Protest | നുള്ളിപ്പാടിയിൽ ദേശീയപാത നിർമാണ പ്രവൃത്തി തടഞ്ഞവരെ അറസ്റ്റ് ചെയ്ത് മാറ്റി പണി തുടങ്ങി; അടിപ്പാത ആവശ്യത്തിൽ നിന്നും ഒരിഞ്ച് പിന്നോട്ടില്ലെന്ന് പ്രദേശവാസികൾ; സമരം തുടരും

● 'അടിപ്പാത ഇല്ലെങ്കിൽ ഗതാഗത പ്രശ്നങ്ങൾ രൂക്ഷമാകും'
● ഹൈകോടതിയെയും സമീപിച്ചിരിക്കുകയാണ് പ്രദേശവാസികൾ.
● ഒരു വർഷത്തോളമായി വിഷയം അധികൃതരുടെ ശ്രദ്ധയിൽ ഉന്നയിക്കുന്നു
കാസർകോട്: (KasargodVartha) നുള്ളിപ്പാടിയിൽ അടിപ്പാത ആവശ്യപ്പെട്ട് ദേശീയപാത നിർമാണത്തിന് തടസം സൃഷ്ടിച്ച പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയ ശേഷം നിർമാണം പുനരാരംഭിച്ചു. അടിപ്പാത അനുവദിക്കണമെന്ന ആവശ്യത്തിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും സമരം വെള്ളിയാഴ്ചയും തുടരുമെന്നും ആക്ഷൻ കമിറ്റി ഭാരവാഹികൾ അറിയിച്ചു.
ആവശ്യം അംഗീകരിക്കുന്നത് വരെ സമരം മുന്നോട്ട് കൊണ്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം. സ്ത്രീകൾ ഉൾപ്പെടെയുള്ള അമ്പതോളം സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് റോഡ് പണി പുനരാരംഭിച്ചത്. ജനുവരി 11ന് തുടങ്ങിയ സമരം പലഘട്ടങ്ങളിലായി നടന്നിരുന്നു. പിന്നീട് പല ഉറപ്പുകളും കിട്ടിയതോടെ തൽക്കാലം മാറ്റിവെക്കുകയായിരുന്നു.
പറഞ്ഞ വാക്ക് അധികൃതർ ഇതുവരെ പാലിക്കാത്തതിലും അടിപ്പാതയിൽ തുടർനടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം നാലാം ഘട്ടത്തിലേക്ക് കടന്നത്. ഒരു വർഷത്തോളമായി അടിപ്പാത ആവശ്യവുമായി നാട്ടുകാർ രംഗത്തുണ്ട്. അടിപ്പാത ഇല്ലെങ്കിൽ നഗരസഭയിലെ ഒരേയൊരു വാതക ശ്മശാനം പ്രദേശത്തുകാർക്ക് ഉപയോഗിക്കാൻ പറ്റാത്ത വിധമാകും.
വികസനത്തിന് തങ്ങൾ എതിരല്ലെന്നാണ് നുള്ളിപ്പാടിയിലെ ജനങ്ങൾ പറയുന്നത്. കുറച്ചൊക്കെ ബുദ്ധിമുട്ട് സഹിക്കേണ്ടിവരുമെങ്കിലും രണ്ട് മിനുറ്റ് കൊണ്ട് സഞ്ചരിക്കേണ്ടതിന് പകരം 20 മിനിറ്റോളം ചുറ്റി സഞ്ചരിച്ച് വേണം റോഡിന് അപ്പുറവും ഇപ്പുറവും എത്താനെന്നും ഗതാഗത കുരുക്ക് ഉണ്ടായാൽ ഇതിലേറെ സമയം വേണ്ടിവരുമെന്നും നാട്ടുകാർ പറയുന്നു. അധികൃതർ ന്യായമായ ആവശ്യം പരിഗണിക്കാതെയാണ് റോഡ് പണി ബലപ്രയോഗത്തിലൂടെ പുനരാരംഭിച്ചിരിക്കുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. അടിപ്പാത ഇല്ലെങ്കിൽ നഗരത്തിലെത്താൻ ഓടോറിക്ഷക്ക് നൂറും നൂറ്റമ്പതും രൂപ ചിലവാക്കേണ്ട അവസ്ഥ വരും.
ന്യായമായ ആവശ്യമാണ് തങ്ങൾ ഉന്നയിക്കുന്നത്. 30 രൂപ ഓടോറിക്ഷ കൂലി കൊടുത്ത് നഗരത്തിൽ പോയിവന്നിരുന്നത് ഇപ്പോൾ 130 രൂപ കൊടുത്താണ് സഞ്ചരിക്കുന്നത്. സർകാർ തുച്ഛവിലക്ക് നൽകുന്ന റേഷൻ ഇപ്പോൾ 70 രൂപ ഓടോറിക്ഷ ചാർജ് നൽകിയാലേ വീട്ടിലെത്തൂ എന്ന അവസ്ഥയിലാണ്. ആരാധനാലയങ്ങളും മറ്റും പോകണമെങ്കിൽ ഒരുപാട് യാത്ര ചെയ്യേണ്ട അവസ്ഥയാണ് വന്നു ചേർന്നിട്ടുള്ളത്.
പലതവണ അധികൃതരെ കണ്ട് ആവശ്യമുണർത്തിയിട്ടും തീരുമാനമാകാതെ വഞ്ചിക്കുകയായിരുന്നുവെന്ന് ജനങ്ങളും ആക്ഷൻ കമിറ്റിയും കുറ്റപ്പെടുത്തി.
സ്ഥലം എംഎൽഎയും നഗരസഭ ചെയർമാനും കൗൺസിലർമാരും സമരം ന്യായമാണെന്ന് പറഞ്ഞു. ആക്ഷൻ കമിറ്റി ഭാരവാഹികളായ പി രമേശ്, അനിൽ ചെന്നിക്കര,ഹാരിസ് നുള്ളിപ്പാടി, വരപ്രസാദ്, എം ലളിത, ശാരദ എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. അതേസമയം അടിപ്പാത അനുവദിക്കുന്നതിന് അനുകൂല തീരുമാനത്തിനായി പ്രദേശവാസികൾ ഹൈകോടതിയെയും സമീപിച്ചിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായൾ പങ്കുവെക്കുക. ഷെയറും ചെയ്യുക
Despite arrests and the resumption of national highway construction, residents of Nullippady are determined to continue their protest for an underpass. They argue that the underpass is essential to avoid severe traffic issues and have even taken their fight to the High Court.
#NullippadyUnderpass, #NationalHighwayProtest, #KeralaDevelopment, #CitizenRights, #InfrastructureIssues, #FightForJustice