Impact | ജപ്‌തി ഭീഷണി ഒഴിവായി; എൻഡോസൾഫാൻ ദുരിതബാധിതയായ പെൺകുട്ടിയുടെ കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുത്തതായി എകെഎം അശ്‌റഫ് എംഎൽഎ

● ബാങ്ക് അധികൃതരുമായി സംസാരിച്ച് ഇളവ് തേടി.
● തീർത്ഥയുടെ വീട് എംഎൽഎ സന്ദർശിച്ചു.
● കണ്ണീരോടെ കഴിയുകയായിരുന്ന കുടുംബത്തിന് ആശ്വാസം.
മഞ്ചേശ്വരം: (KasargodVartha) ജപ്‌തി ഭീഷണിയെ തുടർന്ന് കണ്ണീരോടെ കഴിയുകയായിരുന്ന കുടുംബത്തിന് ആശ്വാസം. എൻഡോസൾഫാൻ ദുരിതബാധിതയായ പെൺകുട്ടിയുടെ കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുത്തതായി എകെഎം അശ്‌റഫ് എംഎൽഎ കാസർകോട് വാർത്തയോട് പറഞ്ഞു. വാർത്ത പുറത്തുവന്ന ഉടനെ എൻഡോസൾഫാൻ ദുരിതബാധിതയായ തീർത്ഥയുടെ വീട് സന്ദർശിച്ചതായും അവരുടെ ഇപ്പോഴത്തെ കടബാധ്യത പൂർണമായും താൻ ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകിയതായും എംഎൽഎ പറഞ്ഞു.
ബാങ്ക് അധികൃതരുമായി സംസാരിച്ച് പരമാവധി ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇളവ് നൽകാമെന്ന് ബാങ്ക് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ബാധ്യത എത്രതന്നെയാണെങ്കിലും അത് മുഴുവൻ അടച്ചുതീർക്കുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് മീഞ്ച പഞ്ചായത്തിലെ ബാളിയൂറിലെ തീർത്ഥയുടെ കുടുംബത്തിന്റെ വീടും സ്ഥലവും ലേലത്തിൽ വെച്ചിട്ടുള്ളതായി അറിയിച്ച് കേരള ഗ്രാമീൺ ബാങ്ക് വീടിന് മുന്നിൽ ഫ്‌ലക്‌സ് ബോർഡ് സ്ഥാപിച്ചത്.
തുടർന്ന് മുഖ്യമന്ത്രി, കലക്ടർ ഉൾപ്പെടെയുള്ളവർക്ക് ജപ്തി നടപടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ഇതിനിടയിലാണ് എംഎൽഎ ദുരിതബാധിതയുടെ വീട് സന്ദർശിച്ച് കടബാധ്യത ഏറ്റെടുക്കുമെന്ന് അറിയിച്ചത്. എംഎൽഎയുടെ നടപടി സ്വാഗതാർഹമായ തീരുമാനമാണെന്ന് നാട്ടുകാരും പ്രതികരിച്ചു
ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെക്കുക.
MLA AKM Ashraf stepped in to help a family affected by Endosulfan, taking on their debt and preventing eviction. He also requested the bank for debt relief.
#Endosulfan #Kerala #Compassion #Support #AKMAshraf #Relief