city-gold-ad-for-blogger

'റേഷന്‍ കാര്‍ഡിലെ അപാകത': റേഷന്‍ ഷോപ്പുകള്‍ ഉപരോധിക്കുമെന്ന് കെ പി സതീഷ് ചന്ദ്രന്‍

കാസര്‍കോട്: (www.kasargodvartha.com 28.10.2016) ഭക്ഷ്യഭദ്രതാ നിയമം കുറ്റമറ്റതാക്കാനായി സംസ്ഥാനം തിടുക്കത്തില്‍ തട്ടിക്കൂട്ടിയ മുന്നോക്ക പട്ടിക അപാകതകള്‍ നിറഞ്ഞതാണെന്നും, നീട്ടിക്കിട്ടിയ അഞ്ചു ദിവസത്തെ അധിക സമയം കൊണ്ടു മാത്രം അവ പരിഹരിക്കാന്‍ കഴിയില്ലെന്നും കാണിച്ച് എല്‍ഡിഎഫ് സമരത്തിനൊരുങ്ങുന്നു. സംസ്ഥാന വ്യാപകമായി ഈ മാസം 31ന് വിവിധ കേന്ദ്രങ്ങളില്‍ സമരം നടക്കും. ജില്ലക്കകത്തെ പ്രധാനപ്പെട്ട റേഷന്‍ ഷോപ്പുകളെല്ലാം ഉപരോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രന്‍ പറഞ്ഞു.

പട്ടികയില്‍ തെറ്റു വന്നു കൂടിയതിന് വിവധ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യത്യസ്ഥ കാരണങ്ങളാണ് ചുണ്ടിക്കാണിക്കുന്നത്. കേരളീയര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന അരി ഇല്ലാതാക്കുന്നതിന് കേന്ദ്രം നടത്തുന്ന ഗൂഢ നീക്കമാണ് ഇതിനു പിന്നിലെന്ന് എല്‍ഡിഎഫ് ആരോപിക്കുമ്പോള്‍, യുപിഎ സര്‍ക്കാര്‍ കൊണ്ടു വന്ന ഭക്ഷ്യ സുരക്ഷാ ബില്ല് നടപ്പിലാക്കാന്‍ ആവശ്യമായതിലും അധികം സമയം നല്‍കിയിട്ടും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിയമം നടപ്പിലാക്കാന്‍ മുന്നോട്ടു വരാത്ത സാഹചര്യമാണ് ഇന്നത്തെ പ്രതിസന്ധിക്കു കാരണമെന്ന് ബിജെപി തിരിച്ചടിക്കുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഭക്ഷ്യ ഭദ്രതാ നിയമം എന്നത് സമഗ്രമായി പരിഷ്‌കരിച്ച് നടപ്പിലാക്കേണ്ട ഒന്നാണ് എന്ന കണക്കുകൂട്ടലിലാണ് ഇപ്പോഴും യുഡിഎഫ്.

ദേശീയ നിയമം അതേ പടി പാലിക്കുന്നതിനായി മുന്‍ഗണനാപ്പട്ടികയിലെ പാകപ്പിഴകള്‍ പരിഹരിക്കാന്‍ കക്ഷി രാഷ്ട്രീയത്തിന്റെ ഇടപെടലില്ലാതെ താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, പഞ്ചായത്തുകള്‍ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് സ്ഥാപിച്ചും, ജനങ്ങളിലേക്ക് നേരിട്ടിറങ്ങിയും, സമയം എടുത്ത് വേണം പട്ടിക കുറ്റമറ്റതാക്കാന്‍ എന്ന് എല്‍ഡിഎഫ് ആവശ്യപ്പെടുന്നു. കേന്ദ്ര നിര്‍ദ്ദേശം അതേ പടി നടപ്പിലാക്കിയാല്‍ കേരളത്തിന്റെ റേഷന്‍ സംവിധാനം താറുമാറാകും എന്നും ഇപ്പോള്‍ ആനുകുല്യം ലഭിച്ചവരില്‍ പലരും വകഞ്ഞു മാറ്റപ്പെടും എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു കോടിയോളം ഗുണഭോക്താക്കള്‍ക്ക് സൗജന്യ അരി വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതു തുടരാന്‍ സര്‍ക്കാരിനു താല്‍പര്യമുണ്ടെങ്കിലും കേന്ദ്ര സഹായം പിന്‍വലിക്കപ്പെടുന്നതിനാല്‍ സംസ്ഥാനത്തിന് കുടുതല്‍ ബാധ്യത വന്നു പെടും. കേരളത്തെ പട്ടിണിയിലേക്ക് തള്ളിവിടാനുള്ള തത്രപ്പാടാണ് കേന്ദ്രത്തിന്റേതെന്ന് സമരങ്ങളിലുടെ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് 31നുള്ള പ്രക്ഷോഭമെന്ന് ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര നിയമം കേരളത്തിന്റെ നിലവിലെ അവസ്ഥക്ക് അനുഗുണമാക്കാനും, കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്താനും ആവശ്യത്തിന് സമയം അനുവദിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് എല്‍ഡിഎഫ് കണ്‍വീനറും മുന്‍ എംഎല്‍എയുമായ പി രാഘവന്‍ ആവശ്യപ്പെട്ടു.

പ്രതിഭാരാജന്‍


'റേഷന്‍ കാര്‍ഡിലെ അപാകത': റേഷന്‍ ഷോപ്പുകള്‍ ഉപരോധിക്കുമെന്ന് കെ പി സതീഷ് ചന്ദ്രന്‍


Keywords:  Kerala, kasaragod, Ration Card, K.P.Satheesh-Chandran, CPM, Food, LDF, BJP, UDF, Ration card issuse: KP Satheesh Chandran response .

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia