city-gold-ad-for-blogger

രംഗപ്പയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം മദ്യപസംഘത്തിന്റെ താവളം; പോലീസ് സര്‍ജന്‍ തിങ്കളാഴ്ച സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തും

കാസര്‍കോട്: (www.kasargodvartha.com 13.08.2017) കര്‍ണാടക ബാഗല്‍കോട്ടെ വൈരപ്പയുടെ മകനും കാസര്‍കോട് നഗരസഭയിലെ സാമൂഹ്യസുരക്ഷാ പ്രവര്‍ത്തകനുമായ രംഗപ്പയുടെ(35) മൃതദേഹം കണ്ടെത്തിയ സ്ഥലം മദ്യപസംഘത്തിന്റെ താവളമാണെന്ന് പോലീസ്. ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത ഒഴിഞ്ഞ സ്ഥലമായതിനാല്‍ ഇവിടെ അന്യസംസ്ഥാനക്കാരായ ചില തൊഴിലാളികള്‍ ഒത്തുകൂടുകയും മദ്യപാനത്തിലേര്‍പ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. രംഗപ്പയും മദ്യപാനശീലമുള്ള ആളാണെന്നും സംഭവസമയം രംഗപ്പക്കൊപ്പം മദ്യപാനത്തിലേര്‍പ്പെട്ടുവെന്ന് സംശയിക്കുന്നവര്‍ അടക്കമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

ഈ മാസം ഒമ്പതിനാണ് ചെര്‍ക്കള ടൗണിന് സമീപം പറമ്പില്‍ രംഗപ്പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേശീയപാതയ്ക്കു സമീപത്തെ വി.കെ. പാറയിലുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇവിടെ മദ്യപസംഘം ഒത്തുകൂടുന്ന കാര്യത്തെക്കുറിച്ച് സ്വകാര്യവ്യക്തിക്ക് അറിവൊന്നുമുണ്ടായിരുന്നില്ല. ഉടമസ്ഥന് ഇങ്ങോട്ട് വരേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്. ചെര്‍ക്കളയില്‍ മദ്യം വിതരണത്തിനെത്തിക്കുന്ന സംഘത്തില്‍ നിന്ന് മദ്യം വാങ്ങുന്ന അന്യസംസ്ഥാനതൊഴിലാളികള്‍ ഇവിടെയുണ്ട്.

വാരിയെല്ല് തകര്‍ന്നതാണ് രംഗപ്പയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തിയോ ഇരുമ്പ് വടി കൊണ്ട് അടിച്ചോ ആകാം രംഗപ്പയുടെ വാരിയെല്ലിന് മാരകമായ ക്ഷതം സംഭവിച്ചതെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ വിദ്യാനഗര്‍ സി ഐ ബാബുപെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. രംഗപ്പക്കൊപ്പം ചെര്‍ക്കളയിലെ വാടകമുറിയില്‍ താമസിച്ചിരുന്ന നാലുപേരെ പോലീസ് ഇപ്പോഴും സംശയിക്കുന്നുണ്ട്. അതിനിടെ രംഗപ്പയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ ഗോപാലകൃഷ്ണപ്പിള്ള തിങ്കളാഴ്ച ചെര്‍ക്കളയിലെത്തി മൃതദേഹം കാണപ്പെട്ട സ്ഥലത്ത് തെളിവെടുപ്പ് നടത്തും.

മാതാപിതാക്കളും സഹോദരങ്ങളും എത്തി രംഗപ്പയുടെ മൃതദേഹം തിരിച്ചറിയുകയും തുടര്‍ന്ന് മൃതദേഹം കണ്ണൂര്‍ പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുകയുമായിരുന്നു. അവിവാഹിതനായ രംഗപ്പ രണ്ടുവര്‍ഷം മുമ്പാണ് കാസര്‍കോട്ടേക്ക് ജോലി തേടി വന്നത്. നഗരസഭയുമായി ബന്ധപ്പെട്ട് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും ഉപജീവനത്തിനായി ഈ യുവാവ് കൂലിവേലകളും ചെയ്തുവരികയായിരുന്നു. ചെര്‍ക്കളയിലാണ് താമസമെങ്കിലും രംഗപ്പ വീട്ടുകാരുമായി ബന്ധം പുലര്‍ത്തിയിരുന്നു. അതേ സമയം രംഗപ്പക്ക് ശത്രുക്കള്‍ ഉള്ളതായി അറിയില്ലെന്നാണ് മാതാപിതാക്കളും സഹോദരങ്ങളും പോലീസിന് മൊഴിനല്‍കിയത്. രംഗപ്പ കൊലചെയ്യപ്പെട്ടത് മൃതദേഹം കണ്ടെത്തിയ സ്ഥലത്താണോ എന്ന് ഉറപ്പിക്കാന്‍ പോലീസിനായിട്ടില്ല. മറ്റേതോ സ്ഥലത്തുവെച്ച് യുവാവിനെ അപായപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടിട്ടതാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

മരിച്ച നിലയില്‍ കണ്ടെത്തിയത് നഗരസഭയിലെ സാമൂഹ്യപ്രവര്‍ത്തകനെ; കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു, നെറ്റിയില്‍ അടിയേറ്റ മുറിവ്

അജ്ഞാതന്‍ ടൗണിലെ പറമ്പില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത

രംഗപ്പയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം മദ്യപസംഘത്തിന്റെ താവളം; പോലീസ് സര്‍ജന്‍ തിങ്കളാഴ്ച സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Police, Liquor-drinking, Death, Investigation, Rangappa's death; Police investigation goes on

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia