city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Renovation | കാസർകോടും പയ്യന്നൂരും അടക്കമുള്ള അമൃത് ഭാരത് സ്റ്റേഷനുകളുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്; പ്രവൃത്തികൾ ജനുവരി അവസാനത്തോടെ തീരുമെന്ന് അധികൃതർ

Renovation work at Kasaragod Railway Station
Photo Caption: കാസർകോട് റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. Photo: Arranged

● കേരളത്തിലെ 15 റെയിൽവേ സ്റ്റേഷനുകളെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി.
● പുതിയ സൗകര്യങ്ങളോടെ സ്റ്റേഷനുകൾ ലോക നിലവാരത്തിലാക്കും.
● സ്റ്റേഷനുകളിൽ വാണിജ്യ സമുച്ചയങ്ങളും നിർമ്മിക്കും.

കാസർകോട്: (KasargodVartha) പയ്യന്നൂരും കാസർകോടും ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലെത്തി. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഈ വികസന പ്രവർത്തനങ്ങൾ വരുന്ന ജനുവരി അവസാനത്തോടെ പൂർത്തിയാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നവീകരണ ജോലികൾ ഏറെ വേഗത്തിൽ പുരോഗമിക്കുകയാണ്. കാസർകോട് സ്റ്റേഷനിലെ ജോലികളുടെ 70 ശതമാനം പൂർത്തിയായിട്ടുണ്ട്. 

കാസർകോട്, പയ്യന്നൂർ എന്നിവയ്ക്കു പുറമേ, വടക്കാഞ്ചേരി, ഗുരുവായൂർ, ആലപ്പുഴ, തിരുവല്ല, ചിറയിൻകീഴ്, ഏറ്റുമാനൂർ, കായംകുളം, തൃപ്പൂണിത്തുറ, ചാലക്കുടി, അങ്കമാലി, ചങ്ങനാശേരി, നെയ്യാറ്റിൻകര, മാവേലിക്കര, ഷൊർണൂർ, തലശേരി, കുറ്റിപ്പുറം, ഒറ്റപ്പാലം, തിരൂർ, വടകര, നിലമ്പൂർ റോഡ്, കണ്ണൂർ, മാഹി, പരപ്പനങ്ങാടി, ഫറോഖ് എന്നീ 15 റെയിൽവേ സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതി വഴി റെയിൽവെ വികസിപ്പിക്കുന്നത്.

Renovation work at Kasaragod Railway Station

കണ്ണൂർ ജില്ലയിൽ മൂന്ന് സ്റ്റേഷനുകളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ കാസർകോട് ജില്ലയിൽ ഒരു സ്റ്റേഷനെ മാത്രമാണ് പരിഗണിച്ചത്. ഇതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. കാഞ്ഞങ്ങാട് സ്റ്റേഷനെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം. 
പയ്യന്നൂർ കാസർകോട് പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെട്ട സ്റ്റേഷൻ ആണെന്നാണ് റെയിൽവെ നൽകുന്ന വിശദീകരണം. 

Renovation work at Kasaragod Railway Station

അതേസമയം കാഞ്ഞങ്ങാടിനെ കൂടി അമൃത് ഭാരത് സ്റ്റേഷനാക്കുമെന്ന് റെയില്‍വേ പാസൻജേഴ്‌സ് അമിനിറ്റി മുന്‍ ചെയര്‍മാൻ പി കെ കൃഷ്ണദാസ് ബിജെപിയുടെ കാസർകോട്ടെ നേതാക്കളെ അറിയിച്ചിട്ടുണ്ട്. എന്നാൽ സ്ഥലം എം പിക്ക് യാതൊരു അറിയിപ്പും റെയിൽവേയിൽ നിന്നോ മന്ത്രിയിൽ നിന്നോ ലഭിച്ചിട്ടില്ല. റെയിൽവെ അധികൃതരും ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായം പറയാൻ തയ്യാറായിട്ടില്ല.

കേരളത്തിലെ രണ്ട് ഡിവിഷനുകളിലായി 30 സ്റ്റേഷനുകളിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. പാലക്കാട് ഡിവിഷനിൽ 16 സ്റ്റേഷനുകളിലായി 249 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. മിക്ക സ്റ്റേഷനുകളിലും 80 ശതമാനത്തിലേറെ പണി പൂർത്തിയായിട്ടുണ്ട്. എന്നാൽ അവസാന നിമിഷം പദ്ധതിയിൽ ഉൾപ്പെടുത്തിയ കണ്ണൂരിൽ പ്രവൃത്തി തുടങ്ങിയിട്ടില്ല. 31.23 കോടി രൂപയാണ് കണ്ണൂരിന് അനുവദിച്ചിട്ടുള്ളത്. 

തിരുവനന്തപുരത്തിന് 497 കോടി, കോഴിക്കോടിന് 472.96 കോടി, എറണാകുളം ജംക്ഷന് 444.63 കോടി, കൊല്ലത്തിന് 384.39 കോടി, എറണാകുളം ടൗണിന് 226 കോടി, വർക്കലയ്ക്ക് 133 കോടി എന്നിങ്ങനെയാണ് തുക നീക്കിവെച്ചിട്ടുള്ളത്. സ്റ്റേഷൻ വികസനത്തിനൊപ്പം വാണിജ്യ സമുച്ചയങ്ങളും നിർമിക്കും. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം തുടങ്ങിയ സ്റ്റേഷനുകളിൽ വൻകിട വാണിജ്യ സമുച്ചയങ്ങൾ ഉയരും. 

മേൽനടപ്പാതകൾ, എസ്കലേറ്റർ, ലിഫ്റ്റുകൾ, പാർകിങ്, പ്ലാറ്റ്‌ഫോം, വിശ്രമമുറികൾ എന്നിവയെല്ലാം അന്താരാഷ്ട്ര നിലവാരത്തിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആധുനിക അറിയിപ്പ് സജ്ജീകരണം, കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നവീകരണം, മികച്ച സിസിടിവി, വൈഫൈ സംവിധാനം എന്നിവയും പദ്ധതിയിൽ പെടും.

#KeralaRailways #RailwayRenovation #AmritBharatMission #KeralaDevelopment #Infrastructure #RailwayStations

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia