുന്നില്ല. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും, കൊല്ലം ജില്ലയിൽ നെടുങ്ങോലം രാമറാവൂ മെമ്മോറിയൽ ആശുപത്രിയിലും, പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്ക് ആശുപത്രിയിലും, ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും, കോട്ടയം ജില്ലയിൽ ടൗൺ ഗവൺമെൻ്റ് ആശുപത്രിയിലും, ഇടുക്കി ജില്ലയിൽ ചെറുതോണി ജില്ലാ ആശുപത്രിയിലുമാണ് ഡി അഡിക്ഷൻ സെൻ്ററുകൾ പ്രവർത്തിക്കുന്നത്.
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക് ആശുപത്രിയിലും, തൃശൂർ ജില്ലയിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലും, പാലക്കാട് ജില്ലയിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലും, മലപ്പുറം ജില്ലയിൽ നിലമ്പൂർ ഗവൺമെൻ്റ് ആശുപത്രിയിലും, കോഴിക്കോട് ജില്ലയിൽ കോഴിക്കോട് ഗവൺമെൻ്റ് ബീച്ച് ആശുപത്രിയിലും, വയനാട് ജില്ലയിൽ കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിലും, കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലും, കാസർകോട് ജില്ലയിൽ നീലേശ്വരം താലൂക്ക് ആശുപത്രിയിലും ഡി അഡിക്ഷൻ സെൻ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ എക്സൈസ് വകുപ്പിന്റെ 9447178000 എന്ന നമ്പറിലും cru(dot)excise(at)kerala(dot)gov(dot)in എന്ന ഇ - മെയിലും അറിയിക്കാവുന്നതാണ്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ? കൂടുതൽ പേരിലേക്ക് ഈ വാർത്ത എത്തിക്കാൻ ഷെയർ ചെയ്യുക
Reports indicate a rise in student crime due to increased drug use in Kerala. The Excise Department has intensified anti-drug efforts in schools, but staff shortages hinder progress.
#DrugAbuse #ChildCrime #Kerala #ExciseDepartment #AntiDrugCampaign #StaffShortage