city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനേകായിരങ്ങള്‍ക്ക് ആശ്വാസമായി റവന്യൂ അദാലത്ത്; പരിഹരിച്ചത് 2.81 ലക്ഷം പരാതികള്‍

കാസര്‍കോട്: (www.kasargodvartha.com 10/02/2015) പത്ത് ജില്ലകളില്‍ നടത്തിയ റവന്യൂ സര്‍വ്വെ അദാലത്തില്‍ ഇതുവരെ 2,81,167 പരാതികള്‍ പരിഹരിച്ചതായി റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റവന്യൂ സര്‍വ്വെ അദാലത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 3,44,377 പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 81 ശതമാനം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടു. കോടതിയുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമാണ് പരിഹരിക്കാത്തത്. പുതുതായി ലഭിച്ച കാല്‍ ലക്ഷം പരാതികള്‍ തീര്‍പ്പാക്കുന്നതിന് ഊര്‍ജ്ജിതനടപടി സ്വീകരിക്കും.

കണ്ണൂര്‍, തൃശ്ശൂര്‍, കൊല്ലം, എറണാകുളം ജില്ലകളിലാണ് അദാലത്ത്  പൂര്‍ത്തീകരിക്കാനുളളത്. ഈ മാസം 24നകം  എല്ലാ ജില്ലകളിലും അദാലത്ത്   പൂര്‍ത്തീകരിക്കും.  റവന്യൂ വകുപ്പിനെക്കുറിച്ചുളള ആക്ഷേപങ്ങള്‍ക്കും പരാതികള്‍ക്കും  പരിഹാരം കാണാനും  ഇതു വഴി സാധിച്ചു. തന്റേതല്ലാത്ത കാരണത്താല്‍  വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന കേസുകളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്.

സാങ്കേതിക പ്രശ്‌നങ്ങളില്‍ പരിഹരിക്കപ്പെടാത്ത കേസുകള്‍ തീര്‍ക്കേണ്ടത് ഗവണ്‍മെന്റിന്റെ  ഉത്തരവാദിത്വമാണ്. അദാലത്തിലൂടെ ഈ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  പുതുതായി  ലഭിക്കുന്ന പരാതികള്‍ നിരീക്ഷിക്കാന്‍  പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.  ഇ- ഡിസ്ട്രിക്ട്  പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെ 24 ഇനങ്ങളിലായി 1,16,71,807 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് റവന്യൂ സര്‍വ്വെ അദാലത്ത് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍  ജനപ്രതിനിധികള്‍ക്ക് മാതൃകയായി  രണ്ടേക്കര്‍  സ്ഥലം സൗജന്യമായി നല്‍കിയ മഞ്ചേശ്വരം എംഎല്‍എ പി.ബി അബ്ദുള്‍ റസാഖിനെ മന്ത്രി അഭിനന്ദിച്ചു.

മന്ത്രി ഇടപെട്ടു ഷെഹ്‌നായി മാന്ത്രികന് ഭൂമി...

ഷെഹനായിലൂടെ മാസ്മരികത  സൃഷ്ടിക്കുന്ന ഉസ്താദ് ഹസന്‍ഭായിക്ക് ജില്ലാ ഭരണകൂടത്തിന്റെ കാരുണ്യഹസ്തം. സംഗീതം  തപസ്യയായി കരുതുന്ന  ഉസ്താദ് പത്തുവര്‍ഷത്തോളമായി കോളിയടുക്കത്തും  പരിസരത്തും വാടക വീടുകളിലാണ് താമസിച്ചുവരുന്നത്. സ്വന്തമായി വീടുവെക്കാന്‍ തെക്കില്‍ വില്ലേജില്‍ അഞ്ചുസെന്റ് സ്ഥലം അനുവദിച്ചതിന്റെ രേഖ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റവന്യൂ-സര്‍വ്വെ അദാലത്തില്‍ റവന്യു മന്ത്രി അടൂര്‍പ്രകാശ് നല്‍കി. ഭൂമി കിട്ടിയാല്‍ വീടു വയ്ക്കാന്‍ സഹായം  ചെമ്മനാട് പഞ്ചായത്ത് അധികൃതര്‍ വാഗ്ദാനം ചെയ്്തിട്ടുണ്ട്. കിടപ്പിലായ ഭാര്യയും അവിവാഹിതയായ മകളും മരണപ്പെട്ട മകളുടെ മൂന്ന് മക്കളും, മകനുംഅടങ്ങുന്നതാണ്  കുടുംബം.

ഹസന്‍ഭായി കുട്ടികളെ സംഗീതം പഠിപ്പിച്ചുകിട്ടുന്ന തുച്ഛവരുമാനത്തിനെ ആശ്രയിച്ചാണ് ഇവര്‍ ജീവിക്കുന്നത്. ഈ വരുമാനത്തില്‍ നിന്ന് വലിയ പങ്ക് വീട്ടുവാടകയിനത്തില്‍ പോകുന്നത് ഈ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമാണ്. ഈ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ്  സര്‍ക്കാര്‍ ഹസ്സന്‍ഭായിക്ക് ഭൂമി അനുവദിച്ചത്.  കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ ഗുരുപൂജ അവാര്‍ഡ് ജേതാവ് കൂടിയാണ് ഹസ്സന്‍ഭായി .ലോക പ്രശസ്ത ഷെഹനായ് മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാഖാന്റെ കേരളത്തിലെ ഏക ശിഷ്യനാണ്. ഹസ്സന്‍ഭായി. ബിസ്മില്ലാഖാനില്‍ നിന്ന് വരദാനമായി ലഭിച്ച  ഷെഹ്നായിയുമായാണ് കേരളത്തിനകത്തും പുറത്തും അദ്ദേഹം കച്ചേരി നടത്തുന്നത്.

അനേകായിരങ്ങള്‍ക്ക് ആശ്വാസമായി റവന്യൂ അദാലത്ത്; പരിഹരിച്ചത് 2.81 ലക്ഷം പരാതികള്‍


മന്ത്രി തുണയായി 10 കുടുംബങ്ങള്‍ക്ക് ഇനി സ്ഥലം സ്വന്തം

കാല്‍നൂറ്റാണ്ടായി കൈവശം വച്ച് പരിപാലിച്ചുപോകുന്ന സ്ഥലത്തിന് പട്ടയം ലഭിക്കുമെന്ന് അറിഞ്ഞതോടെ നിര്‍വൃതിയിലായത് മഞ്ചേശ്വരം വില്ലേജിലെ 10 കുടുംബങ്ങള്‍. റവന്യു-കൃഷി വകുപ്പുകളുടെ അധീനതയില്‍പ്പെട്ട 50 സെന്റ് സ്ഥലമാണ്  മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റവന്യു സര്‍വ്വെ അദാലത്തില്‍  റവന്യു മന്ത്രി അടൂര്‍ പ്രകാശും കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനനും ചര്‍ച്ച ചെയ്ത് താമസക്കാര്‍ക്ക് അനുവദിച്ചുനല്‍കാന്‍ ഉത്തരവ് ഇറക്കിയത്. ഇവര്‍ക്കുള്ള പട്ടയം അടുത്ത പട്ടയമേളയില്‍ കൈമാറുമെന്നും മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.

പതിറ്റാണ്ടുകള്‍ക്കുമുമ്പ് റവന്യു വകുപ്പ്, കൃഷി വകുപ്പിനായി നല്‍കിയ  ഒരു ഏക്കര്‍ സ്ഥലത്തില്‍ 50 സെന്റ് സ്ഥലമാണ് ഇവിടെത്തെ 10 കുടുംബങ്ങള്‍ കൈവശം വച്ചിരുന്നത്. എന്നാല്‍ സ്ഥലം വിട്ടുകൊടുക്കാന്‍ കഴിയാത്ത വിഷമത്തിലായിരുന്നു ഈ കുടുംബങ്ങള്‍. റവന്യു ഉദ്യോഗസ്ഥരുടെ പരിഗണനയ്ക്ക് വന്ന പരാതികളാണ് രണ്ടു മന്ത്രിമാരും ചേര്‍ന്ന് പരിഹരിച്ചത്. ഇത് ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണെന്ന് ഈ കുടുംബങ്ങള്‍ അറിയിച്ചു.

കുമ്പള  ശാന്തിപ്പള്ളത്തെ സൗമിനി, വര്‍ണശ്രീ, ആയിഷ, ഗോപാല, കുമ്പ, തങ്കമ്മ, സുന്ദരി, പുഷ്പ, മറിയുമ്മ സുലൈഖ എന്നിവര്‍ക്കാണ് ഇനി മുതല്‍ സ്ഥലം സ്വന്തമാകുന്നത്.

റവന്യൂമന്ത്രിയുടെ സാന്ത്വനം അഞ്ച് പേര്‍ക്ക് പട്ടയം...

കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റവന്യൂ അദാലത്തില്‍ മന്ത്രി അടൂര്‍ പ്രകാശില്‍ നിന്നും  പട്ടയം ഏറ്റുവാങ്ങുമ്പോള്‍ അവര്‍ അഞ്ചു പേരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു.  ഇത്തിരിമണ്ണ് സ്വന്തമായതിന്റെ ചാരിതാര്‍ത്ഥ്യമായിരുന്നു ആ കണ്ണുകളില്‍. കാസര്‍കോട് വില്ലേജിലെ  ഹസൈനാറിന്റെ ഭാര്യ ആച്ചിബിക്കും മുഹമ്മദ് ഷാഫിക്കും ബഷീറിനും  ഹമീദിനും മുഹമ്മദ് കുഞ്ഞിക്കുമാണ് പുറമ്പോക്ക് പട്ടയം അനുവദിച്ചത്.

മത്‌സ്യത്തൊഴിലാളികളായ ഇവര്‍ വര്‍ഷങ്ങളായി കാസര്‍കോട് വില്ലേജില്‍ റെയില്‍വേ സ്റ്റേഷന് പിറകിലുളള  പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുകയായിരുന്നു. തലമുറകളായി  താമസിച്ച് വന്ന ആ മണ്ണുമായി അത്രമാത്രം ആത്മബന്ധം അവര്‍ക്ക് ഉണ്ടായിരുന്നു. മറ്റൊരു  ഭൂമി വാങ്ങുന്നതിനുളള  സാമ്പത്തികശേഷിയും  ഈ അഞ്ചു പേര്‍ക്കും ഉണ്ടായിരുന്നില്ല.    ജില്ലാ ഭരണകൂടത്തിന്  ഇവര്‍ നല്‍കിയ അപേക്ഷയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.  ആച്ചിബിക്ക് നാലരസെന്റ് ഭൂമിയും, മുഹമ്മദ് ഷഫീഖിന് ഒന്നരസെന്റും ബഷീറിന് നാലരസെന്റും ഹമീദിന് മൂന്നേകാല്‍ സെന്റും മുഹമ്മദ് കുഞ്ഞിക്ക് ഒന്നരസെന്റും ഭൂമി  അനുവദിച്ച്‌കൊണ്ടാണ് അദാലത്ത് വേദിയില്‍  മന്ത്രി അടൂര്‍ പ്രകാശ് പട്ടയം നല്‍കിയത്.

മുളളന്‍കല്ല് അംഗന്‍വാടിക്ക് ഇനി സ്വന്തമായി ഭൂമി..... 

പരപ്പ ബ്ലോക്കിലെ കുന്നുങ്കൈ മുളളന്‍കല്ല് അംഗന്‍വാടി വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അംഗന്‍വാടിയിലെ ടീച്ചറുടെയും ആയയുടെയും  ശമ്പളത്തില്‍ നിന്ന് മിച്ചം വരുന്ന  തുക കൊണ്ടാണ്  വാടകപോലും നല്‍കുന്നത്. അംഗന്‍വാടിക്ക് സ്വന്തമായി  ഇത്തിരി മണ്ണും കെട്ടിടവും  ഇവര്‍ ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട്  എട്ട്‌വര്‍ഷമായി.

ഇവരുടെ  ആഗ്രഹത്തിന്  റവന്യൂ സര്‍വ്വെ അദാലത്തില്‍ ഫലപ്രാപ്തി. മതന്യൂനപക്ഷങ്ങളും ആദിവാസികളും തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് മുളളന്‍കല്ല് അംഗന്‍വാടി . ഈ പ്രത്യേകത കണക്കിലെടുത്ത്‌കൊണ്ട് പ്രദേശത്തെ റവന്യൂ  ഭൂമിയില്‍ നിന്ന് മൂന്ന് സെന്റ് അംഗന്‍വാടിക്ക് നല്‍കാന്‍ മന്ത്രി അടൂര്‍ പ്രകാശ് ഉത്തരവിട്ടു.  അംഗന്‍വാടിക്ക്  സ്വന്തമായി ഭൂമി ലഭിച്ചാല്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന്  വെസ്റ്റ് എളേരി പഞ്ചായത്ത് അധികൃതര്‍ നേരത്തെ തന്നെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.  അംഗന്‍വാടിയിലെ ആയ  മേരിക്കുട്ടി ജോര്‍ജ്ജും വെല്‍ഫയര്‍കമ്മിറ്റി ചെയര്‍മാന്‍ പി.കെ അബൂബക്കറും നല്‍കിയ പരാതിയിലാണ്  ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.
 അസ്മയുടെ ദുരിതമറിഞ്ഞു

റോഡ് സൗകര്യമുളള  ഭൂമി അനുവദിച്ചു

ഭിന്നശേഷിയുളള കുട്ടിയുടെ മാതാവിന്റെ അപേക്ഷ പരിഗണിച്ച്  റോഡ് സൗകര്യമുളള സ്ഥലത്ത് മൂന്ന് സെന്റ് ഭൂമി  അനുവദിക്കാന്‍ റവന്യൂ സര്‍വ്വെ അദാലത്തില്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ഉത്തരവിട്ടു.  മധൂര്‍ വില്ലേജിലെ ഉളിയത്തടുക്ക ബത്തേരി റോഡിലെ കെ.ബി അസ്മയാണ് അപേക്ഷ നല്‍കിയത്.

റോഡ് സൗകര്യമില്ലാതെ  കുഴിയിലാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും കുട്ടിയുടെ ചികിത്സയ്ക്ക് ആശുപത്രിലെത്തിക്കാന്‍ വളരെ ബുദ്ധിമുട്ടുകയാണെന്നും  റോഡ് സൗകര്യമുളള സ്ഥലത്ത് ഭൂമി അനുവദിക്കണമെന്നുമാണ് അസ്മ അപേക്ഷ നല്‍കിയത്. അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ മന്ത്രി  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ലക്ഷംവീട് കോളനിക്കാര്‍ക്ക് പട്ടയം നല്‍കാന്‍ മന്ത്രി ഉത്തരവിട്ടു

ചെറുവത്തൂര്‍ വില്ലേജിലെ കാടങ്കോട് ലക്ഷംവീട് കോളനിയിലെ  കൈവശക്കാര്‍ക്ക്  പട്ടയം നല്‍കുന്നത് സംബന്ധിച്ച്  പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ സര്‍വ്വെ അദാലത്തില്‍ മന്ത്രി അടൂര്‍ പ്രകാശ് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 15 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ 1993 ല്‍ പട്ടയം ലഭിച്ച പത്ത് കുടുംബങ്ങള്‍  ഭൂമി കൈമാറ്റം ചെയ്തിരുന്നു.  ഈ ഭൂമി ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്നവരില്‍ നിന്നും ഭൂനികുതിയും  വീട്ടുനികുതിയും സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ്  പി.സി കുട്ടിയാലിയുടെ നേതൃത്വത്തില്‍ അദാലത്തില്‍ അപേക്ഷ നല്‍കിയത്.

കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ച് അടുത്ത പട്ടയമേളയില്‍ തീരുമാനമെടുക്കാന്‍  മന്ത്രി നിര്‍ദ്ദേശം നല്‍കി.

കാത്തിരിപ്പിന് അറുതിയായി ഇവര്‍ക്ക്  ഇനി നികുതി അടക്കാം

രണ്ടു പതിറ്റാണ്ടായി സ്വന്തം സ്ഥലത്തിന് നികുതി ഒടുക്കാന്‍ കഴിയാതിരുന്ന  കോയിപ്പാടി വില്ലേജിലെ  എട്ടു കുടുംബങ്ങള്‍ക്ക്  ഇനി നികുതി അടച്ച് ആനുകൂല്യങ്ങള്‍ നേടാം.  ഓരോരുത്തരുടെയും കൈവശമുളള  മൂന്ന് സെന്റ് സ്ഥലത്തിന് നികുതി ഒടുക്കാന്‍ കഴിയാത്തതിനാല്‍ വിവിധ ആനുകൂല്യങ്ങളും ഔദ്യോഗിക ഇടപാടുകളും നടത്താനാകാതെ  കഷ്ടപ്പെടുകയായിരുന്നു ഇതുവരെയും.

കോയിപ്പാടി ഹസൈനാറിന്റെ ഭാര്യ ഖദീജ, അബ്ദുളള, മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, നാരായണന്‍, മുഹമ്മദ് കുഞ്ഞി, അബ്ദുള്‍ കരീം, അബ്ദുള്‍ റഹിമാന്‍ എന്നിവരാണ്  റവന്യു സര്‍വേ അദാലത്തില്‍  മന്ത്രി അടൂര്‍പ്രകാശിന്  നേരിട്ട് പരാതി നല്‍കിയത്.  ഇത് പരിഗണിച്ചാണ് ഒരു മാസത്തിനകം  ഇവര്‍ക്ക് നികുതിയൊടുക്കാനുളള അനുമതി നല്‍കാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി  നല്‍കിയത്.

നടക്കാവ് കോളനിയിലെ 21 കുടുംബങ്ങള്‍ക്ക് പട്ടയം

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ നടക്കാവ് കോളനിയില്‍ കുടില്‍കെട്ടി താമസിച്ച് വരുന്ന 21 കുടുംബങ്ങള്‍ക്ക്  മൂന്നുമാസത്തിനകം   പട്ടയം നല്‍കാന്‍ മന്ത്രി ശുപാര്‍ശ ചെയ്തു. പഞ്ചായത്തിലെ പുറംപോക്ക് ഭൂമിയില്‍ കുടില്‍കെട്ടി  വര്‍ഷങ്ങളായി താമസിച്ച് വരുന്ന ഇവര്‍ പട്ടയമില്ലാതെ ബുദ്ധിമുട്ടുകയാണ്. പഞ്ചായത്ത് സ്ഥലം നിയമാനുസൃതമായി  സര്‍ക്കാരില്‍ നിക്ഷ്പ്തമാക്കി താമസക്കാര്‍ക്ക് പതിച്ച് നല്‍കിയായിരിക്കും പട്ടയം നല്‍കുക.  മൂന്നു മാസത്തിനകം പട്ടയം നല്‍കാനുളള  നടപടി സ്വീകരിക്കാന്‍  തഹസില്‍ദാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

ശൈലജയ്ക്കും കുടുംബത്തിനും സാന്ത്വനം 

അപകടത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട  ശൈലജയ്ക്കും കുടുംബത്തിനും ആശ്വാസമായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയെത്തി.  കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റവന്യൂ സര്‍വ്വെ അദാലത്തില്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതി പ്രകാരം അനുവദിച്ച ഒരു ലക്ഷം രൂപ ശൈലജയ്ക്ക് കൈമാറി.

വണ്ടി മെക്കാനിക്കായിരുന്ന ശൈലജയുടെ ഭര്‍ത്താവ് ജയന്‍ കറന്തക്കാടിന്  സമീപത്ത് വെച്ചുണ്ടായ  വാഹനാപകടത്തില്‍  മരണപ്പെട്ടു. കുഡ്‌ലു വില്ലേജില്‍ കാളിയങ്കാട്ടില്‍ വാടക വീട്ടില്‍  കഴിഞ്ഞിരുന്ന ശൈലജയും 11ഉം 10ഉം  വയസ്സ് പ്രായമുളള  രണ്ട് മക്കളും   അനാഥരായി. ശൈലജ ബീഡി  തെറുത്ത് കിട്ടുന്ന തുച്ഛ  വരുമാനമായിരുന്നു  ഇവരുടെ ഏക ആശ്രയം. ജീവിതം മുന്നോട്ട്  കൊണ്ടുപോകാന്‍ കഴിയാതെ  വിഷമിച്ച് നില്‍ക്കുന്ന അവസ്ഥയിലാണ് ശൈലജ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ വഴി മുഖ്യമന്ത്രിക്ക് ധനസഹായത്തിന് അപേക്ഷ നല്‍കിയത്.

ഭൂദാനം കോളനിയില്‍ ഇന്ന് ആഹ്ലാദതിരയിളക്കം

കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമായി. കാഞ്ഞങ്ങാട് നഗരസഭയിലെ  പുതുക്കൈ വില്ലേജിലെ ഭൂദാനം കോളനിയില്‍ ഇന്ന് ആഹ്ലാദത്തിരയിളക്കം. 25 വര്‍ഷത്തിലധികമായി  ഇവിടെ താമസിക്കുന്ന ആറ് കുടുംബങ്ങള്‍ക്ക് പട്ടയം കിട്ടി.  മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റവന്യൂസര്‍വ്വെ അദാലത്തില്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശാണ്  ഇവര്‍ക്ക്  പട്ടയം .  കെതങ്കമണി, കൃഷ്ണന്‍നായര്‍, കമല, ബേബി, ബേബി കണ്ണന്‍, മണി എന്നിവര്‍ക്കാണ് പട്ടയം അനുവദിച്ചത്. ഇവരില്‍ കമലയും തങ്കമണിയും  ബേബിയും വിധവകളാണ്  ബീഡി തെറുത്തും കൂലിപ്പണിചെയ്തും കിട്ടുന്ന തുച്ഛവരുമാനം കൊണ്ടാണ് ഇവരില്‍ ഭൂരിപക്ഷവും ജീവിതം മുന്നോട്ട് തളളിനീക്കുന്നത്.  ചുമരെഴുത്ത് ക്വട്ടേഷന്‍ ക്ഷണിച്ചു.

കാസര്‍കോട് കുടുംബശ്രീ ജില്ലാ മിഷന്‍ ദീന്‍ ദയാല്‍ ഉപാദ്ധ്യായ-ഗ്രാമീണ്‍ കൗശല്യ പദ്ധതിയുടെ പ്രചരണത്തിന്റെ ഭാഗമായി ജില്ലയില്‍ 6 ബ്ലോക്കുകളില്‍ ഓരോ സ്ഥലത്ത് ചുമരുകള്‍ എഴുതുന്നതിന് ക്വട്ടേഷന്‍ കണിച്ചു. താല്‍പര്യമുളള സ്ഥാപനങ്ങളും വ്യക്തികളും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസല്‍ ഫെബ്രുവരി 18 വൈകു. 3.00 മണിക്ക് മുമ്പായി ക്വട്ടേഷന്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ 04994 256111 എന്ന നമ്പറില്‍ ലഭിക്കും.  

മുഴുവന്‍ സര്‍വ്വെ പരാതികളും തീര്‍പാക്കിയ ആദ്യത്തെ ജില്ല  

ജില്ലയില്‍ സര്‍വ്വെ റവന്യൂ അദാലത്തില്‍ ഉള്‍പ്പെടുത്തിയ എല്ലാ  വിഭാഗത്തിലുളള 2353 സര്‍വെ പരാതികളും തീര്‍പ്പാക്കി.  കൂടാതെ  നാല് താലൂക്കുകളിലായി  ഒക്‌ടോബര്‍ 31വരെ ലഭിച്ച 725 അതിര്‍ത്തി പുനര്‍നിര്‍ണ്ണയ പരാതികളും തീര്‍പ്പാക്കി.  റീസര്‍വ്വെ പ്രൊജക്ടില്‍ ഉള്‍പ്പെട്ടിട്ടുളള പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിച്ച് വരുന്നു.

ജില്ലയില്‍ സര്‍വ്വെ റിക്കാര്‍ഡുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനുളള ജില്ലാ ഡിജിറ്റലൈസേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

സംഘാടന മികവില്‍ സര്‍വ്വെ റവന്യൂ അദാലത്ത്

മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച  സര്‍വ്വെ  അദാലത്ത് സംഘാടനമികവ് കൊണ്ട് ശ്രദ്ധേയമായി. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം ഒറ്റക്കെട്ടായാണ് അദാലത്തിന്റെ വിജയത്തിനായി മുന്നിട്ടിറങ്ങിയത്. സാധാരണക്കാരുടെ  ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വര്‍ഷങ്ങളായി തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനും സംഘടിപ്പിച്ച അദാലത്ത്  ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

സബ് കളക്ടര്‍ കെ. ജീവന്‍ബാബു, എഡിഎം എച്ച് ദിനേശന്‍, സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ പി. മധുലിമായ, ഡെപ്യൂട്ടി കളക്ടര്‍മാരായ ഡോ. പി.കെ ജയശ്രീ, എന്‍. ദേവീദാസ്, എന്‍.പി ബാലകൃഷ്ണന്‍ നായര്‍, പി.കെ ഉണ്ണികൃഷ്ണന്‍, ഫിനാന്‍സ് ഓഫീസര്‍ കുഞ്ഞമ്പു നായര്‍, സീനിയര്‍ സൂപ്രണ്ട് അംബുജാക്ഷന്‍, ഹുസ്സൂര്‍ ശിരസ്തദാര്‍ കെ. ജയലക്ഷ്മി, ജില്ലാ സര്‍വേ സൂപ്രണ്ട് കെ.ബാലകൃഷ്ണന്‍ തഹസില്‍ദാര്‍മാര്‍,  മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാമാണ് സംഘാടനത്തിന് നേതൃത്വം നല്‍കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords :  Kasaragod, Adalath, Complaint, Minister, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia