city-gold-ad-for-blogger

നീലേശ്വരം എഫ്‌സിഐ ഗോഡൗണില്‍ അരികെട്ടിക്കിടന്ന് നശിക്കുന്നു

നീലേശ്വരം എഫ്‌സിഐ ഗോഡൗണില്‍ അരികെട്ടിക്കിടന്ന് നശിക്കുന്നു
നീലേശ്വരം: കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പൊതുവിതരണ കേന്ദ്രങ്ങളിലേക്ക് വിതരണത്തിന് എത്തിക്കേണ്ട അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ നീലേശ്വരം എഫ്‌സിഐ ഗോഡൗണില്‍ കെട്ടിക്കിടക്കുന്നു. ജൂണ്‍ 16 ന് എത്തിയ 21 വാഗണ്‍ അരിയും 22 വാഗണ്‍ ഗോതമ്പും എഫ്‌സിഐ ഗോഡൗണില്‍ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. വാഗണ്‍ മാറ്റാത്തതിനാല്‍ ഇവിടേക്ക് പിന്നാലെയെത്തിയ 42 വാഗണുകളാണ് കാഞ്ഞങ്ങാട്ട് പിടിച്ചിട്ടിരിക്കുന്നത്.

എഫ്‌സിഐ ഗോഡൗണിന്റെ വരാന്തയില്‍ അരിച്ചാക്കുകള്‍ കൂട്ടിയിട്ടിരിക്കുന്നത് പതിവ് കാഴ്ചയാണ്. കാറ്റുംമഴയുംകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ നശിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ഈയിടെ നീലേശ്വരം എഫ്‌സിഐ ഗോഡൗണില്‍ കെട്ടിക്കിടന്ന അരിയും ഗോതമ്പും പിന്നീട് പൂപ്പല്‍ ബാധിച്ച് നശിച്ചിരുന്നു. കയറ്റിറക്ക് തൊഴിലാളികളുടെ സമരവും അരിയും ഗോതമ്പും കെട്ടിക്കിടന്ന് നശിക്കാന്‍ കാരണമായിരുന്നു. സമരം അവസാനിച്ചെങ്കിലും ഇവിടെ ഇറക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ യഥാസമയം വിതരണത്തിനെത്തിക്കാനുള്ള നടപടികള്‍ ഫലപ്രദമാകുന്നില്ല. സംസ്ഥാനത്തെ എല്ലാ എഫ്‌സിഐ ഗോഡൗണുകളുടെയും അവസ്ഥ ഇതുതന്നെയാണ്. അരിവില കുതിച്ചുയരുമ്പോള്‍ റേഷന്‍ കടകളിലെ അരി വിതരണത്തെ സ്തംഭനത്തിലാക്കുന്ന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത് ഉപഭോക്താക്കളുടെ ജീവിത പ്രയാസങ്ങള്‍ വര്‍ധിപ്പിക്കുന്നു.

എഫ്‌സിഐ ഗോഡൗണുകള്‍ക്കുള്ളില്‍ നിന്ന് തിരിയാന്‍പോലും ഇടമില്ലാത്തവിധത്തില്‍ അരിച്ചാക്ക് സൂക്ഷിച്ചിരിക്കുന്നതിനാല്‍ കീടബാധ അകറ്റാനുള്ള മരുന്ന് പ്രയോഗവും അസാധ്യമായിരിക്കുകയാണ്. അടിത്തട്ടിലുളള ചാക്കുകളിലും പുഴുവരിച്ച് തുടങ്ങിയിട്ടുണ്ട്. വരാന്തയില്‍ കൂട്ടിയിടുന്ന അരിച്ചാക്കുകള്‍ ടാര്‍പോളിന്‍കൊണ്ട് പൂര്‍ണ്ണമായും മൂടാന്‍ സാധിക്കാത്തതിനാല്‍ അരിയും ഗോതമ്പും മഴയില്‍ കുതിര്‍ന്ന് നശിക്കുകയാണ്. മുകള്‍തട്ടില്‍ ടാര്‍ പോളിന്‍ ഇട്ടാലും താഴെയുള്ള ചാക്കുകള്‍ മഴയില്‍ നനയുന്ന സ്ഥിതിയാണുള്ളത്. വരാന്തകളില്‍ മഴവെള്ളം കെട്ടിക്കിടക്കുമ്പോള്‍ അടിത്തട്ടിലുള്ള അരിച്ചാക്കുകളും പൂര്‍ണ്ണമായും നശിക്കുന്നു.  സ്റ്റോക്ക് ഇറക്കാനാകാതെ വാഗണുകള്‍ കാത്ത് കിടക്കുന്നവകയില്‍ റെയില്‍വേയ്ക്ക് ലക്ഷങ്ങള്‍ നല്‍കേണ്ട അവസ്ഥയിലാണ് ഫുഡ് കോര്‍പ്പറേഷന്‍ എത്തിയിരിക്കുന്നത്.

കഴിഞ്ഞമാസം മാത്രം ഈയിനത്തില്‍ എഫ്‌സിഐ അധികൃതര്‍ നല്‍കിയത് നാലര കോടി രൂപയാണ്. ഈമാസത്തെ ചെലവ് ഇതിനേക്കാള്‍ വര്‍ധിക്കുമെന്നാണ് അറിയുന്നത്. നശിച്ചുതുടങ്ങുന്ന അരിയാണ് ഗോഡൗണുകളില്‍ നിന്നും ആദ്യം വിതരണത്തിനെത്തിക്കുന്നത്. സംസ്ഥാനത്തിന് പുതുതായി അനുവദിക്കുന്ന അരിയും ഇതില്‍ ഉള്‍പ്പെടുന്നു. റേഷന്‍ കടകളിലും സ്‌കൂള്‍ ഉച്ചഭക്ഷണത്തിനുമായി റേഷന്‍ അരികള്‍ എത്തിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

Keywords:  Rice, Distroyed, Neleswaram, FCI, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia