city-gold-ad-for-blogger

റവന്യൂ വകുപ്പിന്റെ വിചിത്ര നടപടി: ഇല്ലാത്ത ഭൂമിയിലേക്ക് മാറ്റിപ്പാർപ്പിക്കാൻ നോട്ടീസ്; കുടുംബം ആശങ്കയിൽ

Lakshmyamma and her family in distress after receiving an eviction notice.
KasargodVartha Photo

● വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോഴും സ്ഥലം നിലവിലില്ല.
● പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബത്തിന് നീതി നിഷേധം.
● വർഷങ്ങളായി ഹൈക്കോടതിയിൽ നിയമപോരാട്ടം നടക്കുന്നു.
● ലക്ഷ്മിയമ്മയുടെ മക്കളുടെ അപകടമരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം.

കാസർകോട്: (KasargodVartha) നഗരഹൃദയത്തിൽ കോടികൾ വിലമതിക്കുന്ന കണ്ണായ സ്ഥലം, കിടപ്പുരോഗിയെ അടക്കം ഇറക്കിവിട്ട് തട്ടിയെടുക്കാൻ ഉദ്യോഗസ്ഥ-മാഫിയാ സംഘം ശ്രമിക്കുന്നതായി പരാതി. ഇല്ലാത്ത സ്ഥലത്തേക്ക് കുടിയൊഴിയണമെന്ന് തഹസിൽദാർ നിർദ്ദേശിച്ചതോടെ, കാസർകോട് പഴയ പ്രസ് ക്ലബ് ജംഗ്ഷനിൽ താമസിക്കുന്ന 92 വയസ്സുകാരി ലക്ഷ്മിയമ്മയും കുടുംബവും കണ്ണീർക്കയത്തിലായി.

റവന്യൂ വകുപ്പിന്റെ പരസ്പര വൈരുദ്ധ്യമുള്ള കത്തിൽ പകച്ചുനിൽക്കുകയാണ് കാസർകോട് നായ്കസ് റോഡിലെ ആറു പേരടങ്ങുന്ന ഈ കുടുംബം. 90 വർഷമായി കുടിയിരിക്കുന്ന ഭൂമിയിൽ നിന്ന് മൂന്നു ദിവസത്തിനകം കുടിയൊഴിയണമെന്നും, അല്ലാത്തപക്ഷം ഒഴിപ്പിക്കൽ നടപടി സ്വീകരിക്കുമെന്നുമാണ് അവർക്ക് ലഭിച്ച നോട്ടീസിൽ പറയുന്നത്.

Lakshmyamma and her family in distress after receiving an eviction notice.

ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിന് മുൻപാണ് ഇവർ ഈ സ്ഥലത്ത് താമസിച്ചു വന്നിരുന്നത്. മാറിപ്പോകേണ്ട സ്ഥലത്തിന്റെ സർവ്വേ നമ്പർ ഉൾപ്പെടെ നൽകിയിട്ടുണ്ടെങ്കിലും, അങ്ങനെയൊരു സ്ഥലം ഇവർക്ക് അനുവദിച്ചതിൻ്റെ രേഖകൾ ഫയലിലില്ലെന്ന് ആർ.ഡി.ഒ. പറയുന്നു. 

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്കും, കുടിയൊഴിഞ്ഞു പോകാൻ നിർദ്ദേശിച്ച സ്ഥലം നിലവിലില്ലെന്നാണ് മറുപടി ലഭിച്ചിരിക്കുന്നത്. ഇല്ലാത്ത സ്ഥലത്തേക്ക് കുടിയൊഴിയാൻ ആവശ്യപ്പെടുമ്പോൾ, പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഈ കുടുംബം കടുത്ത നീതി നിഷേധമാണ് അനുഭവിക്കുന്നത്.

Lakshmyamma and her family in distress after receiving an eviction notice.

‘വില്ലേജിൽ നിന്ന് എത്തിച്ചു തന്ന നോട്ടീസിൽ പറയുന്നത് മൂന്നു ദിവസത്തിൽ കുടിയൊഴിയണമെന്നാണ്. ഞങ്ങൾക്ക് പോകാൻ വേറെ വഴിയില്ല. എന്തെങ്കിലും കടുങ്കൈ ചെയ്യുക മാത്രമാണ് തങ്ങളുടെ മുന്നിലുള്ള ഏക വഴിയെന്നും’ ലക്ഷ്മിയമ്മയുടെ മകൾ കമലാക്ഷി പറയുന്നു.

കുടികിടപ്പ് അവകാശപ്പെട്ട ഭൂമിക്കായി വർഷങ്ങൾ നീണ്ട നിയമപോരാട്ടം നടക്കുമ്പോഴാണ് റവന്യൂ അധികാരികളിൽ നിന്ന് കണ്ണിൽച്ചോരയില്ലാത്ത ഈ നോട്ടീസ് അയച്ചത്. കാസർകോട് വില്ലേജിലെ സർവ്വേ നമ്പർ 89/11-ൽപ്പെട്ട സ്ഥലത്താണ് 92 വയസ്സുകാരിയായ ലക്ഷ്മിയമ്മയും മകൾ കമലാക്ഷിയും, മകൻ്റെ ഭാര്യ ചിത്രയും അവരുടെ മൂന്നു മക്കളും കഴിയുന്നത്. 

പൊളിഞ്ഞുവീഴാറായ വീട് ഒന്നു പുതുക്കിപ്പണിയാൻ പോലും നിയമപോരാട്ടം നടക്കുന്നതിനാൽ ഇതുവരെ സാധിച്ചിട്ടില്ല. വീടിനും സ്ഥലത്തിനും രണ്ടു വർഷം മുൻപുവരെ നികുതി അടച്ചിരുന്നു. താമസിക്കുന്ന വീടിന് നഗരസഭയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുണ്ട്. റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐ.ഡി അടക്കം വർഷങ്ങളായി ഇതേ വീട്ടിലാണ്.

92 വയസ്സ് കഴിഞ്ഞ ലക്ഷ്മിയമ്മ കിടപ്പുരോഗിയാണ്. ഇനിയിപ്പോൾ അധികൃതർ കുടിയിറക്കിയാൽ, കിടപ്പിലായ അമ്മയെയും കൊണ്ട് എങ്ങോട്ട് പോകുമെന്നതിൽ കുടുംബാംഗങ്ങൾക്ക് നിശ്ചയമില്ല. കഴിഞ്ഞ അഞ്ചിനാണ് താലൂക്ക് തഹസിൽദാർ ഒപ്പു വെച്ച നോട്ടീസ് കുടുംബത്തിന് ലഭിച്ചത്. 

വർഷങ്ങളായി കുടിയിരിപ്പുള്ള സ്ഥലത്ത് നിന്ന് 122/1പിടി യിൽപ്പെട്ട സ്ഥലത്തേക്ക് മാറാനാണ് ഉത്തരവ്. എന്നാൽ, ഇതേ സർവ്വേ നമ്പർ പ്രകാരമുള്ള സ്ഥലം സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് ജൂൺ 28-ന് ആർ.ഡി.ഒ. നൽകിയ മറുപടിയിൽ, ഈ സർവ്വേ നമ്പറിൽ ലക്ഷ്മി അമ്മയ്ക്ക് ഭൂമി അനുവദിച്ചതിന്റെ രേഖകൾ ഫയലിൽ കാണുന്നില്ലെന്നും പറയുന്നു.

ഭൂരഹിതരായവർക്ക് അവരുടെ അപേക്ഷ പരിഗണിച്ചാണ് ഭൂമി അനുവദിക്കുന്നത്. എന്നാൽ, വർഷങ്ങളായി ഒരിടത്ത് കുടിയിരിക്കുമ്പോൾ അപേക്ഷ പോലും നൽകാതിരിക്കെ, എങ്ങനെയാണ് തഹസിൽദാരുടെ കത്തിൽ പരാമർശിക്കുന്ന സർവ്വേ നമ്പറിൽ ഭൂമി ലഭിച്ചതെന്നതിലും ദുരൂഹത നിലനിൽക്കുകയാണ്. ഇവരുടെ സ്ഥലത്തിന്റെ ജന്മ ഭൂവുടമ ഇവരെ കുടിയിറക്കാൻ ഭീഷണിപ്പെടുത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി.

കുടികിടപ്പ് ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി ഈ കുടുംബം ഹൈക്കോടതിയിൽ കേസ് നടത്തുന്നുണ്ട്. ലക്ഷ്മിയമ്മയുടെ മൂന്നു ആൺമക്കളാണ് കേസ് നടത്തി വന്നിരുന്നത്. ഇതിനിടയിൽ 22 വർഷം മുൻപ് ഇവർ മൂന്നുപേരും കുമ്പള പെർവാർഡ് വെച്ച് വാഹനാപകടത്തിൽ കൊല്ലപ്പെട്ടതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബം ഇപ്പോൾ സംശയിക്കുന്നത്. 

ഉപ്പള ഭാഗത്തേക്ക് ചിലർ ഓട്ടോ ട്രിപ്പ് വിളിച്ച് കൊണ്ടുപോകുകയും, ഇവരെ ഇറക്കി തിരിച്ചു വരുന്ന വഴി പിന്നിൽ നിന്ന് വന്ന ലോറി ഇടിക്കുകയും മുന്നിലൂടെ വന്ന മറ്റൊരു ലോറി ഓട്ടോയിൽ പാഞ്ഞുകയറുകയും ചെയ്താണ് മൂന്നുപേരും ദാരുണമായി മരിച്ചത്. മനഃപൂർവ്വം സൃഷ്ടിച്ചെടുത്ത ഒരു വാഹനാപകടമാണ് ഇതെന്നാണ് കുടുംബത്തിൻ്റെ ഇപ്പോഴത്തെ സംശയം.

ലക്ഷ്മിയമ്മയും കുടുംബവും റവന്യൂ മന്ത്രിക്കും മറ്റും പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ്. ഒപ്പം കേസും ഒരു വഴിക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. സുപ്രീം കോടതി വരെ പോകാനാണ് തീരുമാനം. തങ്ങളുടെ ആരാധനാമൂർത്തികളെ കുടിയിരുത്തിയ സ്ഥലമാണിതെന്നും, ഒരു കാരണവശാലും ഇവിടം വിട്ടുപോകില്ലെന്നും ലക്ഷ്മിയമ്മയുടെ മകൾ കമലാക്ഷിയും സഹോദരന്റെ മകനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലക്ഷ്മിയമ്മയുടെ കുടുംബത്തിന് റവന്യൂ വകുപ്പിൽ നിന്ന് ലഭിച്ച നോട്ടീസിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക 


Article Summary: Kasaragod family faces eviction notice to non-existent land; alleges mafia involvement.

#Kasaragod #LandDispute #RevenueDepartment #Injustice #KeralaNews #EvictionNotice

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia